അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ മധ്യപ്രദേശിനെതിരേ കേരളത്തിന് ദയനീയ തോൽവി. മധ്യപ്രദേശ് ഉയർത്തിയ 215 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കേരളം 167 റൺസിന് പുറത്തായി. ഇതോടെ മധ്യപ്രദേശിന് 47 റൺസിന്റെ വിജയം സ്വന്തമാക്കി.
മൂന്ന് വിക്കറ്റ് നേടിയ ശുഭം ശര്‍മ, രണ്ട് വിക്കറ്റ് വീതം നേടിയ സരന്‍ഷ് ജെയ്ന്‍, ശിവാംഗ് കുമാര്‍ എന്നിവരാണ് മധ്യപ്രദേശിന് ജയമൊരുക്കിയത്. വാലറ്റത്ത് ആഞ്ഞടിച്ച ഷറഫുദ്ദീനാണ് (42) കേരളത്തിന്റെ ടോപ് സ്കോറര്‍.
അവസാന വിക്കറ്റില്‍ വിഘ്നേഷ് പുത്തൂരിനൊപ്പം ചേര്‍ന്ന് 49 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കാന്‍ ഷറഫുദ്ദീന് സാധിച്ചെങ്കിലും ടീമിനെ വിജയത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ല. 41-ാം ഓവറില്‍ ഷറഫുദ്ദീന് പുറത്തായി.
സൽമാൻ നിസാർ (30), രോഹൻ എസ്. കുന്നുമ്മൽ (19), അങ്കിത് ശർമ (14), മുഹമ്മദ് അസ്ഹറുദ്ദീൻ (15), വിഷ്ണു വിനോദ് (20), എൻ.എം. ഷറഫുദ്ദീൻ (42) എന്നിവർക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും സഞ്ജു സാംസണ് ഇല്ലാതെയാണ് കേരളം ഇറങ്ങിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മധ്യപ്രദേശ് 46.1 ഓവറിൽ 214 റൺസിനു പുറത്തായിരുന്നു. തകർച്ചയോടെ തുടങ്ങിയ മധ്യപ്രദേശ് ഹിമാന്‍ഷു മന്ത്രിയുടെ (105 പന്തില്‍ 93) ഇന്നിംഗ്സ് കരുത്തിലാണ് ഭേദപ്പെട്ട സ്കോർ നേടിയത്.
അതേസമയം, താരത്തെ കൂടാതെ, ഹർഷ് ഗവാലി (22), യഷ് ദുബെ (13), ആര്യൻ പാണ്ഡെ (15), ത്രിപുരേഷ് സിംഗ് (37) എന്നിവർക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ. കേരളത്തിന് വേണ്ടി അങ്കിത് ശര്‍മ നാലും ബാബാ അപരാജിത് മൂന്നും വിക്കറ്റ് വീഴ്ത്തി.