ലക്നോ: ഉത്തർപ്രദേശിൽ ഐഎസ് ബന്ധം ആരോപിച്ച് ബിഡിഎസ് വിദ്യാർഥിയെ ഭീകരവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തു. സഹാറൻപുർ സ്വദേശി ഹാരിഷ് അലിയാണ്(19) കഴിഞ്ഞദിവസം മൊറാദാബാദിൽ അറസ്റ്റിലായത്.
ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഐഎസിന്റെ ഓൺലൈൻ ശൃംഖലകളെക്കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് രണ്ടാം വർഷ വിദ്യാർഥി ഹാരിഷ് പിടിയിലാകുന്നത്. ഇൻസ്റ്റഗ്രാം പോലുള്ള സമൂഹമാധ്യമങ്ങൾ വഴിയും സെഷൻ, ഡിസ്കോർഡ് തുടങ്ങിയ എൻക്രിപ്റ്റഡ് ആപ്പുകൾ വഴിയും ഇയാൾ ഐഎസ് അനുഭാവികളുമായി സമ്പർക്കം പുലർത്തിയിരുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു.
ഐഎസ് ആശയങ്ങൾ പ്രചരിപ്പിക്കാനും ആളുകളെ റിക്രൂട്ട് ചെയ്യാനുമായി ഉത്തർപ്രദേശടക്കം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ചിലർ ഓൺലൈൻ ഗ്രൂപ്പുകൾ സൃഷ്ടിച്ചതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു.
ഭീകരവാദ സാഹിത്യങ്ങളും സംഘടനയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിർദേശങ്ങളും പങ്കുവയ്ക്കാൻ ഈ ഗ്രൂപ്പുകൾ ഉപയോഗിച്ചിരുന്നതായാണ് അന്വേഷണ സംഘം പറയുന്നത്.
വ്യാജപേരിലും വിപിഎൻ ഉപയോഗിച്ചും ഒന്നിലധികം ഗ്രൂപ്പുകൾ സൃഷ്ടിച്ച് സമാന ചിന്താഗതിക്കാരെ റിക്രൂട്ട് ചെയ്യാൻ ഇയാൾ ശ്രമിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി.
കൂടാതെ, അൽ ഇത്തിഹാദ് മീഡിയ ഫൗണ്ടേഷൻ എന്ന മറ്റൊരു ഗ്രൂപ്പ് ഉണ്ടാക്കി ഇന്ത്യയിലും വിദേശത്തുമുള്ള ഐഎസ് നെറ്റ്വർക്കുകളുമായി ഇയാൾ ബന്ധം സ്ഥാപിച്ചിരുന്നതായും ഉദ്യോഗസ്ഥർ അറിയിച്ചു.