നയ്റോബി: കെനിയയിൽ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റവർ അപകടനില തരണം ചെയ്തു. ഖത്തറിൽനിന്നുള്ള അഞ്ചു മലയാളികൾ മരിച്ച അപകടത്തിൽ 27 പേർക്കായിരുന്നു പരിക്കേറ്റത്.
മരിച്ച സ്ത്രീകളുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റിരുന്നു. എന്നാൽ, എല്ലാവരും അപകടനില തരണം ചെയ്തതായും ആരുടെയും പരിക്കുകൾ ഗുരുതരമല്ലെന്നും സംഘത്തോടൊപ്പമുള്ള ട്രാവൽ ഏജൻസി പ്രതിനിധി അറിയിച്ചു.
മരിച്ചവരുടെ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം നടപടികൾ ചൊവ്വാഴ്ച രാത്രിയോടെ പൂർത്തിയാകുകയും എംബാം ചെയ്ത മൃതദേഹങ്ങൾ ബുധനാഴ്ച രാവിലെ തലസ്ഥാനമായ നയ്റോബിയിലെ ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു.
അഞ്ചുപേർക്കാണ് ഗുരുതര പരിക്കേറ്റത്. ഇവരെ എയർ ആംബുലൻസ് വഴിയാണ് 200 കിലോമീറ്റർ അകലെയുള്ള തലസ്ഥാനനഗരമായ നയ്റോബിയിലെ ആശുപത്രിയിലേക്കു മാറ്റിയത്.
13പേരെ നയ്റോബിയിലേക്ക് റോഡ് മാർഗവുമെത്തിച്ചു. ഇന്നും വെള്ളിയാഴ്ചയുമായി മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.