നൈജറിൽ 34 സൈനികരെ ഭീകരർ വധിച്ചു
ഡാക്കർ: ആഫ്രിക്കൻ രാജ്യമായ നൈജറിൽ 34 സൈനികരെ ഇസ്ലാമിക ഭീകരർ വധിച്ചു. 14 സൈനികർക്കു പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ പടിഞ്ഞാറൻ നൈജറിലെ ബാനിബൻഗൗവിലായിരുന്നു ആക്രമണം.
മാലി, ബുർക്കിന ഫാസോ രാജ്യങ്ങളുടെ അതിർത്തിയിലായിരുന്നു ആക്രമണം. അൽ-ഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുകളുമായി ബന്ധമുള്ള ഭീകരർ ഒരു ദശകത്തിലേറെ കാലമായി നൈജറിൽ ആക്രമണം നടത്തിവരികയാണ്.
കെനിയയിലെ അപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു
കൊച്ചി: കെനിയയിലെ നെഹ്റൂറുവില്‍ വിനോദ യാത്രാസംഘം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഞായറാഴ്ച രാവിലെ ഒമ്പതരയോടെ ഖത്തര്‍ എയർവേയ്സ് വിമാനത്തിലാണ് മൃതദേഹങ്ങള്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ കൊണ്ടുവന്നത്.
മൂവാറ്റുപുഴ സ്വദേശിനി ജസ്ന (29), മകള്‍ റൂഹി മെഹ്റിന് (ഒന്നര), മാവേലിക്കര ചെറുകോല്‍ സ്വദേശിനി ഗീത ഷോജി ഐസക്ക് (58), പാലക്കാട് മണ്ണൂര്‍ സ്വദേശിനി റിയ ആന്‍ (41), മകള്‍ ടൈറ റോഡ്രിഗസ് (7) എന്നിവരുടെ മൃതദേഹങ്ങളാണ് നാട്ടിലേക്ക് എത്തിച്ചത്.
സംസ്ഥാന സര്‍ക്കാരിനു വേണ്ടി മന്ത്രി പി. രാജീവ് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി അന്ത്യോപചാരം അര്‍പ്പിച്ചു. മരിച്ച ജസ്നയുടെ ഭര്‍ത്താവ് മുഹമ്മദ് ഹനീഫ, റിയയുടെ ഭര്‍ത്താവ് ജോയല്‍, മകന് ട്രാവീസ് എന്നിവര്‍ക്കും അപകടത്തില്‍ പരിക്കേറ്റിരുന്നു. നാട്ടിലേക്ക് എത്തിയ ഇവരെ തുടര്‍ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് മാറ്റി.
മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി വീടുകളിലേക്ക് കൊണ്ടുപോയി. ജസ്ന, മകള്‍ റൂഹി മെഹ്റിന്, റിയ, മകന് ടൈറ റോഡ്രിഗസ് എന്നിവരുടെ മൃതദേഹങ്ങള്‍ ഞായറാഴ്ചത്തന്നെ സംസ്കരിച്ചു. മാവേലിക്കര സ്വദേശി ഗീതയുടെ മൃതദേഹം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
നോര്‍ക്ക് റൂട്സ് ജനറല്‍ മാനേജര്‍ ടി. രശ്മി, എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജി. മനു, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും അന്ത്യോപചാരം അര്‍പ്പിച്ചു.
കഴിഞ്ഞ ഒമ്പതിന് ഇന്ത്യന്‍ സമയം വൈകുന്നേരം എഴിനാണ് 28 പേരടങ്ങുന്ന ഇന്ത്യന്‍സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് അപകടത്തില്‍ പെട്ടത്. ഖത്തറില്‍നിന്നു വിനോദസഞ്ചാരത്തിനായി എത്തിയതായിരുന്നു ഇവര്‍.
നെയ്റോബിയില്‍നിന്നു 150 കിലോമീറ്റര്‍ അകലെ നെഹ്റൂറുവിലായിരുന്നു അപകടം. ബസ് താഴ്ചയിലേയ്ക്ക് മറിയുകയായിരുന്നു.
നൈജീരിയയിൽ 200 പേർ കൊല്ലപ്പെട്ടു
അബുജ: നൈജീരിയയിലെ ബെന്യു സംസ്ഥാനത്ത് ഭീകരാക്രമണത്തിൽ 200 പേർ കൊല്ലപ്പെട്ടു. ഇവരിലേറെയും ക്രൈസ്തവരാണ്. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പുലർച്ചെയുമായി യേൽവാതയിലാണ് ആക്രമണമുണ്ടായത്.
പ്രദേശത്തെ കാത്തലിക് മിഷൻ അഭയമൊരുക്കിയവരാണ് കൊല്ലപ്പെട്ടവരിലേറെയും. നിരവധി പേരെ കാണാതായി. പരിക്കേറ്റ അനവധി പേർക്ക് വൈദ്യസഹായം ലഭിച്ചിട്ടില്ല. ബെന്യു സംസ്ഥാനത്തു കൊല്ലപ്പെട്ടവർക്കായി ഇന്നലെ ലെയോ പതിനാലാമൻ മാർപാപ്പ പ്രാർഥിച്ചു.
ബെന്യു സംസ്ഥാനത്തു ദിവസവും നടക്കുന്ന രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കണമെന്ന് ആംനസ്റ്റി ഇന്റർനാഷണൽ നൈജീരിയൻ സർക്കാരിനോടാവശ്യപ്പെട്ടു. ഫുലാനി ഇസ്ലാമിക ഭീകരരാണ് പ്രദേശത്ത് ആക്രമണം നടത്തുന്നത്.
ബെന്യുവിൽ കഴിഞ്ഞ മാസം ഫുലാനി ഭീകരരുടെ ആക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടിരുന്നു.
കെനിയയിലെ അപകടം: പരിക്കേറ്റവരുടെ നില തൃപ്തികരം
നയ്റോബി: കെനിയയിൽ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റവർ അപകടനില തരണം ചെയ്തു. ഖത്തറിൽനിന്നുള്ള അഞ്ചു മലയാളികൾ മരിച്ച അപകടത്തിൽ 27 പേർക്കായിരുന്നു പരിക്കേറ്റത്.
മരിച്ച സ്ത്രീകളുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റിരുന്നു. എന്നാൽ, എല്ലാവരും അപകടനില തരണം ചെയ്തതായും ആരുടെയും പരിക്കുകൾ ഗുരുതരമല്ലെന്നും സംഘത്തോടൊപ്പമുള്ള ട്രാവൽ ഏജൻസി പ്രതിനിധി അറിയിച്ചു.
മരിച്ചവരുടെ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം നടപടികൾ ചൊവ്വാഴ്ച രാത്രിയോടെ പൂർത്തിയാകുകയും എംബാം ചെയ്ത മൃതദേഹങ്ങൾ ബുധനാഴ്ച രാവിലെ തലസ്ഥാനമായ നയ്റോബിയിലെ ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു.
അഞ്ചുപേർക്കാണ് ഗുരുതര പരിക്കേറ്റത്. ഇവരെ എയർ ആംബുലൻസ് വഴിയാണ് 200 കിലോമീറ്റർ അകലെയുള്ള തലസ്ഥാനനഗരമായ നയ്റോബിയിലെ ആശുപത്രിയിലേക്കു മാറ്റിയത്.
13പേരെ നയ്റോബിയിലേക്ക് റോഡ് മാർഗവുമെത്തിച്ചു. ഇന്നും വെള്ളിയാഴ്ചയുമായി മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തീരാനോവായി ജസ്നയും റൂഹിയും; മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ശ്രമം തുടരുന്നു
തൃശൂർ: ആഘോഷമായ വിനോദയാത്ര തീരാവേദനയുടെ യാത്രയായ ആഘാതത്തിലാണ് കെനിയയിൽ അപകടത്തിൽ മരിച്ച ജസ്നയുടേയും റൂഹിയുടേയും ബന്ധുക്കൾ. ജസ്നയുടെ വിയോഗം ഇപ്പോഴും തൃശൂർ വെങ്കിടങ്ങിലും മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളിയിലുമുള്ള ബന്ധുക്കൾക്ക് വിശ്വസിക്കാനായിട്ടില്ല.
പേഴയ്ക്കാപ്പിള്ളി കുറ്റിക്കാട്ടുചാലിൽ ജസ്നയും (29) മകൾ റൂഹി മെഹ്റിനും (ഒന്നര വയസ്) കെനിയയിൽ തിങ്കളാഴ്ചയുണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്. ജസ്നയുടെ ഭർത്താവ് മുഹമ്മദ് ഹനീഫയ്ക്കും പരിക്കേറ്റിട്ടുണ്ട്.
ചൊവ്വാഴ്ച വൈകീട്ടോടെ ദുബായിൽനിന്നു ജസ്നയുടെ സഹോദരൻ ജസീം ആണ് ഇരുവരും കെനിയയിൽ അപകടത്തിൽ മരിച്ച വിവരം നാട്ടിൽ അറിയിച്ചത്. ബലിപ്പെരുന്നാൾ ദിവസമാണ് എല്ലാവർക്കും പെരുന്നാൾ ആശംസകൾ നേർന്ന ശേഷം ജസ്ന ഖത്തറിൽ ജോലി ചെയ്യുകയായിരുന്ന ഭർത്താവിനും കുഞ്ഞിനുമൊപ്പം കെനിയയിലേക്കു വിനോദയാത്ര പുറപ്പെട്ടത്.
പേഴയ്ക്കാപ്പിള്ളി പള്ളിപ്പടി കുറ്റിക്കാട്ടുചാലിൽ മക്കാരിന്റെയും ലൈലയുടെയും മൂന്നാമത്തെ മകളാണ് ജസ്ന. ഭർത്താവ് തൃശൂർ വെങ്കിടങ്ങ് സ്വദേശി മുഹമ്മദ് ഹനീഫയ്ക്കൊപ്പം ഖത്തറിലാണു ജസ്ന താമസിച്ചിരുന്നത്. സിഎ പഠനം പൂർത്തിയാക്കിയ ജസ്ന ഖത്തറിലെ സ്വകാര്യ കന്പനിയിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു.
ജസ്നയുടെ മാതാപിതാക്കൾ സഹോദരൻ ജസീമിനൊപ്പം ദുബായിലാണു താമസിക്കുന്നത്. സഹോദരി ജാസ്മിനും കുടുംബസമേതം ദുബായിലാണ്. ജസ്നയുടെയും കുഞ്ഞിന്റെയും മൃതദേഹം ഇന്നു നാട്ടിൽ എത്തിക്കുമെന്നാണു വിവരമെന്ന് ബന്ധുക്കൾ പറഞ്ഞു.
എംപിയുടെ ഇടപെടൽ
കെനിയയിൽ അപകടത്തിൽ മരിച്ച പാലക്കാട് മണ്ണൂർ കാഞ്ഞിരംപാറ റിഷിവില്ല പുത്തൻപുരയിൽ റിയ ആൻ റോഡ്രിഗസ്, മകൾ ടൈറ റോഡ്രിഗസ് എന്നിവരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനു വി.കെ. ശ്രീകണ്ഠൻ എംപി കത്തുനൽകി.
റിയയുടെ ഭർത്താവ് ജോയൽ കോൺവേ ജോസഫ്, മകൻ ട്രാവിസ് നോയൽ റോഡ്രിഗസ് എന്നിവർക്ക് ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കണമെന്നും എംപി ആവശ്യപ്പെട്ടു.
ദക്ഷിണാഫ്രിക്കയിൽ പ്രളയം; 49 മരണം
ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കയുടെ കിഴക്കൻ കേപ് പ്രവിശ്യയിലുണ്ടായ വെള്ളപ്പൊക്കത്തിൽ 49 പേർ മരിച്ചു. മരിച്ചവരിൽ ആറു വിദ്യാർഥികളും ഉൾപ്പെടുന്നു.
ഇവർ സഞ്ചരിച്ച സ്കൂൾ ബസ് ഒഴുക്കിൽപ്പെട്ടായിരുന്നു അപകടം. നാലു വിദ്യാർഥികളെ കാണാതായി.
കെനിയയിലെ വാഹനാപകടം: മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി
നയ്റോബി: കെനിയയിൽ വാഹനാപകടത്തിൽ മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി. പരിക്കേറ്റവരെ നെയ്റോബിയിലെത്തിക്കാനാണ് നീക്കം. ഖത്തറിൽനിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ട് അഞ്ച് മലയാളികളാണ് മരിച്ചത്.
മസായി മാര കണ്ടു മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇറക്കത്തിൽ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണം. മൂവാറ്റുപുഴ പേഴയ്ക്കാപ്പള്ളി സ്വദേശിനി ജസ്ന കുട്ടിക്കാട്ടുചാലില്‍ (29), മകള്‍ റൂഫി മെഹറിന് മുഹമ്മദ് (ഒന്നര), തിരുവനന്തപുരം സ്വദേശി ഗീത ഷോജി ഐസക് (58), പാലക്കാട് മണ്ണൂർ കാഞ്ഞിരംപ്പാറ സ്വദേശിനി റിയ ആൻ (41) മകള്‍ ടൈറ റോഡ്വിഗസ് (ഏഴ്) എന്നിവരാണ് മരിച്ചത്.
അപകടത്തിൽ റിയയുടെ ഭർത്താവ് ജോയൽ, മകൻ ട്രാവിസ്, ജെസ്നയുടെ ഭർത്താവ് മുഹമ്മദ് എന്നിവർ പരിക്കേറ്റ് ചികിത്സയിലാണ്.14 മലയാളികളാണ് സംഘത്തിലുണ്ടായിരുന്നത്. അപകടത്തില്‍ 27 പേർക്ക് പരിക്കേറ്റു.
അപകടത്തിൽ നഷ്ടപ്പെട്ട യാത്രാ രേഖകൾ ഉൾപ്പടെയുള്ളവ വീണ്ടെടുക്കുന്നതും ശ്രമം തുടരുന്നുണ്ട്. സർക്കാർ സംവിധാനങ്ങളുടെ ഏകോപനത്തോടെ കാര്യങ്ങൾ പൂർത്തീകരിക്കാനാണ് ശ്രമം. മലയാളി സംഘടനാ നേതാക്കളും പ്രവർത്തകരും സജീവമായി രംഗത്തുണ്ട്.
തിങ്കളാഴ്ച പ്രാദേശിക സമയം വൈകുന്നേരം നാലോടെ തലസ്ഥാനമായ നയ്റോബിയിൽനിന്ന് 200 കിലോമീറ്റർ അകലെ വടക്കുകിഴക്കൻ കെനിയയിലെ ന്യാൻഡറുവ പ്രവിശ്യയിലായിരുന്നു സംഭവം. ഡ്രൈവറും മൂന്ന് ടൂർ ഗൈഡുമാരുമടക്കം 32 പേരാണ് ബസിലുണ്ടായിരുന്നത്.
യാത്രാസംഘത്തിലെ എല്ലാവരും ഖത്തറിൽ താമസിക്കുന്ന കർണാടക, ഗോവ, കേരളം ഉൾപ്പെടെ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ്.
ഇവർ സഞ്ചരിച്ച ബസ് ന്യാൻഡറുവ കൗണ്ടിയിലെ ഗിചാകയിൽ ഒൽജോറോ-നകുരു ഹൈവേയിൽ കനത്ത മഴയിൽ നിയന്ത്രണം വിട്ടു തെന്നിനീങ്ങി മരത്തിലിടിച്ച് 100 മീറ്റർ താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ബസിലുണ്ടായിരുന്ന വിനോദസഞ്ചാരികള്‍ നകൂറുവില്‍നിന്ന് ന്യാഹുരുരുവിലെ റിസോര്‍ട്ടിലേക്ക് യാത്രചെയ്യുകയായിരുന്നു. തിങ്കളാഴ്ച രാത്രി ന്യാഹുരുരുവിലെ റിസോര്‍ട്ടില്‍ തങ്ങാനായിരുന്നു ഇവരുടെ പദ്ധതി.
ഖത്തറിൽനിന്നു പെരുന്നാൾ അവധി ആഘോഷിക്കാൻ കഴിഞ്ഞ ആറിനാണു വിനോദയാത്രാസംഘം ട്രാവൽ ഏജൻസിക്കു കീഴിൽ യാത്രതിരിച്ചത്. സംഘം ഇന്നലെ വൈകുന്നേരം ദോഹയിൽ തിരിച്ചെത്തേണ്ടതായിരുന്നു.
ഖത്തറില്‍ എയര്‍പോര്‍ട്ട് മെയിന്റനന്‍സ് കമ്പനി ഉദ്യോഗസ്ഥയാണു മരിച്ച റിയ. ഭര്‍ത്താവ് ജോയലിന്റെ ട്രാവല്‍ കമ്പനി നേതൃത്വം നല്കുന്ന വിനോദയാത്രാസംഘത്തിനൊപ്പമാണ് ഇവരും യാത്രപുറപ്പെട്ടത്.
റിയയും കുടുംബവും ആറു വര്‍ഷമായി ഖത്തറിലാണ്. കുട്ടികള്‍ ഈ മാസം 22നും റിയയും ജോയലും അടുത്ത മാസം 24നും നാട്ടിലേക്കുവരാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു.
പുത്തന്‍പുരയില്‍ രാധാകൃഷ്ണന്റെയും ശാന്തിയുടെയും ഇരട്ടക്കുട്ടികളില്‍ ഒരാളാണ് റിയ. ദുബായില്‍ ജോലിചെയ്യുന്ന ഷിയ ഇരട്ടസഹോദരിയാണ്. ഇളയ സഹോദരന് റിഷിയും ദുബായിലാണു ജോലി ചെയ്യുന്നത്.
മരിച്ച ജെസ്നയുടെ കുടുംബം ഏറെ വർഷങ്ങളായി ഖത്തറിലാണു താമസം. ഖത്തറിൽ ചാർട്ടേഡ് അക്കൗണ്ടന്റായി ജോലിചെയ്യുന്ന മുഹമ്മദ് കഴിഞ്ഞമാസം പിതാവ് ഹനീഫയുടെ ചികിത്സാർഥം അഞ്ചുദിവസത്തെ അവധിക്കു നാട്ടിലെത്തിയിരുന്നു.
കെനിയയിലെ അപകടം; വില്ലനായതു കനത്ത മഴ
നയ്റോബി: കെനിയയില്‍ തിങ്കളാഴ്ച അഞ്ചു മലയാളികൾ ഉൾപ്പെടെ ആറുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ വില്ലനായതു കനത്ത മഴ. കനത്ത മഴയില്‍ ഇറക്കത്തില്‍ വച്ച് ബസിന്റെ ബ്രേക്ക് പോയതാണ് അപകടത്തിനു കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അപകടത്തില്‍ 27 പേര്‍ക്ക് പരിക്കേറ്റു. യാത്രാസംഘത്തില്‍ 14 മലയാളികളാണ് ഉണ്ടായിരുന്നത്. ബസ് പൂർണമായും തകർന്നു. അപകടത്തില്‍ ആറുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.
പരിക്കേറ്റവരെല്ലാം ന്യാഹുരുരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് ന്യാന്‍ധരുവ കൗണ്ടി കമ്മീഷണര്‍ അബ്ദി സാക് ജര്‍ദേസ കെനിയന്‍ മാധ്യമങ്ങളോടു പറഞ്ഞു. കുത്തനേ ഇറക്കത്തിലുള്ള വളവ് തിരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്.
ബസ് പലതവണ മലക്കംമറിഞ്ഞാണു നൂറടി താഴ്ചയുള്ള ഉരുളക്കിഴങ്ങു തോട്ടത്തിലേക്കു പതിച്ചത്. പരിക്കേറ്റവരെ നാട്ടുകാരും പോലീസും ചേര്‍ന്നാണ് ആശുപത്രിയിലേക്കു മാറ്റിയത്. അപകടകാരണം കണ്ടെത്താനായി അധികൃതര്‍ അന്വേഷണം ആരംഭിച്ചതായി കെനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മരിച്ച റിയയുടെയും മകള്‍ ടൈറയുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ കെ. ശാന്തകുമാരി എംഎല്‍എ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ശ്രമം നടത്തിവരികയാണെന്ന് ബന്ധുക്കൾ അറിയിച്ചു. ഇരുവരുടെയും മൃതദേഹം ഭര്‍തൃഗൃഹമായ കോയമ്പത്തൂര്‍ പോത്തനൂരില്‍ സംസ്കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
മലയാളികളുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം അറിയിച്ചു. നോർക്ക റൂട്ട്സ് വഴി ലോകകേരള സഭാംഗങ്ങൾ ഇടപെട്ടിട്ടുണ്ട്. പരിക്കേറ്റ മലയാളികള്‍ ഉള്‍പ്പെടെയുളള ഇന്ത്യന്‍ പൗരന്മാരെ നയ്റോബിയിലെ ആശുപത്രികളിലേക്കു മാറ്റുമെന്ന് ലോക കേരള സഭാംഗങ്ങൾ അറിയിച്ചു.
കെനിയയിലെ വാഹനാപകടം; മലയാളികളുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി
നയ്റോബി: കെനിയയിൽ അപകടത്തിൽ മരിച്ച പ്രവാസി മലയാളികളുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. ബന്ധുക്കൾ എത്തി മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതോടെ ചൊവ്വാഴ്ച രാത്രിതന്നെ പോസ്റ്റ്മോർട്ടം നടത്തുകയായിരുന്നു.
ഇന്നോ വ്യാഴാഴ്ചയോ മൃതദേഹങ്ങൾ നാട്ടിലെത്തിക്കും. ഖത്തറില്‍ നിന്നും കെനിയയിലേക്ക് വിനോദ യാത്ര പോയ ഇന്ത്യന്‍ സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ട് അഞ്ച് മലയാളികളടക്കം ആറ് പേരാണ് മരിച്ചത്.
പാലക്കാട് നിന്നുള്ള റിയ ആന്‍ (41), ടൈറ റോഡ്രിഗ്സ് (എഴ്), തൃശൂരില്‍ നിന്നുള്ള ജസ്ന കുട്ടിക്കാട്ടുചാലില്‍ (29), മകള്‍ റൂഫി മെഹറിന് മുഹമ്മദ് (ഒന്നര), തിരുവനന്തപുരത്ത് നിന്നുള്ള ഗീത ഷോജി ഐസക് (58) എന്നിവരാണ് മരിച്ചത്.
കെനിയയിലെ ന്യാന്‍ഡറുവ പ്രവിശ്യയിലായിരുന്നു അപകടം. 27 പേര്‍ക്ക് പരിക്കേറ്റിരുന്നു. സംഘം സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് റോഡില്‍ നിന്നും തെന്നി മാറി താഴ്ചയിലേക്ക് മറിയുകയായിരുന്നു.
കെനിയയിൽ ബസ് അപകടം: അഞ്ച് മലയാളികൾക്ക് ദാരുണാന്ത്യം
നയ്റോബി: കെനിയയിൽ ബസ് അപകടത്തിൽപ്പെട്ട് അഞ്ച് മലയാളികൾ ഉൾപ്പെടെ ആറു പേർക്ക് ദാരുണാന്ത്യം. വടക്കുകിഴക്കൻ കെനിയയിലെ നെഹ്റൂറുവ പ്രവിശ്യയിലുണ്ടായ അപകടത്തിൽ മരിച്ചവരിൽ ഒരു പിഞ്ചുകുഞ്ഞും ഉൾപ്പെടും.
ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയവരാണ് അപകടത്തിൽപ്പെട്ടത്. തിങ്കളാഴ്ച വൈകുന്നേരമുണ്ടായ സംഭവത്തിൽ തിരുവല്ല സ്വദേശി ഗീത ഷോജി ഐസക്ക് (58), ജസ്ന കുറ്റിക്കാട്ടുചാലിൽ (29), ഒറ്റപ്പാലം സ്വദേശി റിയ ആൻ (41), ഇവരുടെ മകൻ ടൈറ റോഡ്രിഗ്വസ് (ഏഴ്), റൂഹി മെഹ്റിൽ മുഹമ്മദ് (ഒന്നര) എന്നിവരാണ് മരിച്ചത്.
റിയയുടെ ഭർത്താവ് ജോയൽ, മകൻ ട്രാവിസ് എന്നിവർ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. 14 മലയാളികളും കർണാടക, ഗോവൻ സ്വദേശികളും സംഘത്തിലുണ്ട്. ശക്തമായ മഴയിൽ ഇവർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മരത്തിലിടിച്ചശേഷം താഴ്ചയിലേക്ക് മറിയുകയായിരുന്നു.
അപകടത്തിൽ ബസ് പൂർണമായി തകർന്നു. 27 പേർക്ക് പരിക്കേറ്റെന്നും ഇതിൽ മൂന്നു പേരുടെ നില ഗുരുതരമാണെന്ന് അധികൃതർ പറഞ്ഞു.
നൈജീരിയയിൽ റോഡപകടം: 22 അത്ലറ്റുകൾ മരിച്ചു
അബുജ: നൈജീരിയയിൽ വാഹനാപകടത്തിൽ 22 അത്ലറ്റുകൾ മരിച്ചു. ശനിയാഴ്ച വടക്കൻ നൈജീരിയയിലെ കാനോ സംസ്ഥാനത്തായിരുന്നു അപകടം. തെക്കൻ സംസ്ഥാനമായ ഒഗുണിൽ നൈജീരിയൻ നാഷണൽ സ്പോർട്സ് ഫെസ്റ്റിവലിൽ പങ്കെടുത്തശേഷം മടങ്ങുകയായിരുന്ന അത്ലറ്റുകളാണു മരിച്ചത്.
ഇവർ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് പാലത്തിൽനിന്നു മറിയുകയായിരുന്നുവെന്ന് കാനോ ഗവർണർ അബ്ബ കബീർ യൂസഫ് പറഞ്ഞു. തിങ്കളാഴ്ച സംസ്ഥാനത്ത് ദുഃഖാചരണം പ്രഖ്യാപിച്ചു.
30 പേരായിരുന്നു ബസിലുണ്ടായിരുന്നത്. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.
നൈജീരിയയിൽ വെള്ളപ്പൊക്കം; 115 മൃതദേഹങ്ങൾ കണ്ടെത്തി
അബുജ: മധ്യ നൈജീരിയൻ സംസ്ഥാനമായ നൈജറിൽ പെയ്ത പേമാരിയിൽ നൂറിലധികം പേർ മരിച്ചു. നിരവധി പേരെ കാണാതായി. ബുധനാഴ്ച രാത്രി ആരംഭിച്ച മഴ വ്യാഴാഴ്ച രാവിലെ വരെ നീണ്ടുനിന്നതിനെ തുടർന്ന് മോക്വ പട്ടണം വെള്ളപ്പൊക്കത്തിൽ മുങ്ങി.
രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണെന്ന് സംസ്ഥാന അടിയന്തര മാനേജ്മെന്റ് ഏജൻസിയുടെ വക്താവ് ഇബ്രാഹിം ഔദു ഹുസൈൻ പറഞ്ഞു. ഇതുവരെ 115 മൃതദേഹങ്ങൾ കണ്ടെടുത്തു. മൂവായിരത്തിലധികം വീടുകൾ വെള്ളത്തിനടിയിലായി.
നൈജീരിയയുടെ തലസ്ഥാനമായ അബുജയിൽ നിന്ന് ഏകദേശം 230 മൈൽ (370 കിലോമീറ്റർ) പടിഞ്ഞാറ് മാറി സ്ഥിതി ചെയ്യുന്ന മോക്വ, നൈജർ സംസ്ഥാനത്തെ ഒരു വാണിജ്യ കേന്ദ്രമാണ്.
നൈജീരിയയിൽ ഭീകരാക്രമണം; മരണം 44 ആയി
അബുജ: മധ്യ നൈജീരിയയിൽ ഫുലാനി ഭീകരരുടെ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 44 ആയി. ബെന്യു സംസ്ഥാനത്ത് ശനിയാഴ്ചയും ഞായറാഴ്ചയുമായിരുന്നു ആക്രമണം.
ഞായറാഴ്ച അഹുമേ ഓണ്ടോന ഗ്രാമങ്ങളിൽ 34 പേരും ശനിയാഴ്ച പത്തു പേരുമാണു മരിച്ചത്. രണ്ടു വയസിൽ താഴെ പ്രായമുള്ള കുട്ടികളും മരിച്ചു.
ഉറുന്പ് കള്ളക്കടത്ത്; കെനിയയിൽ നാലു പേർക്ക് ശിക്ഷ
നെയ്റോബി: ഉറുന്പ് കള്ളക്കടത്തുകാർക്ക് ശിക്ഷ. കെനിയയിലാണു സംഭവം. ബെൽജിയത്തിൽനിന്നുള്ള രണ്ടു പേർ, വിയറ്റ്നാം സ്വദേശി, കെനിയക്കാരൻ എന്നിവർക്കാണു പടിഞ്ഞാറൻ നഗരമായ നെയ്വാഷയിൽ ശിക്ഷലഭിച്ചത്.
5300 ഉറുന്പുകളുമായിട്ടാണ് ഇവരെ കഴിഞ്ഞമാസം അറസ്റ്റ് ചെയ്തത്. ഇതിൽ അയ്യായിരം ഉറുന്പുകളും ബെൽജിയംകാരുടെ പക്കലായിരുന്നു. വിനോദത്തിനായി ഉറുന്പുകളെ ശേഖരിച്ചുവെന്നാണു നാലു പേരും പറഞ്ഞത്.
പക്ഷേ ഒന്നോ രണ്ടോ അല്ല, അയ്യായിരം ഉറുന്പുകളുണ്ടെന്നു പറഞ്ഞ കോടതി ഇവരുടെ വാദങ്ങൾ അംഗീകരിച്ചില്ല. 7,700 ഡോളർ വരുന്ന കെനിയൻ തുക പിഴ അടയ്ക്കാനാണ് കോടതി ഇവരോട് നിർദേശിച്ചിരിക്കുന്നത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷത്തെ തടവ് അനുഭവിക്കണം.
ആഫ്രിക്കൻ ഹാർവെസ്റ്റർ എന്ന വലിയ ഇനം അടക്കമുള്ള ഉറുന്പുകളെയാണ് ഇവരിൽനിന്നു കണ്ടെടുത്തത്. അരുമകളായി വളർത്താൻ താത്പര്യമുള്ളവർക്കാണ് ഉറുന്പുകളെ വിൽക്കുന്നത്.
ആഫ്രിക്കൻ ഹാർവെസ്റ്ററിന് യൂറോപ്പിലും ഏഷ്യയിലും വലിയ ഡിമാൻഡുണ്ട്. ഒരെണ്ണത്തിന് 220 ഡോളർ വരെ വില കിട്ടുമത്രേ.
കെനിയയിൽ വാഹനാപകടം; കൊല്ലം സ്വദേശി മരിച്ചു
നെയ്റോബി: കെനിയയിൽ നടന്ന വാഹനാപകടത്തിൽ കൊല്ലം കരുനാഗപ്പള്ളി സ്വദേശി ജിജോ പൗലോസ്(33) മരിച്ചു. കൊല്ലക കാപ്പിൽ തറയിൽ സാജന്റെയും ആലീസിന്റെയും മകനാണ്.
കഴിഞ്ഞ ശനിയാഴ്ച രാവിലെ ജോലിക്കു പോകുന്ന വഴി നെയ്റോബിയിൽ വച്ചു ജിജോ സഞ്ചരിച്ചിരുന്ന ബൈക്കിൽ മിനിലോറിയിൽ ഇടിക്കുകയായിരുന്നു.
മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിച്ച് കന്നേറ്റി സിഎസ്ഐ റിസറക്ഷൻ ചർച്ച് സെമിത്തേരിയിൽ സംസ്കരിക്കും. സഹോദരി: ജിഷ.
ആഫ്രിക്കയിൽ കടൽക്കൊള്ളക്കാർ കപ്പൽ റാഞ്ചി; മലയാളികളടക്കം പത്ത് പേരെ തടവിലാക്കി
ഉദുമ: മലയാളികൾ ഉൾപ്പെടെയുള്ള ജോലിക്കാരുമായി ആഫ്രിക്കയിലെ ലോമോ തുറമുഖത്തുനിന്ന് കാമറൂണിലേക്ക് പുറപ്പെട്ട ചരക്കുകപ്പൽ കടൽകൊള്ളക്കാർ റാഞ്ചിയതായി വിവരം. ആഫ്രിക്കയിലെ ലോമോ തുറമുഖത്തുനിന്ന് കാമറൂണിലേയ്ക്ക് പോയ ചരക്കുകപ്പലാണ് കടൽക്കൊള്ളക്കാർ പിടിച്ചെടുത്ത് ജീവനക്കാരെ തടവിലാക്കിയത്.
കാസർഗോഡ് കോട്ടിക്കുളം ഗോപാൽപേട്ട സ്വദേശി രജീന്ദ്രൻ ഭാർഗവൻ (35) ആണ് കൊള്ളക്കാർ തട്ടിക്കൊണ്ടുപോയവരിലെ ഒരു മലയാളി. രണ്ടാമത്തെയാളെക്കുറിച്ചുള്ള വിവരം പുറത്തുന്നിട്ടില്ല.
പനാമ രജിസ്ട്രേഷനുള്ള വിറ്റൂ റിവർ കമ്പനിയുടെ കപ്പലിലെ ജീവനക്കാരെയാണ് കൊള്ളക്കാർ തട്ടിക്കൊണ്ടുപോയത്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന മെരി ടെക് ടാങ്കർ മാനേജ്മെന്റിന്റേതാണ് കപ്പൽ ചരക്ക്.
കപ്പലിലുണ്ടായിരുന്ന 18 ജീവനക്കാരിൽ പത്തുപേരെ തട്ടിക്കൊണ്ടുപോയതിനുശേഷം കപ്പൽ ഒഴിവാക്കുകയായിരുന്നുവെന്നാണ് വിവരം. മാർച്ച് 18ന് വിറ്റൂ റിവർ കമ്പനി രജീന്ദ്രന്റെ ഭാര്യയെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.
ജീവനക്കാർ എല്ലാവരും സുരക്ഷിതരാണ് എന്നാണ് കമ്പനി അറിയിച്ചതെന്ന് ബന്ധു പറഞ്ഞു. കപ്പലിൽ അവശേഷിക്കുന്ന ജീവനക്കാരുമായി കമ്പനി ബന്ധപ്പെടുന്നുണ്ട്. തട്ടിക്കൊണ്ടുപോയവരെക്കുറിച്ചോ മോചനദ്രവ്യത്തെക്കുറിച്ചോ കമ്പനി വീട്ടുകാർക്ക് വിവരം നൽകിയിട്ടില്ല.
മഹാത്മാഗാന്ധിയുടെ അപൂർവസ്തുക്കൾ ഇന്ത്യക്കു കൈമാറി ദക്ഷിണാഫ്രിക്ക
ന്യൂഡൽഹി: രാഷ്ട്രപിതാവ് മഹാത്മഗാന്ധി കൈകൊണ്ടു നെയ്തെടുത്ത വസ്ത്രങ്ങൾ ഉൾപ്പെടെ അപൂർവസ്തുക്കളും ഡർബനിലെ അദ്ദേഹത്തിന്റെ താമസത്തെക്കുറിച്ചുള്ള ചരിത്രരേഖകളും ഇന്ത്യയ്ക്കു കൈമാറി ദക്ഷിണാഫ്രിക്ക.
1893ലാണ് ഗാന്ധിജി ദക്ഷിണാഫ്രിക്കയിലെത്തിയത്. 1916ൽ അദ്ദേഹത്തെ ഇന്ത്യയിലേക്കു മടക്കിയയച്ചു. 1904ലാണ് ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ഫിനിക്സ് സെറ്റിൽമെന്റ് സ്ഥാപിച്ചത്.
ഗാന്ധിജിയുമായി ബന്ധപ്പെട്ട് ദക്ഷിണാഫ്രിക്കയിൽ പ്രവർത്തിക്കുന്ന ട്രസ്റ്റാണ് കൈവശമുണ്ടായിരുന്ന അപൂർവ വസ്തുക്കൾ ദേശീയ ഗാന്ധി മ്യൂസിയത്തിന് കൈമാറിയത്.
സുഡാനിൽ ഒരു വയസുള്ള ശിശുക്കൾവരെ ലൈംഗികപീഡനത്തിന് ഇരയായെന്ന് റിപ്പോർട്ട്
ഖാർത്തൂം: തെക്കൻ സുഡാനിലെ രണ്ടു വർഷം നീണ്ട ആഭ്യന്തര യുദ്ധത്തിൽ ആയിരക്കണക്കിനു ശിശുക്കൾ ലൈംഗികാതിക്രമങ്ങൾക്ക് ഇരയായെന്ന് യുണിസെഫ്.
ഒരു വയസുള്ള ശിശുക്കളടക്കം ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ട്. അക്രമണങ്ങൾക്കു ശേഷം മാനസികനില തകരാറിലായ പലരും ആത്മഹത്യക്കുവരെ ശ്രമിച്ചിട്ടുണ്ടെന്നും യുണിസെഫ് അറിയിച്ചു.
ഇരയായവരിൽ നല്ലൊരു ശതമാനത്തോളം ആൺകുട്ടികളുണ്ടങ്കിലും ഇത്തരം കാര്യങ്ങൾ മുതിർന്നവരെ അറിയിക്കുന്നതിലും സഹായം തേടുന്നതിലും ഇവർ പലവിധ ബുദ്ധിമുട്ടുകളും അനുഭവിക്കുന്നുണ്ട്.
അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് (ആർഎസ്എഫ്) ആണ് ലൈംഗികാതിക്രമങ്ങൾക്കു പിന്നിലെന്ന് ഐക്യരാഷ്ട്രസഭ നടത്തിയ അന്വേഷണങ്ങളിൽ വ്യക്തമാകുന്നുണ്ടെന്നാണു റിപ്പോർട്ട്.
എന്നാൽ, ആർഎസ്എഫ് ആരോപണം നിഷേധിച്ചിട്ടുണ്ട്. ഡോണൾഡ് ട്രംപിന്റെ സ്ഥാനാരോഹണത്തിനുശേഷം യുഎസ് സഹായത്തിൽ വന്ന കുറവ് സുഡാനിലേക്ക് ആവശ്യമായ സഹായങ്ങളെത്തിക്കുന്നതിനു തടസം സൃഷ്ടിക്കുമെന്നാണു കരുതപ്പെടുന്നത്.
കോംഗോയിൽ അജ്ഞാതരോഗം: 50 മരണം
കിൻഷാസ: വടക്കുപടിഞ്ഞാറൻ കോംഗോയിൽ അജ്ഞാത രോഗം 50 പേരുടെ ജീവൻ കവർന്നെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. പ്രദേശത്തെ ഡോക്ടർമാരും ഇക്കാര്യം സ്ഥിരീകരിക്കുന്നു.
ഭൂരിപക്ഷം കേസുകളിലും രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നതു മുതൽ മരണം വരെ 48 മണിക്കൂർ മാത്രമേ വേണ്ടിവരികയുള്ളൂവെന്നും ഇത് ആശങ്കാജനകമാണെന്നും ആരോഗ്യവിദഗ്ധർ പറയുന്നു.
ജനുവരി 21ന് പൊട്ടിപ്പുറപ്പെട്ട രോഗം ഇതുവരെ 53 പേരുടെ മരണത്തിനിടയാക്കി. ആകെ 419 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വവ്വാലിനെ ഭക്ഷിച്ച മൂന്നു കുട്ടികൾ മരിച്ചതോടെയാണ് ബൊളോകോ പട്ടണത്തിൽ ആദ്യമായി രോഗം പൊട്ടിപ്പുറപ്പെട്ടതെന്നു ലോകാരോഗ്യസംഘടനയുടെ ആഫ്രിക്കയിലെ ഓഫീസ് അറിയിച്ചു.
മൃഗങ്ങളിൽനിന്നു മനുഷ്യരിലേക്കു രോഗങ്ങൾ പടരുന്ന സംഭവങ്ങൾ ആഫ്രിക്കയിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ അറുപത് ശതമാനത്തിലേറെ വർധിച്ചെന്ന് ലോകാരോഗ്യസംഘടന 2022ൽ അറിയിച്ചിരുന്നു.
സുഡാനിൽ സൈനിക വിമാനം തകർന്ന് 10 മരണം
ഖാർത്തും: സുഡാനിൽ സൈനിക വിമാനം തകർന്ന് ഉദ്യോഗസ്ഥരും സാധാരണക്കാരും ഉൾപ്പടെ നിരവധിപേർ മരിച്ചു. തലസ്ഥാനമായ ഖാർത്തൂമിന്റെ പ്രാന്തപ്രദേശത്താണ് അപകടമുണ്ടായത്.
10 കൊല്ലപ്പെട്ടന്നാണ് റിപ്പോർട്ട്. നിരവധിപേർക്ക് പരിക്കേറ്റു. വ്യോമതാവളത്തിൽ നിന്ന് പറന്നുയരുന്നതിനിടെ വിമാനം തകർന്നുവീണുവെന്നും സൈനിക ഉദ്യോഗസ്ഥരും സാധാരണക്കാരും കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നും പുറത്തുവിട്ട പ്രസ്താവനയിൽ സൈന്യം അറിയിച്ചു.
ഗ്രേറ്റർ ഖാർത്തൂമിന്റെ ഭാഗമായ ഓംദുർമാനിലെ ഏറ്റവും വലിയ സൈനിക കേന്ദ്രങ്ങളിലൊന്നായ വാദി സെയ്ദ്ന വ്യോമതാവളത്തിന് സമീപമാണ് അപകടം നടന്നത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഗ്നിശമന സേനയെത്തിയതാണ് സ്ഥലത്തെ തീ നിയന്ത്രണ വിധേയമാക്കിയത്. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണം. വിമാനം തകർന്നുവീണ പരിസരത്തെ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു.
കോംഗോയിൽ ഭീകരർ 70 ക്രൈസ്തവരെ പള്ളിയിൽ കഴുത്തറത്തു കൊന്നു
കിൻഷാസ: ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ 70 ക്രൈസ്തവരെ തലയറത്തു കൊന്ന നിലയിൽ പ്രൊട്ടസ്റ്റന്റ് പള്ളിയിൽ കണ്ടെത്തി. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സസ് (എഡിഎഫ്) എന്ന ഭീകരസംഘടനയാണ് നിഷ്ഠുരകൃത്യം നടത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ കസാംഗ എന്ന സ്ഥലത്തെ പള്ളിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വ്യാഴാഴ്ച പുലർച്ചെ മേയ്ബ എന്ന ഗ്രാമത്തിൽനിന്ന് ഭീകരർ തട്ടിക്കൊണ്ടുപോയവരെ പള്ളിയിൽവച്ച് കൊലപ്പെടുത്തിയെന്നാണു കരുതുന്നത്. തുടർച്ചയായ ആക്രമണങ്ങൾ കാരണം പ്രദേശവാസികൾ ഈ ഗ്രാമത്തിൽനിന്നു പലായനം ചെയ്തിരുന്നുവെന്നു പറയുന്നു.
പടിഞ്ഞാറൻ യുഗാണ്ട കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന എഡിഎഫ് പിന്നീട് അയൽ രാജ്യമായ കോംഗോയിലേക്കു ഭീകരപ്രവർത്തനം വ്യാപിപ്പിക്കുകയായിരുന്നു. അമേരിക്കയും യുഗാണ്ടയും എഡിഎഫിനെ ഭീകരസംഘടനയായി മുദ്രകുത്തിയിട്ടുണ്ട്.
സുഡാനിൽ 433 പേർ കൊല്ലപ്പെട്ടെന്ന് സർക്കാർ
ഖാർത്തും: സുഡാനിൽ അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സസിന്റ െ(ആർഎസ്എഫ്) ആക്രമണത്തിൽ 433 പേർ കൊല്ലപ്പെട്ടെന്ന് സർക്കാർ അറിയിച്ചു. വൈറ്റ് നൈൽ സംസ്ഥാനത്തെ ഗ്രാമങ്ങളിലാണ് ആക്രമണമുണ്ടായത്.
ഗവൺമെന്റ് സേനയ്ക്കെതിരേ പരാജയം നേരിട്ട ആർഎസ്എഫ് നിരപരാധികളെ കൊന്നൊടുക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. മൂന്നു ദിവസത്തിനിടെ അൽ-കദാരിസ്, അൽ ഖാൽവത്, വാദ് ബിലാൽ എന്നീ ഗ്രാമങ്ങളിലാണ് ആർഎസ്എഫ് ആക്രമണം നടത്തിയത്.
നിരവധി നാട്ടുകാരെ കാണാതായിട്ടുണ്ട്. സുഡാനിൽ 2023 ഏപ്രിൽ മുതൽ സർക്കാർ സൈന്യവും ആർഎസ്എഫും തമ്മിൽ പോരാട്ടത്തിലാണ്. 30,000 പേരാണ് സംഘർഷത്തിൽ കൊല്ലപ്പെട്ടത്.
നമീബിയയുടെ രാഷ്ട്രപിതാവ് സാം നുജോമ അന്തരിച്ചു
ഒഷക്തി: ആഫ്രിക്കൻ രാജ്യമായ നമീബിയയുടെ രാഷ്ട്രപിതാവും ആദ്യ പ്രസിഡന്റും സ്വാതന്ത്ര്യസമരസേനാനിയുമായ സാം നുജോമ(95) അന്തരിച്ചു. ശനിയാഴ്ച രാത്രി തലസ്ഥാനമായ വിൻഡ്ഹോക്കിലെ ആശുപത്രിയിലായിരുന്നു അന്ത്യം.
നമീബിയൻ പ്രസിഡന്റ് നങ്കോളോ എംബുംബയാണു മരണം സ്ഥിരീകരിച്ചത്. നുജോമയുടെ മരണത്തിൽ നമീബിയ ഉലഞ്ഞെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ജർമനിയുടെ കൊളോണിയൽ ഭരണത്തിൽനിന്നും ദക്ഷിണാഫ്രിക്കയുടെ വർണവിവേചനത്തിന്റെ നുകത്തിൽനിന്നും നമീബിയയെ സ്വാതന്ത്ര്യത്തിലേക്കു നയിച്ച നേതാവായിരുന്നു നുജോമ.
1990ൽ നമീബിയ സ്വാതന്ത്ര്യം നേടിയ ശേഷം ആദ്യ പ്രസിഡന്റായ നുജോമ നീണ്ട 15 വർഷം ആ സ്ഥാനത്ത് തുടർന്നു. കൊളോണിയൽ ഭരണത്തിൽനിന്നു തങ്ങളുടെ രാഷ്ട്രങ്ങളെ സ്വതന്ത്രമാക്കിയ ആഫ്രിക്കൻ നേതാക്കളായ ദക്ഷിണാഫ്രിക്കയിലെ നെൽസൺ മണ്ടേല, സിംബാബ്വെയുടെ റോബർട്ട് മുഗാബെ, സാംബിയയുടെ കെന്നത്ത് കൗണ്ട, ടാൻസാനിയയുടെ ജൂലിയസ് നൈരേരെ, മൊസാംബിക്കിന്റെ സമോറ മച്ചൽ എന്നിവരുടെ നിരയിൽ ജീവിച്ചിരുന്ന അവസാനത്തെ ചരിത്രവ്യക്തിത്വമായിരുന്നു നുജോമ.
സ്വതന്ത്ര ഭരണഘടന സ്ഥാപിച്ച അദ്ദേഹം വെള്ളക്കാരായ ബിസിനസുകാരെയും രാഷ്ട്രീയക്കാരെയും സർക്കാരിൽ ഉൾപ്പെടുത്തി. ഈ നടപടിയെ അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളികൾപോലും പ്രശംസിച്ചു. മാർക്സിസ്റ്റ് എന്ന മുദ്രകുത്തപ്പെട്ട അദ്ദേഹം തികഞ്ഞ പാശ്ചാത്യവിരുദ്ധനായിരുന്നു. 2000ൽ ജനീവയിൽ നടന്ന ഐക്യരാഷ്ട്രസഭാ സമ്മേളനത്തിൽ, എയ്ഡ്സ് മനുഷ്യനിർമിത ജൈവായുധമാണെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.
നമീബിയയിലെ യുവാക്കളെ ദുഷിപ്പിക്കുന്നുവെന്നാരോപിച്ച് വിദേശ ടെലിവിഷൻ പരിപാടികൾ നിരോധിച്ചിരുന്നു. നമീബിയയുടെ വിമോചന പ്രസ്ഥാനത്തെ പിന്തുണച്ചിരുന്ന വടക്കൻ കൊറിയ, ക്യൂബ, റഷ്യ, ചൈന എന്നീ രാജ്യങ്ങളുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. ദരിദ്രകുടുംബത്തിൽ ജനിച്ച നുജോമ 11 മക്കളിൽ മൂത്തവനായിരുന്നു.
1959ൽ ആദ്യമായി പ്രതിഷേധസമരത്തിൽ പങ്കെടുത്ത അദ്ദേഹത്തെ ടാൻസാനിയയിലേക്കു നാടുകടത്തി. 1960ൽ സൗത്ത് വെസ്റ്റ് ആഫ്രിക്കൻ പീപ്പിൾസ് ഓർഗനൈസേഷൻ സ്ഥാപിച്ച നുജോമ അതിന്റെ ആദ്യ പ്രസിഡന്റായി. 2007ൽ സ്ഥാനം ഒഴിയുന്നതുവരെ സ്വാപോയുടെ പ്രസിഡന്റായിരുന്നു.
സുഡാനിൽ ചാർട്ടേഡ് വിമാനം തകർന്ന് ഇന്ത്യക്കാരനടക്കം 20 പേർ കൊല്ലപ്പെട്ടു
ജുബ: തെക്കൻ സുഡാനിലുണ്ടായ വിമാനാപകടത്തിൽ ഇന്ത്യക്കാരനടക്കം 20 പേർ കൊല്ലപ്പെട്ടു. ചൈനീസ് ഓയിൽ കമ്പനിയായ ഗ്രേറ്റർ പയനിയർ ഓപ്പറേറ്റിംഗ് കമ്പനിയുടെ ജീവനക്കാരാണു മരിച്ചത്.
ജുബയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകാനായി എണ്ണപ്പാടത്തിന് സമീപത്തെ ചെറിയ റൺവേയിൽനിന്നു ടേക്ക് ഓഫ് ചെയ്തതിനു പിന്നാലെ വിമാനം തകർന്നു വീഴുകയായിരുന്നു.
21പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഒരാൾ രക്ഷപ്പെട്ടു. 16 സുഡാൻ സ്വദേശികളും രണ്ടു ചൈനക്കാരും കൊല്ലപ്പെട്ടവരിൽപെടുന്നു.
സുഡാനിൽ ആശുപത്രിക്കുനേരേ ഡ്രോൺ ആക്രമണം; 70 മരണം
കാര്‍ട്ടൂം: സുഡാനിൽ ആശുപത്രിക്കുനേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ മരണം 70 ആയി. 19 പേർക്കു പരിക്കേറ്റിട്ടുണ്ട്. എൽ ഫാഷർ നഗരത്തിൽ പ്രവർത്തിക്കുന്ന സൗദി ആശുപത്രിക്കുനേരെയായിരുന്നു ആക്രമണം.
സുഡാൻ സൈന്യവും റാപ്പിഡ് സപ്പോർട്ട് ഫോഴ്സും തമ്മിൽ നടക്കുന്ന ഏറ്റുമുട്ടലിന്റെ ഭാഗമായാണ് ആക്രമണമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നു സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രാലയം അപലപിച്ചു.
ആഭ്യന്തര യുദ്ധത്തിൽ ഇതുവരെ ആയിരത്തോളം പേർ സുഡാനിൽ മരിച്ചിട്ടുണ്ട്. നിലവിൽ രാജ്യത്തെ 80 ശതമാനത്തിൽ അധികം വരുന്ന ആശുപത്രികളിലെ സേവനങ്ങൾ നിലച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.
ദക്ഷിണാഫ്രിക്കൻ ഖനിയിൽ കുടുങ്ങിയ 100 പേർ മരിച്ചു
ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ ഉപേക്ഷിക്കപ്പെട്ട സ്വർണഖനിയിൽ അനധികൃത ഖനനത്തിനിറങ്ങി കുടുങ്ങിയ 100 പേർ മരിച്ചു. മാസങ്ങളോളമാണ് ഇവർ വടക്കുപടിഞ്ഞാറൻ പ്രവിശ്യയിലെ ഖനിയിൽ കുടുങ്ങിയത്.
പട്ടിണിയും നിർജലീകരണവും മൂലമാണ് ഇവർ മരിച്ചത്. വെള്ളിയാഴ്ചയ്ക്കുശേഷം 24 മൃതദേഹങ്ങൾ പുറത്തെത്തിച്ചു. കഴിഞ്ഞ നവംബറിലാണ് ഖനിയിൽ കുടുങ്ങിയവരെ പുറത്തെത്തിക്കാൻ പോലീസ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. 36 പേരെ രക്ഷപ്പെടുത്തി.
ഖനിയുടെ വിവിധ ഭാഗങ്ങളിലായി അഞ്ഞൂറോളം പേർ ഉണ്ടെന്നാണ് വിലയിരുത്തൽ. ദക്ഷിണാഫ്രിക്കയുടെ വിവിധ ഭാഗങ്ങളിൽ ലാഭകരമല്ലാത്ത ഖനികൾ ഉടമകൾ ഉപേക്ഷിക്കുന്നതോടെ അനധികൃത ഖനനം വ്യാപകമാണ്. മാസങ്ങളോളമാണ് ഇവർ ഖനികളിൽ തങ്ങുക.
ഭക്ഷണം, വെള്ളം, ജനറേറ്ററുകൾ, മറ്റ് ഉപകരണങ്ങൾ തുടങ്ങിയവയുമായാണ് ഇവർ ഖനികളിൽ പ്രവേശിക്കുക. രണ്ടു മാസം മുന്‍പ് ഖനിയിൽ പോലീസും അനധികൃത ഖനനം നടത്തുന്നവരുമായി തർക്കമുണ്ടായിരുന്നു. ഖനിയിൽ ഇറങ്ങിയവരെ പുറത്തെത്തിക്കാൻ പോലീസ് ശ്രമിച്ചിരുന്നു.
പുറത്തെത്തിയാൽ അറസ്റ്റുണ്ടാകുമെന്നു ഭയന്ന് ഖനനം നടത്തുന്നവർ പുറത്തെത്തിയില്ല. ഖനിയിൽനിന്നു പുറത്തിറങ്ങാനുള്ള വടങ്ങൾ പോലീസ് നീക്കം ചെയ്തതോടെ ഖനനം നടത്തുന്നവർ കുടുങ്ങിയെന്നാണ് ആരോപണം. ഭക്ഷണം തടഞ്ഞതായും ആരോപണമുണ്ട്.
ടുണീഷ്യയിൽ ബോട്ട് മുങ്ങി 27 കുടിയേറ്റക്കാർ മരിച്ചു
ടുണിസ്: ടുണീഷ്യയിൽ കുടിയേറ്റക്കാർ സഞ്ചരിച്ച രണ്ടു ബോട്ടുകൾ മുങ്ങി 27 പേർ മരിച്ചു. 87 പേരെ രക്ഷപ്പെടുത്തി. ആഫ്രിക്കയിൽനിന്നുള്ള കുടിയേറ്റക്കാരാണ് ബോട്ടിലുണ്ടായിരുന്നത്.
മെഡിറ്ററേനിയൻ കടൽ കടക്കാൻ ശ്രമിക്കുമ്പോൾ സ്ഫാക്സ് നഗരത്തിന് സമീപം ബോട്ടുകൾ മുങ്ങുകയായിരുന്നു. കഴിഞ്ഞ മാസം ഇതേ പ്രദേശത്ത് ടുണീഷ്യയുടെ തീരസംരക്ഷണ സേന 30 ഓളം കുടിയേറ്റക്കാരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു.
യൂറോപ്പിൽ മെച്ചപ്പെട്ട ജീവിതം തേടിയാണ് അനധികൃതമായി കുടിയേറ്റം നടത്തുന്നത്.
നൈജീരിയയിൽ ക്രിസ്ത്യൻ വനിതയ്ക്ക് എതിരേയുള്ള മതനിന്ദാക്കുറ്റം റദ്ദാക്കി
അബുജ: നൈജീരിയയിൽ ക്രിസ്ത്യൻ വനിതയ്ക്കെതിരേ ചുമത്തിയ മതനിന്ദാക്കുറ്റം കോടതി അസാധുവാക്കി. വടക്കുകിഴക്കൻ ബൗചി സംസ്ഥാനത്തെ റോഡ ജാതോ(47) എന്ന സ്ത്രീയാണു രണ്ടര വർഷം നീണ്ടുനിന്ന നിയമയുദ്ധത്തിനൊടുവിൽ കുറ്റവിമുക്തയാക്കപ്പെട്ടത്.
ശരിയത്ത് നിയമപ്രകാരം വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റം ചുമത്തിയാണ് റോധയെ അറസ്റ്റ് ചെയ്തത്. എഡിഎഫ് ഇന്റർനാഷണൽ എന്ന സന്നദ്ധസംഘടനയാണ് ഇവർക്കു നിയമസഹായം നൽകിയത്.
റോഡയെ കുറ്റവിമുക്തയാക്കിയതിനും ഏറെക്കാലമായി അവൾ അനുഭവിച്ച ദുരിതങ്ങൾ അവസാനിച്ചതിനും ദൈവത്തിനു നന്ദി പറയുന്നതായി എഡിഎഫ് ഇന്റർനാഷണലിന്റെ നിയമോപദേശകൻ സീൻ നെൽസൺ പറഞ്ഞു.
മതനിന്ദക്കുറ്റം ചുമത്തപ്പെട്ട് നൈജീരിയയിൽ പീഡനമനുഭവിക്കുന്ന ക്രൈസ്തവർ അടക്കമുള്ള ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനായി നിയമപോരാട്ടം ശക്തമാക്കുമെന്നും സംഘടന അറിയിച്ചു.
ജമൈക്കയിൽ ഇന്ത്യക്കാരനെ വെടിവച്ച് കൊലപ്പെടുത്തി
കിംഗ്സ്റ്റൺ: ജമൈക്കയിൽ ഇന്ത്യക്കാരനെ കവര്‍ച്ചാ സംഘം വെടിവച്ച് കൊലപ്പെടുത്തി. തിരുനെൽവേലി സ്വദേശി വിഗ്നേഷ് ആണ് മരിച്ചത്. കവര്‍ച്ചാ സംഘത്തിന്റെ വെടിയേറ്റ് മറ്റ് രണ്ട് ഇന്ത്യക്കാർക്കും പരിക്കുണ്ട്.
വിഘ്നേഷ് ജോലി ചെയ്യുന്ന സൂപ്പര്‍മാര്‍ക്കറ്റിൽ വച്ചാണ് സംഭവം. തോക്കുധാരികളായ കവര്‍ച്ചാ സംഘം സൂപ്പര്‍മാര്‍ക്കറ്റിലേക്ക് എത്തിയപ്പോള്‍ ഇവിടെയുണ്ടായിരുന്നവർ ഓടിമാറുകയായിരുന്നു. വിഘ്നേഷ് ഉൾപ്പെടെയുള്ളവർക്ക് ഓടിമാറാനായില്ല.
കീഴടങ്ങി നിലത്തിരുന്നെങ്കിലും കൈവശമുള്ള പണവും ഫോണും ഉള്‍പ്പെടെയുള്ളവ നൽകിയിട്ടും കവര്‍ച്ചാ സംഘം വെടിയുതിർക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
കോഴിമോഷണത്തിന് വധശിക്ഷ വിധിക്കപ്പെട്ട നൈജീരിയൻ യുവാവ് മോചിതനാകുന്നു
ലാഗോസ്: കോഴിമോഷണത്തിനു വധശിക്ഷ കാത്ത് പത്തുവർഷമായി ജയിലിൽ കഴിയുന്ന നൈജീരിയൻ യുവാവിനെ മോചിപ്പിക്കുന്നു. തെക്കുപടിഞ്ഞാറൻ നൈജീരിയയിലെ ഒസുൻ സംസ്ഥാനവാസിയായ സെഗുൻ ഒലവൂക്കറിനു മാപ്പു നല്കാൻ തീരുമാനിച്ചതായി ഗവർണർ അറിയിച്ചു.
ചെറിയ കുറ്റത്തിനു വലിയ ശിക്ഷ വിധിച്ചതിൽ വ്യാപക വിവർശനം ഉയർന്നിരുന്നു. 2010ൽ പതിനേഴു വയസുള്ള ഒലവൂക്കറും കൂട്ടുകാരനായ മൊരാകിനിയോയും നാടൻ തോക്കും കത്തിയുമായി ഒരു പോലീസുകാരന്റെ വസതി ആക്രമിച്ച് കോഴി മോഷണം നടത്തിയെന്നാണ് കേസ്.
2014ൽ സംസ്ഥാന ഹൈക്കോടതി ഇരുവരെയും തൂക്കിലേറ്റാൻ വധിച്ചു. ഒലവൂക്കറിന്റെ മോചനത്തിനായി മനുഷ്യാവകാശ സംഘടനകൾ ശബ്ദമുയർത്തിയിരുന്നു. അടുത്തവർഷമാദ്യം ഒലവൂക്കർ മോചിതനാകുമെന്നാണു സൂചന.
അതേസമയം, ഇയാളോടൊപ്പം വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മൊരാകിനിയോയെ വിട്ടയയ്ക്കുമോ എന്നതിൽ വ്യക്തതയില്ല. നൈജീരിയയിൽ 3,400ലേറെ തടവുകാർ വധശിക്ഷ കാത്തുകഴിയുന്നുണ്ട്. അതേസമയം, 2012നു ശേഷം രാജ്യത്ത് വധശിക്ഷ നടപ്പാക്കിയിട്ടില്ല.
മൊറീഷ്യസിൽ വാഹനാപകടത്തിൽ മരിച്ച കണ്ണൂർ സ്വദേശിയുടെ സംസ്കാരം നടത്തി
കണ്ണൂർ: മൊറീഷ്യസിൽ നടന്ന വാഹനാപകടത്തിൽ മരിച്ച കണ്ണൂർ കല്യാശേരി സ്വദേശിയായ യുവാവിന്റെ സംസ്കാരം നടത്തി. ലെഗ്രാൻഡ് കമ്പനിയുടെ കേരള ബ്രാഞ്ച് മേധാവി അഞ്ചാംപീടികയ്ക്ക് സമീപം പി.ടി ഹൗസിലെ വിനയ് ചന്ദ്രനാണ്(35) മരിച്ചത്.
കമ്പനിയുടെ നേതൃത്വത്തിൽ മൊറീഷ്യസിലേക്കു നടത്തിയ ഔദ്യോഗിക യാത്രയ്ക്കിടെ കഴിഞ്ഞദിവസമായിരുന്നു അപകടം. തുടർന്ന് മൃതദേഹം നാട്ടിലെത്തിച്ച് ഇന്ന് രാവിലെ 11നു പാളിയത്തുവളപ്പ് സമുദായ സെമത്തേരിയിൽ സംസ്കരിച്ചു.
ഫുട്ബോൾ മത്സരത്തിനിടെ ആരാധകർ തമ്മിൽ ഏറ്റുമുട്ടി; നൂറിലേറെ പേർ കൊല്ലപ്പെട്ടു
കോനാക്രി: ഫുട്ബോള്‍ മത്സരത്തിനിടെ ആരാധകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നൂറിലേറെപ്പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. പടിഞ്ഞാറൻ ആഫ്രിക്കന്‍ രാജ്യമായ ഗിനിയിലെ രണ്ടാമത്തെ വലിയ നഗരമായ എന്‍സെറെകോരയിലാണ് സംഭവം.
മരണസംഖ്യ ഇതുവരെ അന്തിമമായി തിട്ടപ്പെടുത്താനായിട്ടില്ല. നഗരത്തിലെ മോര്‍ച്ചറികളെല്ലാം ശവശരീരങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നാണ് റിപ്പോർട്ട്.
പ്രസിഡന്റ് മാമാദി ദൗംബൗയയെ ആദരിക്കാന്‍ വേണ്ടി സംഘടിപ്പിച്ച മത്സരത്തിനിടെയായിരന്നു അനിഷ്ട സംഭവങ്ങള്‍. റഫറിയുടെ ഒരു തീരുമാനമാണ് അക്രമസംഭവങ്ങള്‍ക്ക് വഴിവച്ചത്.
ഇതിനെ തുടര്‍ന്നാണ് ടീമുകളുടെ ആരാധകര്‍ മൈതാനം കൈയേറി ഏറ്റുമുട്ടുകയായിരുന്നു. പിന്നീട് അക്രമം തെരുവിലേയ്ക്കും വ്യാപിച്ചു. അക്രമികള്‍ എന്‍സെറെകോരയിലെ പോലീസ് സ്റ്റേഷന് തീയിട്ടു.
നൈജീരിയയിൽ 50 തീവ്രവാദികളെ വധിച്ചു
ലാഗോസ്: നൈജീരിയയിൽ സുരക്ഷാഭടന്മാരുമായുള്ള ഏറ്റുമുട്ടലിൽ 50 ബോക്കോഹറാം തീവ്രവാദികൾ കൊല്ലപ്പെട്ടു.
ചൊവ്വാഴ്ച പട്രോളിംഗ് നടത്തുകയായിരുന്ന ഭടന്മാരെ ഇരുനൂറോളം തീവ്രവാദികൾ വളഞ്ഞതിനെത്തുടർന്നാണ് ഏറ്റുമുട്ടലുണ്ടായത്.
സംഭവത്തിൽ ഏഴു ഭടന്മാരെ കാണാതായി. ഇവർക്കായി തെരച്ചിൽ ആരംഭിച്ചു.
സുഡാനിൽ അർധസൈനികവിഭാഗത്തിന്റെ ആക്രമണം; 120 പേർ കൊല്ലപ്പെട്ടു
ഖാർത്തൂം: ആഭ്യന്തര യുദ്ധത്തിൽ വലയുന്ന സുഡാനിൽ അർധസൈനിക വിഭാഗം കഴിഞ്ഞദിവസം നടത്തിയ കൂട്ടക്കൊലയിൽ 120 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. തലസ്ഥാനമായ ഖാർത്തൂമിന് തെക്കുഭാഗത്തുള്ള ഗെസിറ സംസ്ഥാനത്തെ അൽ-സിരേഹ ഗ്രാമത്തിലാണ് അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സിന്റെ (ആർഎസ്എഫ്) നേതൃത്വത്തിൽ നരനായാട്ട് നടത്തിയത്.
സുഡാൻ സേനയായ സുഡാൻ ആംഡ് ഫോഴ്സുമായി (എസ്എഎഫ്) ഒരുവർഷത്തിലേറെ ഏറ്റുമുട്ടുകയാണ് ആർഎസ്എഫ്. ആക്രമണത്തിൽ 200 ലേറെ പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് ഡോക്ടർമാരും സാമൂഹിക പ്രവർത്തകരും പറയുന്നു. സമീപകാലത്ത് രാജ്യത്തു നടന്ന ഏറ്റവും വലിയ കൂട്ടക്കൊലയാണിത്.
കഴിഞ്ഞ എപ്രിൽ മുതൽ രാജ്യത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനായി സുഡാനീസ് സായുധ സേനയുമായി (എസ്എഎഫ്) ആർഎസ്എഫ് ഏറ്റുമുട്ടുകയാണ്. ഏറ്റുമുട്ടലിന്റെ മറവിൽ ഇരുസേനകളും സാധാരണക്കാരെ കൊലപ്പെടുത്തുന്നുവെന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു.
അൽ ഗെസിറയിലെ കമാൻഡർ കൂറുമാറിയതിനെത്തുടർന്നാണ് ആർഎസ്എഫ് മേഖലയിൽ ആക്രമണം നടത്തിയത്. പുരുഷന്മാരെ ക്രൂരമായി കൊലപ്പെടുത്തുകയും സ്ത്രീകളെ ക്രൂരമായി പീഡിപ്പിക്കുകയും ബലാത്സംഗം ചെയ്തായും റിപ്പോർട്ടുകളുണ്ട്.
കിഴക്കൻ ഗെസിറയിലെ 30ലധികം ഗ്രാമങ്ങളിൽനിന്ന് പ്രദേശവാസികൾ പലായനം ചെയ്തതായാണു റിപ്പോർട്ടുകൾ. വ്യാപകമായി പൊതു-സ്വകാര്യ സ്വത്തുക്കൾ കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തു.
സുഡാന് സായുധസേന മേധാവി അബ്ദുൾ ഫത്താ അല്‍ബുര്‍ഹാനും അര്‍ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് മേധാവി മുഹമ്മദ് ഹംദാന്‍ ദഗാലോയും തമ്മിലുള്ള അധികാരത്തർക്കമാണ് 2023 എപ്രിൽ 15ന് മറ്റൊരു ആഭ്യന്തരയുദ്ധത്തിലേക്ക് സുഡാനെ കൊണ്ടെത്തിച്ചത്.
അതിദാരിദ്ര്യത്തിലൂടെ കടന്നുപോകുന്ന സുഡാനെ പിടിച്ചുലച്ചതായിരുന്നു 2003 ലെ ആഭ്യന്തര യുദ്ധം. ആ പ്രതിസന്ധികളിൽനിന്ന് ഇനിയും ജനത കരകയറിയിട്ടില്ല. അന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം പ്രാപിച്ച ആയിരക്കണക്കിന് ആളുകൾക്ക് 21 വർഷത്തിനിപ്പുറവും വീടുകളിലേക്ക് മടങ്ങാനായിട്ടില്ല.
സഹാറയിൽ അത്യപൂർവ വെള്ളപ്പൊക്കം
റബാത്ത്: സഹാറ മരുഭൂമിയിൽ അത്യപൂർവ മഴയെത്തുടർന്ന് വെള്ളപ്പൊക്കം. വടക്കനാഫ്രിക്കയിൽ മൊറോക്കോയുടെ തെക്കുകിഴക്കൻ ഭാഗത്തുള്ള താഗുനൈറ്റ് ഗ്രാമത്തിലാണ് സെപ്റ്റംബറിൽ കനത്ത മഴ അനുഭവപ്പെട്ടത്.
രണ്ടു ദിവസത്തിനിടെ 25 സെന്റിമീറ്റർ മഴ ഇവിടെ പെയ്തു. ഇതിനടുത്ത് അര നൂറ്റാണ്ടായി വരണ്ടുകിടന്ന ഇർഖിൽ തടാകമേഖലയിൽ വെള്ളം നിറഞ്ഞു.
ആഫ്രിക്കയുടെ വടക്ക്, പടിഞ്ഞാറ്, മധ്യ ഭാഗങ്ങളിലായി 90 ലക്ഷം ചതുരശ്ര കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന സഹാറ മരുഭൂമി ലോകത്തിലെ ഏറ്റവും വരണ്ട പ്രദേശമാണ്.
മാര്‍ബര്‍ഗ് വൈറസ്: റുവാണ്ടയിൽ ആറ് ആരോഗ്യപ്രവർത്തകർ മരിച്ചു
റുവാണ്ട: എബോളയ്ക്ക് സമാനമായ അതീവ മാരക വൈറസായ മാര്‍ബര്‍ഗ് വൈറസ് ബാധിച്ച് ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയില്‍ ആറ് ആരോഗ്യപ്രവര്‍ത്തകർ മരിച്ചു. ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ജോലി ചെയ്യുന്നവരാണു മരിച്ചവർ.
പ്രധാനമായും പഴംതീനി വവ്വാലുകളിൽനിന്നു മനുഷ്യരിലേക്കെത്തുന്ന ഈ രോഗത്തിന് 88 ശതമാനമാണ് മരണനിരക്ക്. രോഗബാധിതരുടെ ശരീരസ്രവവുമായുള്ള സമ്പർക്കത്തിലൂടെ വൈറസ് പടർന്നു പിടിക്കും.
റുവാണ്ടയിൽ ഇതുവരെ 20 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണെന്ന് ആരോഗ്യ മന്ത്രി സബിൻ നാൻസിമാന അറിയിച്ചു. 1967ൽ ജർമനിയിലെ മാർബർഗിലും ഫ്രാങ്ക്ഫർട്ടിലും സെർബിയയിലെ ബെൽഗ്രേഡിലുമാണ് ആദ്യം മാര്‍ബര്‍ഗ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
കടുത്ത പനി, ശരീര വേദന, ഛര്‍ദ്ദി, ശരീരത്തിന് അകത്തും പുറത്തുമായി ഉണ്ടാകുന്ന രക്തസ്രാവം, പേശിവേദന, തലവേദന, മസ്തിഷ്കജ്വരം, നാഡിവ്യവസ്ഥയുടെ സ്തംഭനം, ഛര്‍ദി, അടിവയര്‍ വേദന, വയറിളക്കം തുടങ്ങിയവയാണു രോഗലക്ഷണങ്ങൾ.
സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈ കഴുകുക എന്നതുതന്നെയാണ് പ്രധാന പ്രതിരോധ മാർഗം.
സിംബാബ്വെയിൽ കൊടുംവരൾച്ച: ഭക്ഷണത്തിനായി 200 ആനകളെ കൊല്ലും
ഹരാരെ: ദശാബ്ദങ്ങളിലെ ഏറ്റവും വലിയ വരൾച്ചയിൽ പട്ടിണിയിലായ പൗരന്മാർക്കു ഭക്ഷണാവശ്യത്തിനായി 200 ആനകളെ കൊല്ലുന്നതിന് സിംബാബ്വെ സർക്കാർ അനുമതി നൽകി.
രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം കടുത്തപട്ടിണി നേരിടുന്നതിനാൽ 200 ആനകളെ കൊല്ലാൻ ലക്ഷ്യമിടുന്നതായി സിംബാബ്വെ പാർക്സ് ആൻഡ് വൈൽഡ് ലൈഫ് അഥോറിറ്റിയുടെ വക്താവ് ടിനാഷെ ഫരാവോ മാധ്യമങ്ങളോടു പറഞ്ഞു.
നീണ്ട വരൾച്ച മൂലമുണ്ടായ ഭക്ഷ്യ അരക്ഷിതാവസ്ഥ പരിഹരിക്കാൻ ആനകളെയും മറ്റു വന്യജീവികളെയും കൊല്ലാനുള്ള നമീബിയയുടെ സമീപകാല നീക്കത്തെത്തുടർന്നാണു തീരുമാനം.
പരിസ്ഥിതിപ്രവർത്തകരിൽനിന്നു രൂക്ഷവിമർശനങ്ങൾ ഉയരുന്പോഴും തീരുമാനവുമായി മുന്നോട്ടുപോകുകയാണ് ഇരുരാജ്യങ്ങളും. ബോട്സ്വാന കഴിഞ്ഞാൽ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ആനകളുള്ള രാജ്യമാണ് സിംബാബ്വെ. 84,000ത്തിലധികം ആനകൾ രാജ്യത്തുണ്ട്.
സുഡാനിൽ ഷെല്ലാക്രമണം: 21 മരണം
പോര്‍ട്ട് സുഡാന്: ആഫ്രിക്കന്‍ രാജ്യമായ സുഡാനിലെ തെക്ക്കിഴക്കന്‍ മേഖലയിലെ ചന്തയിലുണ്ടായ ഷെല്ലാക്രമണത്തില്‍ 21 പേര് മരിച്ചു. 67 പേര്‍ക്ക് പരിക്കേറ്റു.
സെന്നാറിലെ ചന്തയിലാണ് ആക്രമണം ഉണ്ടായത്. രാജ്യത്തെ പാരാമിലിട്ടറി വിഭാഗമായ റാപിഡ് സപ്പോര്‍ട്ട് ഫോഴ്സസ് (ആര്‍എസ്എഫ്) ആണ് ഷെല്ലാക്രമണം നടത്തിയതെന്നാണ് സൂചന.
രാജ്യത്തെ സര്‍ക്കാരുമായി ആര്‍എസ്എഫിന് അഭിപ്രായവ്യത്യാസമുണ്ട്. മുമ്പ് പലതവണ സാധാരണക്കരെ ലക്ഷ്യമിട്ട് ആര്‍എസ്എഫ് ആക്രമണം നടത്തിയിരുന്നു.
കെനിയയിൽ സ്കൂൾ ഡോർമിറ്ററിക്കു തീപിടിച്ച് 17 വിദ്യാർഥികൾ മരിച്ചു
നെയ്റോബി: കെനിയയിൽ ബോർഡിംഗ് സ്കൂൾ ഡോർമിറ്ററിയിലുണ്ടായ തീപിടിത്തത്തിൽ 17 വിദ്യാർഥികൾ മരിച്ചു. സെൻട്രൽ കെനിയയിലെ നയേരി കൗണ്ടിയിൽ വ്യാഴാഴ്ച അർധരാത്രിയായിരുന്നു സംഭവം.
അഞ്ചിനും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ളവർ പഠിക്കുന്ന സ്കൂളിലെ ഡോർമിറ്ററിയിൽ 150ലേറെ പേർ താമസിച്ചിരുന്നു. ഗുരുതരമായി പൊള്ളലേറ്റ 14 വിദ്യാർഥികൾ ചികിത്സയിലാണ്. മരണസംഖ്യ ഉയർന്നേക്കുമെന്നാണു കെനിയൻ വൃത്തങ്ങൾ സൂചിപ്പിച്ചത്.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഫോറൻസിക് വിദഗ്ധർ ഉൾപ്പെട്ട സംഘം അന്വേഷണം ആരംഭിച്ചു. കുറ്റക്കാർ കർശന നടപടി നേരിടേണ്ടിവരുമെന്നു കെനിയൻ പ്രസിഡന്റ് വില്യം റൂട്ടോ പറഞ്ഞു. തടികൊണ്ടുണ്ടാക്കിയ കെട്ടിടത്തിൽ അതിവേഗം തീ പടർന്നു.
പ്രദേശവാസികളുടെ സഹായത്തോടെയാണു ഫയർഫോഴ്സ് തീയണച്ചത്. കണ്ടെടുത്ത മൃതദേഹങ്ങൾ തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിലാണെന്നു പോലീസ് പറഞ്ഞു. കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്താൻ സാധ്യതയുണ്ട്.
ബുർക്കിനോ ഫാസോയിൽ ഭീകരാക്രമണം; 200 പേർ കൊല്ലപ്പെട്ടു
അബുജ: ആഫ്രിക്കൻ രാജ്യമായ ബുർക്കിനോ ഫാസോയിൽ ഇസ്ലാമിക ഭീകരർ നടത്തിയ ആക്രമണത്തിൽ 200ലേറെ നാട്ടുകാരും സൈനികരും കൊല്ലപ്പെട്ടു. 140 പേർക്കു പരിക്കേറ്റു. രാജ്യത്തിന്റെ മധ്യഭാഗത്തെ നഗരമായ കായായ്ക്കു സമീപം ബർസലോഗോ ഗ്രാമത്തിൽ ഞായറാഴ്ചയായിരുന്നു ആക്രമണം.
ജിഹാദി ആക്രമണത്തിൽനിന്നു രക്ഷതേടി വലിയ കിടങ്ങ് കുഴിക്കുന്നതിനിടെയായിരുന്നു ഭീകരരെത്തിയത്. ഡസൻകണക്കിനു മൃതദേഹങ്ങൾ കിടങ്ങിൽ കിടക്കുന്ന വീഡിയോ സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. മരണസംഖ്യ ഇനിയും വളരെയേറെ ഉയർന്നേക്കുമെന്നാണു റിപ്പോർട്ട്.
ഞായറാഴ്ച രാവിലെ പ്രദേശത്തെത്തിയ ആയുധധാരികളായ ഭീകരർ നാട്ടുകാർക്കു നേരേ തലങ്ങും വിലങ്ങും വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം അൽ-ഖ്വയ്ദയുമായി ബന്ധമുള്ള ജമാ അത്ത് നുസ്രത് അൽ-ഇസ്ലാം വാൽ-മുസ്ലിമിൻ (ജെഎൻഐഎം) ഏറ്റെടുത്തു.
2021നുശേഷം ബുർക്കിനോ ഫാസോയിലുണ്ടായ ഏറ്റവും വലിയ ആക്രമണമാണു ഞായറാഴ്ചയുണ്ടായത്. 160 പേരാണ് 2021ൽ സോൽഹനിൽ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ബുർക്കിനോ ഫാസോയിൽ ജിഹാദി ആക്രമണം നിത്യസംഭവമാണ്.
അൽ-ഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് സംഘടനകളുമായി ബന്ധമുള്ള ഭീകരർ ആയിരക്കണക്കിനു പേരെയാണു കൊന്നൊടുക്കിയത്. 20 ലക്ഷം പേർ പലായനം ചെയ്തു. ഈ വർഷം മാത്രം രാജ്യത്ത് 4500 പേരാണു കൊല്ലപ്പെട്ടത്.
ഭീകരാക്രമണം മൂലം ലോകത്ത് ഏറ്റവും കൂടുതൽ ജനങ്ങൾ ദുരിതമനുഭവിക്കുന്നത് ബുർക്കിനോ ഫാസോയിലാണെന്നാണ് നോർവീജിയൻ അഭയാർഥി കൗൺസിൽ പറയുന്നത്.
സുഡാനിൽ കനത്ത മഴയെത്തുടർന്ന് ഡാം തകർന്നു, 60 പേർ മരിച്ചു
കയ്റോ: കിഴക്കൻ സുഡാനിൽ കനത്ത മഴയെത്തുടർന്ന് അർബാത് ഡാം തകർന്നു. 60 പേർ മരിച്ചു. നിരവധി പേരെ കാണാതായി. റെഡ് സീ സ്റ്റേറ്റിലായിരുന്നു അപകടം. നാലു പേർ മരിച്ചുവെന്നാണ് ഔദ്യോഗിക സ്ഥിരീകരണം.
എന്നാൽ, കാണാതായവരുടെ കണക്ക് വ്യക്തമായിട്ടില്ല. 60 പേർ മരിച്ചുവെന്നാണു സുഡാനീസ് വാർത്താ സൈറ്റ് അൽ-തഗീർ അറിയിച്ചത്. നൂറിലധികം പേരെ കാണാതായെന്ന് മെഡാമീക് ന്യൂസ് ഏജൻസി അറിയിച്ചു.
പോർട്ട് സുഡാൻ നഗരത്തിൽനിന്ന് 40 കിലോമീറ്റർ അകലെയാണ് തകർന്ന ഡാം സ്ഥിതി ചെയ്യുന്നത്.
എത്യോപ്യയില്‍ മണ്ണിടിച്ചില്‍ 10 പേര് കൊല്ലപ്പെട്ടു; 2,400 പേര് ക്യാമ്പുകളില്‍
അംഹാര: വടക്കന്‍ എത്യോപ്യയില്‍ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 10 ആയി. എട്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തുനിന്നും ആളുകള്‍ മൃതദേഹം ചുമന്നുകൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
അംഹാര മേഖലയിലെ നോര്‍ത്ത് ഗോണ്ടര്‍ സോണിലുണ്ടായ ഉരുള്‍പ്പൊട്ടലിൽ നിരവധി വീടുകള്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. 2,400 പേര് ക്യാമ്പുകളിലേക്ക് മാറി. രാജ്യത്തുണ്ടായ അസാധാരണമായ മഴയെ തുടര്‍ന്നാണ് വലിയ രീതിയിലുള്ള മണ്ണിടിച്ചില്‍ ഉണ്ടായത്.
ജൂലൈയിൽ എത്യോപ്യയുടെ തെക്കന്‍ മേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ 229 പേരാണ് കൊല്ലപ്പെട്ടത്. തെക്കന്‍ എത്യോപ്യയിലെ പര്‍വത പ്രദേശമായ ഗാഫയിലെ കെന്‍ഷോ-ഷാച്ച പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്.
തെരച്ചില്‍ നടക്കുന്നതിനിടെ വീണ്ടും മണ്ണിടിഞ്ഞതോടെ രക്ഷാപ്രവര്‍ത്തനത്തനത്തിന് എത്തിയവരും മണ്ണിനടിയില്‍ പെട്ടുപോയതോടെയാണ് മരണ സംഖ്യ കൂടിയത്. കഴിഞ്ഞ ഏപ്രില്‍, മേയ് മാസങ്ങളിൽ തെക്കന്‍ എത്യോപ്യയില്‍ പേമാരിയെത്തുടർന്ന് വ്യാപക നാശനഷ്ടം ഉണ്ടായിരുന്നു.
സുഡാനില്‍ കോളറ പടരുന്നു: ജാഗ്രതാ നിർദേശം
ഖാര്‍ത്തും: ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ കോളറ പടരുന്നു. ഒരാഴ്ചയ്ക്കിടെ 22 പേര് മരിക്കുകയും 354 പേര്‍ക്ക് രോഗം ബാധിക്കുകയും ചെയ്തു.
മലിനമായ കുടിവെള്ളവും കാലാവസ്ഥയുമാണ് കോളറ വ്യാപനത്തിന് കാരണം. ജനങ്ങള്‍ ജാഗ്രത തുടരണമെന്നും ആരോഗ്യവകുപ്പ് നല്കുന്ന മുന്നറിയിപ്പുകള്‍ പാലിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
2017ല്‍ സുഡാനില്‍ കോളറ വ്യാപനത്തിനെ തുടര്‍ന്ന് 700ലധികം പേരാണ് മരിച്ചത്. 22,000ത്തിലധികം പേര്‍ക്ക് അന്ന് രോഗം ബാധിച്ചിരുന്നു.
എം പോക്സ് ഭീതിയിൽ ആഫ്രിക്ക; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ജനീവ: ആഫ്രിക്കൻ രാജ്യങ്ങളിൽ, പ്രത്യേകിച്ച് കോംഗോയിൽ എം പോക്സ് (മങ്കി പോക്സ്) അതിതീവ്രമായി പടന്നുപിടിക്കുന്ന സാഹചര്യത്തിൽ ആഗോളതലത്തിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ലോകാരോഗ്യ സംഘടന.
ആഫ്രിക്കയിലെ എം പോക്സ് വ്യാപനം വലിയ ഭീഷണിയായതോടെയാണ് ആഗോളതലത്തിൽ ലോകാരോഗ്യ സംഘടന പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്.
ആഫ്രിക്കൻ രാജ്യങ്ങളിൽ തുടങ്ങിയ എം പോക്സ് ഇപ്പോൾ ലോകത്തിനുതന്നെ ഭീഷണിയായി മാറുന്ന സാഹചര്യമുള്ളതിനാലാണ് ആഗോളതലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഈ വർഷം ഇതുവരെ 15,000ത്തോളം പേർക്കാണു രോഗം സ്ഥിരീകരിച്ചത്. 461 മരണവും റിപ്പോർട്ട് ചെയ്തതായാണു കണക്ക്. കോംഗോയിലാണ് രോഗം ഏറ്റവും ഭീകരമായ അവസ്ഥയിൽ പിടിമുറുക്കിയത്. ഇവിടെ 2023 ൽ ഉണ്ടായതിനേക്കാൾ കൂടുതലാണ് രോഗബാധിതരെന്നാണു കണക്ക്.
കോംഗോയുടെ അയൽരാജ്യങ്ങളായ കെനിയ, ഉഗാണ്ട, റുവാണ്ട എന്നിവിടങ്ങളിലേക്കും എം പോക്സ് വ്യാപനം അതിതീവ്രമായതോടെയാണ് ലോകാരോഗ്യ സംഘടന ആഗോളതലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
ലോകാരോഗ്യ സംഘടനയുടെ എറ്റവും ഉയർന്ന ജാഗ്രതാ നിർദേശങ്ങളിലൊന്നാണ് ആരോഗ്യ അടിയന്തരാവസ്ഥ. മുമ്പ് എച്ച്1 എൻ1, പന്നിപ്പനി, പോളിയോ വൈറസ്, സിക വൈറസ്, എബോള, കോവിഡ്, എംപോക്സ് എന്നിവ വ്യാപിച്ചപ്പോഴും ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
2009 മുതൽ ഇതുവരെ ഏഴു തവണയാണ് ലോകാരോഗ്യസംഘടന ഇത്തരത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. എം പോക്സിന്റെ കാര്യത്തിൽ ഇതു രണ്ടാം തവണയാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ വർഷവും എം പോക്സ് ഭീതിയുടെ സാഹചര്യത്തിൽ ഡബ്ല്യുഎച്ച് ഒ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
അതിനിടെ, പാക്കിസ്ഥാനിൽ മൂന്നു പേർക്ക് എം പോക്സ് സ്ഥിരീകരിച്ചു. അടുത്തനാളിൽ യുഎഇയിൽനിന്ന് എത്തിയവർക്കാണു രോഗം പിടിപെട്ടത്. ഇതോടെ രാജ്യത്തെ വിമാനത്താവളങ്ങളിൽ പരിശോധന ശക്തമാക്കിയിരിക്കുകയാണ്. സ്വീഡനിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചതോടെ യൂറോപ്പിലും അതീവ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
വിദേശങ്ങളിൽനിന്ന് എത്തുന്നവരെയും ഇറക്കുമതി ചെയ്യുന്ന സാധനങ്ങളും കർശന പരിശോധനയ്ക്കു വിധേയമാക്കാൻ ചൈന തീരുമാനിച്ചു.
എം പോക്സ് എന്നാൽ...
മങ്കി പോക്സ് എന്നതിന്റെ മറ്റൊരു പേരാണ് എം പോക്സ്. 1980ൽ ലോകമെന്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട വസൂരിയുടെ ലക്ഷണങ്ങളുമായി എംപോക്സിന്റെ ലക്ഷണങ്ങൾക്കു സാദൃശ്യമുണ്ട്. വസൂരിക്കു സമാനമായ ശാരീരിക അവസ്ഥ രോഗികളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
പനി, തീവ്രമായ തലവേദന, നടുവേദന, പേശീവേദന, ഊർജക്കുറവ് എന്നിവയാണു പ്രാരംഭ ലക്ഷണങ്ങൾ. പനി വന്ന് 13 ദിവസത്തിനുള്ളിൽ ദേഹത്ത് കുമിളകൾ പ്രത്യക്ഷപ്പെടും. മുഖത്തും കൈകാലുകളിലുമാണ് കൂടുതൽ കുമിളകൾ കാണപ്പെടുന്നത്.
ഇതിനു പുറമെ കൈപ്പത്തി, സ്വകാര്യ ഭാഗങ്ങൾ എന്നിവിടങ്ങളിലും കുമിളകൾ പ്രത്യക്ഷപ്പെടും.
കുട്ടികൾ, ഗർഭിണികൾ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരിൽ രോഗം പെട്ടെന്ന് പിടിപെടാനുള്ള സാധ്യതയുണ്ട്.
നൈജീരിയയിൽ 50 ക്രൈസ്തവരെ കൂട്ടക്കൊല ചെയ്തു
സൂറിക്ക്: നൈജീരിയയിലെ ബെന്യൂ സംസ്ഥാനത്തെ ആയാറ്റി ഗ്രാമത്തിൽ ഫുലാനി ഇസ്ലാമിക ഭീകരർ 50 ക്രൈസ്തവരെ കൂട്ടക്കൊല ചെയ്തതായി സ്വിസ് മാധ്യമമായ ലൈവ്നെറ്റ് റിപ്പോർട്ട് ചെയ്തു. ക്രിമിനൽ സംഘങ്ങളുടെ പിന്തുണയോടെ ഫുലാനി ഗോത്രക്കാരായ തീവ്രവാദികൾ ഗ്രാമവാസികളെ ആക്രമിക്കുകയായിരുന്നു.
ഫുലാനി ഗോത്രക്കാർ ഗ്രാമീണരിൽനിന്നു വാങ്ങി എന്നവകാശപ്പെടുന്ന സ്ഥലങ്ങളെച്ചൊല്ലിയുള്ള തർക്കമാണ് കൂട്ടക്കൊലപാതകത്തിൽ കലാശിച്ചത്. ആട്ടിടയന്മാരായ നാടോടി ഫുലാനി ഗോത്രക്കാർ മരുഭൂമിവത്കരണം മൂലം ഉൾനാടുകളിലേക്കു പോകുന്നതും കൃഷിക്കാരായ ഗ്രാമവാസികളുമായി സംഘർഷത്തിലേർപ്പെടുന്നതും പതിവാണ്.
നൈജീരിയയുടെ പല ഭാഗങ്ങളിലും സഹാറ മരുഭൂമിയോടു ചേർന്നു കിടക്കുന്ന മറ്റു രാജ്യങ്ങളിലും വസിക്കുന്ന ഫുലാനി ഗോത്രക്കാർ നിരവധി വംശങ്ങളിൽപ്പെടുന്നവരാണ്. ഫുലാനികളിൽ ഭൂരിപക്ഷവും മുസ്ലിംകളാണ്.
അവരിലുള്ള ആയുധധാരികളായ തീവ്രവാദികളാണ് നൈജീരിയയിലെയും അയൽ രാജ്യങ്ങളിലെയും ക്രൈസ്തവരെ ആക്രമിക്കുന്നത്. 2023ൽ മാത്രം 4118 ക്രൈസ്തവരെയാണ് നൈജീരിയയിലെ ഇസ്ലാമിക തീവ്രവാദികൾ കൊന്നൊടുക്കിയത്. ക്രൈസ്തവർക്ക് ലോകത്തിൽ ഏറ്റവും അപകടകരമായ രാജ്യമാണ് നൈജീരിയ.
മൗറിറ്റാനിയയില്‍ ബോട്ട് മറിഞ്ഞു; 15 മരണം
നൗക്ചോറ്റ്: ആഫ്രിക്കന്‍ രാജ്യമായ മൗറിറ്റാനിയയില്‍ ബോട്ട് മറിഞ്ഞ് 15 പേര് മരിച്ചു. 150 ലേറെ പേരെ കാണാതായി. രാജ്യതലസ്ഥാനമായ നൗക്ചോറ്റിന് സമീപമാണ് ബോട്ട് മറിഞ്ഞത്.
300 പേരുമായി സഞ്ചരിച്ചിരുന്ന ബോട്ടാണ് മറിഞ്ഞത്. 120 പേരെ മൗറിറ്റാനിയന്‍ കോസ്റ്റ് ഗാര്‍ഡ് രക്ഷിച്ചു.
കാണാതായവര്‍ക്കുള്ള തെരച്ചില്‍ പുരോഗമിക്കുന്നു.
പിരമിഡുകളുടെ എണ്ണത്തിൽ മുന്പൻ സുഡാൻ
ഖാര്‍ത്തൂം: പിരമിഡുകളെക്കുറിച്ചു കേൾക്കുന്പോൾ, മനസിൽ ആദ്യം കടന്നുവരുന്ന രാജ്യം ഈജിപ്റ്റായിരിക്കും, കൂറ്റൻ പിരമിഡുകൾക്കു പേരുകേട്ട രാജ്യം! എന്നാൽ ഏറ്റവും കൂടുതൽ പിരമിഡുകൾ ഉള്ള രാജ്യം ഈജിപ്റ്റല്ല.
അത് സുഡാൻ ആണ്. 118 പിരമിഡുകളാണ് ഈജിപ്റ്റിൽ കണ്ടെത്തിയിട്ടുള്ളതെങ്കിൽ സുഡാന്റെ വിശാലമായ മരുപ്രദേശങ്ങളിൽ അവയുടെ എണ്ണം 220-240 വരും. നൈൽ നദിയുടെ കിഴക്കൻ തീരത്തു സുഡാനിൽ കാണപ്പെടുന്ന നുബിയൻ മെറോ പിരമിഡുകൾ താരതമ്യേനെ ചെറുതാണ്.
ബിസി 2500-എഡി 300 കാലഘട്ടത്തിൽ കുഷൈറ്റ് ഭരണകാലത്താണ് നുബിയൻ പിരമിഡുകൾ നിർമിച്ചത്. കുത്തനെയുള്ള വശങ്ങളും മൂർച്ചയുള്ള കോണുകളും ഉൾക്കൊള്ളുന്നതാണ് നുബിയൻ മെറോ പിരമിഡ്.
ഈജിപ്റ്റിലെന്നപോലെ സുഡാനിലും രാജകീയ ശവകുടീരങ്ങളാണ് പിരമിഡുകൾ. കുഷൈറ്റ് ഭരണാധികാരികളുടെ ജീവിതത്തിലേക്കും ആചാരാനുഷ്ഠാനങ്ങളിലേക്ക് ഇവ വെളിച്ചം വീശുന്നു.
നൈജീരിയയിൽ സ്ഫോടനപരന്പര; 18 മരണം
ലാഗോസ്: വടക്കുകിഴക്കൻ നൈജീരിയയിലെ ബോർണോ സംസ്ഥാനത്തുണ്ടായ സ്ഫോടനപരന്പരയിൽ കുറഞ്ഞത് 18 പേർ കൊല്ലപ്പെടുകയും 30 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ബോക്കോ ഹറാം ഭീകരരുടെ ശക്തികേന്ദ്രമായ മേഖലയിലെ ഗ്വോസാ പട്ടണത്തിൽ ശനിയാഴ്ച വിവാഹ, മരണ ചടങ്ങുകളിലും ആശുപത്രിയിലും ചാവേർ സ്ഫോടനങ്ങൾ ഉണ്ടാകുകയായിരുന്നു.
വനിതാ ചാവേറാണ് ആക്രമണം നടത്തിയതെന്നു സൂചനയുണ്ട്. മരണസംഖ്യ 30 ആയെന്നാണു സോഷ്യൽ മീഡിയയിലെ റിപ്പോർട്ട്. മരിച്ചവരിൽ കുട്ടികളും ഗർഭിണിയും ഉൾപ്പെടുന്നു. വിവാഹവേദിയിലുണ്ടായ സ്ഫോടനത്തിൽ ആറു പേരാണു കൊല്ലപ്പെട്ടത്.
ആക്രമണങ്ങളുടെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. പതിനഞ്ചു വർഷത്തോളം ബോക്കോ ഹറാം ഇസ്ലാമിക ഭീകരരുടെ ആക്രമണം നേരിട്ട മേഖലയാണ് ബോർണോ. സ്ഫോടനങ്ങൾ നടന്ന ഗ്വോസാ പട്ടണം 2014ൽ തീവ്രവാദികൾ നിയന്ത്രണത്തിലാക്കിയെങ്കിലും അടുത്തവർഷം നൈജീരിയൻ സേന തിരിച്ചുപിടിച്ചു.
ഭീകരർ പട്ടണത്തോടു ചേർന്ന സ്ഥലങ്ങളിൽ ആക്രമണം നടത്തുകയും ആളുകളെ തട്ടിക്കൊണ്ടുപോകുകയും ചെയ്യാറുണ്ട്. കഴിഞ്ഞ 15 വർഷങ്ങളിലായി നൈജീരിയയിൽ ഭീകരാക്രമണങ്ങളിലായി 40,000 പേർ കൊല്ലപ്പെടുകയും 20 ലക്ഷം പേർ നാടുവിടേണ്ടിവരികയും ചെയ്തിട്ടുണ്ട്.
ചാഡ്, നൈജർ, കാമറൂൺ തുടങ്ങിയ അയൽരാജ്യങ്ങളിലും ബോക്കോ ഹറാമിന്റെയും ഇതര ഇസ്ലാമിക തീവ്രവാദഗ്രൂപ്പുകളുടെയും ആക്രമണം വ്യാപിക്കുന്നുണ്ട്.
വംശീയാധിക്ഷേപം: ദക്ഷിണാഫ്രിക്കൻ എംപിയെ പുറത്താക്കി
ജോഹന്നാസ്ബെർഗ്: വംശീയാധിക്ഷേപം നടത്തിയ ദക്ഷിണാഫ്രിക്കൻ എംപി പുറത്താക്കപ്പെട്ടു. ഡെമോക്രാറ്റിക് അലയൻസ് (ഡിഎ) പാർട്ടി അംഗം റെനാൾഡോ ഗൗസ് ആണു നടപടി നേരിട്ടത്.
തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നഷ്ടപ്പെട്ട ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് (എഎൻഎസി) പാർട്ടി ഡിഎയുമായി ചേർന്ന് സർക്കാർ രൂപവത്കരിച്ച് ദിവസങ്ങൾക്കകമാണു സംഭവം.
ഇയാൾ കറുത്ത വംശജരെ അധിക്ഷേപിക്കുകയും കൊല്ലണമെന്നാവശ്യപ്പെടുകയും ചെയ്ത വീഡിയോകൾ പുറത്തുവരികയായിരുന്നു. വീഡിയോകൾ വ്യാജമല്ലെന്നു ഡിഎ നേതൃത്വം കണ്ടെത്തി.
വെള്ളക്കാരുടെ താത്പര്യങ്ങൾ സംരക്ഷിക്കാനാണു ഡിഎ പാർട്ടി പ്രവർത്തിക്കുന്നതെന്ന ആരോപണം നേരിടുന്നുണ്ട്.
പോലീസുകാരന്റെ വെടിയേറ്റ് മജിസ്ട്രേറ്റിനു ദാരുണാന്ത്യം
നെയ്റോബി: കോടിതിമുറിയിൽ പോലീസുകാരന്റെ വെടിയേറ്റ മജിസ്ട്രേറ്റ് മരിച്ചു. കെനിയൻ തലസ്ഥാനമായ നെയ്റോബിയിൽ വ്യാഴാഴ്ചയാണ് സംഭവം. പ്രിൻസിപ്പൽ മജിസ്ട്രേട്ട് മോണിക്ക കിവൂട്ടിക്കു നേർക്ക് പോലീസ് ഉദ്യോഗസ്ഥനായ സാംസൺ കിപ്രൂട്ടോ വെടിയുതിർക്കുകയായിരുന്നു.
മജിസ്ട്രേറ്റ് ഇയാളുടെ ഭാര്യക്കു ജാമ്യം അനുവദിക്കാതിരുന്നതാണ് പ്രകോപനമായത്. കോടതിയിലുണ്ടായിരുന്ന മറ്റ് പോലീസ് ഉദ്യോഗസ്ഥർ സംസനെ വെടിവച്ചുകൊന്നു. സംഭവത്തിൽ മൂന്നു പോലീസ് ഉദ്യോഗസ്ഥർക്കു പരിക്കേറ്റു.
ഗുരുതര പരിക്കേറ്റ മജിസ്ട്രേറ്റ് മോണിക്ക പിറ്റേന്നാണ് മരണത്തിനു കീഴടങ്ങിയത്. സാംസന്റെ ഭാര്യക്കെതിരേയുള്ള പണാപഹരണക്കേസാണ് കോടതി പരിഗണിച്ചത്.