മുംബൈ: സഹപ്രവർത്തകയോട് ലൈംഗികാതിക്രമം കാട്ടിയെന്ന കേസിൽ തെഹൽക്ക മുൻ എഡിറ്റർ-ഇൻ-ചീഫ് തരുൺ തേജ്പാലിന് പത്തുവർഷത്തെ കഠിനതടവ് വിധിച്ച് ബോംബെ ഹൈക്കോടതി. പത്തു ലക്ഷം രൂപ പിഴയായും ഒടുക്കാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്.
ജസ്റ്റീസ് നീല ഗോഖലെ, ജസ്റ്റീസ് അമിത് സംദെക്കർ എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ വിധി പ്രസ്താവിച്ചത്. കുറ്റകൃത്യത്തിന് ശേഷം ഇരയായ സഹപ്രവർത്തകയ്ക്ക് തരുൺ തേജ്പാൽ അയച്ച ഇമെയിൽ സന്ദേശങ്ങൾ കോടതി പ്രധാന തെളിവായി പരിശോധിച്ചു.
തനിക്ക് ഇപ്പോൾ 62 വയസായെന്നും താനാണ് യഥാർഥത്തിൽ ഇരയാക്കപ്പെട്ടതെന്നും തരുൺ തേജ്പാൽ കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ, അച്ഛന്റെ പ്രായമുള്ള ഒരാളിൽ നിന്നും ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത അങ്ങേയറ്റം ഗൗരവമേറിയ കുറ്റകൃത്യമാണിതെന്ന് കോടതി നിരീക്ഷിച്ചു.
2013 നവംബർ ഏഴ്, എട്ട് തീയതികളിൽ ഗോവയിലെ ഒരു സ്വകാര്യ റിസോർട്ടിൽവച്ച് മാധ്യമപ്രവർത്തകയായ സഹപ്രവർത്തകയോട് തരുൺ തേജ്പാൽ ലൈംഗിക അതിക്രമം കാണിച്ചുവെന്നായിരുന്നു പരാതി. തേജ്പാലിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിചാരണക്കോടതി ഉത്തരവ് തള്ളിക്കൊണ്ട് ഇയാൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഗോവ സർക്കാരാണ് വിചാരണക്കോടതി ഉത്തരവിനെതിരേ ഹൈക്കോടതിയെ സമീപിച്ചത്.