സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം. ഉപഗ്രഹങ്ങളില്ലാത്ത; സൂര്യനോട് ഏറ്റവും അടുത്തുള്ള, നിഗൂഢതകളേറെയുള്ള ബുധൻ എന്ന ഗ്രഹം. ആ ഗ്രഹത്തിന്റെ രഹസ്യങ്ങൾ തേടി എട്ടു വർഷത്തെ യാത്രയ്ക്കുശേഷം 'ബെപ്പി കൊളംബോ' (BepiColombo) എത്തുകയാണ്. ദൗത്യം നിർണായക ഘട്ടത്തിലേക്കു പ്രവേശിച്ചിരിക്കുയാണെന്ന് ഗവേഷകർ. എട്ടു വർഷം നീണ്ട യാത്രയ്ക്കൊടുവിൽ, രണ്ടു പ്രോബുകൾ ഉൾക്കൊള്ളുന്ന പേടകം വിസ്മയഗ്രഹത്തിന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കുന്നതിന്റെ ആദ്യഘട്ടം ആരംഭിച്ചു. യൂറോപ്യൻ സ്പേസ് ഏജൻസിയും ജപ്പാൻ എയ്റോസ്പേസ് എക്സ്പ്ലോറേഷൻ ഏജൻസിയും സഹകരിക്കുന്ന ചരിത്രദൗത്യം നിർണായകഘട്ടത്തിലേക്കു പ്രവേശിക്കുന്പോൾ വിപുലമായ ഗവേഷണങ്ങളിലാണു ശാസ്ത്രലോകം.
ബെപ്പി കൊളംബോ ദൗത്യത്തിലൂടെ സൗരയൂഥത്തിലെ ഏറ്റവും ദുരൂഹമായ ഗ്രഹത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ശേഖരിക്കാൻ കഴിയുമെന്നാണു ബഹിരാകാശ ഗവേഷകരുടെ പ്രതീക്ഷ. പ്രധാന പ്രൊപ്പൽഷൻ മോഡ്യൂളിൽനിന്നു ശാസ്ത്രീയ വിവരങ്ങൾ ശേഖരിക്കുന്ന രണ്ടു പ്രധാന പേടകങ്ങൾ വേർപെടുന്ന പ്രക്രിയയ്ക്കാണു തുടക്കമായിരിക്കുന്നത്. യൂറോപ്യൻ സ്പേസ് ഏജൻസിയുടെ 'മെർക്കുറി പ്ലാനറ്ററി ഓർബിറ്റർ' (എംപിഒ), ജപ്പാന്റെ 'മെർക്കുറി മാഗ്നൊറ്റോസ്ഫെറിക് ഓർബിറ്റർ' (എംഐഒ) എന്നിവയാണത്. നിലവിലെ കണക്കുകൂട്ടലുകൾ പ്രകാരം, നവംബറോടെ പേടകങ്ങൾ ബുധന്റെ ഗുരുത്വാകർഷണ വലയത്തിലാകും. ഗ്രഹത്തെ വലംവയ്ക്കാൻ തുടങ്ങും. തുടർന്ന്, പരസ്പരം വേർപെട്ട്, 2027 ഏപ്രിലോടെ വിവരശേഖരണവും ശാസ്ത്രീയ പഠനങ്ങളും പൂർണതോതിൽ ആരംഭിക്കും.
സൂര്യനോടടുത്തു സ്ഥിതിചെയ്യുന്നതിനാൽ ബുധനിലേക്കു പേടകം എത്തിക്കുന്നത് അത്യധികം സങ്കീർണമാണ്. സൂര്യന്റെ ഭീമമായ ഗുരുത്വാകർഷണ ബലം പ്രതിരോധിക്കാൻ പേടകത്തിന്റെ വേഗത കുറയ്ക്കേണ്ടതുണ്ട്. പ്ലൂട്ടോയിലേക്കു പേടകം അയയ്ക്കുന്നതിനേക്കാൾ കൂടുതൽ ഊർജം ബുധനിലേക്കെത്തുവാൻ ആവശ്യമാണ്. 2018 ഒക്ടോബറിൽ വിക്ഷേപിച്ച ബെപ്പി കൊളംബോ, ഭൂമി, ശുക്രൻ, ബുധൻ എന്നീ ഗ്രഹങ്ങളുടെ ഗുരുത്വാകർഷണ സഹായത്തോടെയുള്ള പലവിധ 'ഫ്ളൈബൈ' വഴിയാണ് വേഗത ക്രമീകരിച്ച് കൃത്യമായ പാതയിലാക്കിയത്. ബുധന്റെ ഭ്രമണപഥത്തിൽ കൃത്യമായി പ്രവേശിക്കാൻ കഴിഞ്ഞില്ലെങ്കിൽ പേടകം സൂര്യന്റെ ഗുരുത്വാകർഷണത്തിൽപ്പെട്ട് നിയന്ത്രണം നഷ്ടപ്പെടാൻ സാധ്യതയുമുണ്ട്.
ഇതിനുപുറമേ, കടുത്ത ചൂടും ഉയർന്ന തോതിലുള്ള സൗരവികിരണങ്ങളുമാണു ദൗത്യത്തിനു മുന്നിലുള്ള മറ്റൊരു പ്രധാന വെല്ലുവിളി. ഇടയ്ക്കിടെ തണുക്കാൻ സാഹചര്യമൊരുങ്ങുന്ന മറ്റു ബഹിരാകാശ പേടകങ്ങളിൽനിന്നു വ്യത്യസ്തമായി, ബുധന്റെ ഭ്രമണപഥത്തിൽ തുടരുന്ന 'ബെപ്പി കൊളംബോ'യ്ക്ക് സൂര്യനിൽ നിന്നുള്ള അതികഠിനമായ താപനില നിരന്തരം നേരിടേണ്ടി വരും. ഇതിനായി പ്രത്യേക താപപ്രതിരോധ സംവിധാനങ്ങളാണു പേടകത്തിൽ ഒരുക്കിയിരിക്കുന്നത്.
ബുധന്റെ ഉപരിതലഘടന, ഭൗമശാസ്ത്രപരമായ പ്രത്യേകതകൾ, അന്തരീക്ഷം, കാന്തികമണ്ഡലം, ഗുരുത്വാകർഷണ മണ്ഡലം, ഗ്രഹത്തിന്റെ ഉത്പത്തി ചരിത്രം എന്നിവയാണ് 'ബെപ്പി കൊളംബോ' പഠനവിധേയമാക്കുന്നത്. ഇതിൽ 'എംപിഒ' പ്രോബ് ഗ്രഹത്തിന്റെ ഉപരിതലത്തെ വിശദമായി പഠിക്കുന്പോൾ, 'എംഐഒ' ഗ്രഹത്തിനു ചുറ്റുമുള്ള കാന്തികാവസ്ഥയെക്കുറിച്ചു പഠിക്കും. ബഹിരാകാശ ശാസ്ത്രരംഗത്തു വലിയ മാറ്റങ്ങൾ വരുത്തിയ വിഖ്യാത ഇറ്റാലിയൻ ശാസ്ത്രജ്ഞനും എൻജിനിയറുമായ ജുസെപ്പെ ബെപ്പി കൊളംബോയുടെ ഓർമയ്ക്കാണ് ഈ ദൗത്യത്തിന് 'ബെപ്പി കൊളംബോ' എന്നു പേരിട്ടിരിക്കുന്നത്.
മനുഷ്യചരിത്രത്തിൽ ബുധനെ ലക്ഷ്യമാക്കിയുള്ള മൂന്നാമത്തെ ദൗത്യമാണിത്. ഭൗമശാസ്ത്രജ്ഞർക്കും ബഹിരാകാശ നിരീക്ഷകർക്കും ബുധനെക്കുറിച്ചുള്ള പഠനങ്ങളിൽ നിർണായകഘടകമാകും ഈ ദൗത്യം.