പത്തനംതിട്ട: ഇടതു സർക്കാരിന്റെയും ആറന്മുള മണ്ഡലത്തിന്റെയും വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് വീണാ ജോർജ്, ആറന്മുളയ്ക്കു പുതുയുഗം ലക്ഷ്യമെന്ന് അബിൻ വർക്കി. പത്തനംതിട്ട പ്രസ്ക്ലബ് സംഘടിപ്പിച്ച ജനമനസ് സ്ഥാനാർഥി സംവാദത്തിൽ പങ്കെടുക്കുകയായിരുന്നു ഇരുവരും. കേന്ദ്രസർക്കാരിന്റെ പിന്തുണയോടെ ജനോപകാരപ്രദമായ പദ്ധതികളാണ് ആറന്മുളയിലേക്ക് ലക്ഷ്യമിടുന്നതെന്ന് എൻഡിഎ സ്ഥാനാർഥിയുടെ പ്രതിനിധിയായി എത്തിയ കെ. ഹരിദാസ് പറഞ്ഞു.
കഴിഞ്ഞ പത്തു വർഷത്തിനിടെ ആറന്മുള മണ്ഡലത്തിലുണ്ടായ മാറ്റങ്ങളാണ് വീണാ ജോർജ് ഉയർത്തിക്കാട്ടിയത്. റോഡുകൾ, പാലങ്ങൾ, സ്കൂളുകൾ തുടങ്ങി അടിസ്ഥാന സൗകര്യരംഗത്ത് വൻ മാറ്റങ്ങളുണ്ടായി. നിയോജക മണ്ഡലത്തിലെ എല്ലാ ആശുപത്രികളുടെയും മുഖച്ഛായയിൽ മാറ്റമുണ്ടായി. കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലും പത്തനംതിട്ട ജനറൽ ആശുപത്രിയിലും പുതിയ കെട്ടിടങ്ങൾ നിർമിച്ചു.
ജനറൽ ആശുപത്രിയിൽ കാത്ത് ലാബ് ഉൾപ്പെടെ സ്പെഷലൈസ്ഡ് വിഭാഗങ്ങൾ നിലവിൽ വന്നു. സാധാരണക്കാർക്ക് അപ്രാപ്യമായ ചികിത്സാ സംവിധാനങ്ങളെല്ലാം ഇന്ന് കൈയെത്തും ദൂരത്തായി. കോന്നി മെഡിക്കൽ കോളജ്, ജില്ലയിൽ നാല് നഴ്സിംഗ് കോളജുകൾ ഇവയെല്ലാം ഇക്കാലയളവിലെ നേട്ടങ്ങളാണെന്ന് വീണാ ജോർജ് പറഞ്ഞു. പ്രസ്ക്ലബ് പ്രസിഡന്റ് ബിജു കുര്യൻ മോഡറേറ്ററായിരുന്നു.
ജില്ലാ സ്റ്റേഡിയത്തിനു പാര വച്ചവർ
ജില്ലാ സ്റ്റേഡിയം പുനർ നിർമിക്കാനുള്ള പദ്ധതിക്ക് തുരങ്കം വച്ചവരാണ് യുഡിഎഫുകാരെന്ന് വീണാ ജോർജ് ആരോപിച്ചു. സ്റ്റേഡിയത്തിനുവേണ്ടി 2016 മുതൽ 19 വരെയുള്ള കാലയളവിൽ നടത്തിയ നീക്കങ്ങൾക്ക് അന്നത്തെ യുഡിഎഫ് നഗരസഭാ കൗൺസിൽ പിന്തുണച്ചില്ല. ഇതിനുവേണ്ടി സമരം വരെ ചെയ്യേണ്ടിവന്നു. സ്റ്റേഡിയത്തിന് അനുവദിച്ച ഫണ്ട് തന്നെ നഷ്ടമാകുമെന്ന ഘട്ടത്തിലെത്തി. പിന്നീട് എൽഡിഎഫ് നഗരസഭയിൽ അധികാരത്തിലെത്തിയതോടെയാണ് സ്റ്റേഡിയം നിർമിക്കാനായത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം ഉയരുന്നതോടെ പത്തനംതിട്ട സാമൂഹിക, സാന്പത്തിക വ്യവസ്ഥയിൽ തന്നെ മാറ്റമുണ്ടാകും.
സ്റ്റേഡിയത്തോടു ചേർന്ന് പലതവണ ശിലാസ്ഥാപനം നടത്തിയ ഇൻഡോർ സ്റ്റേഡിയം എവിടെയെന്ന് യുഡിഎഫുകാർ മറുപടി പറയണം. നിർമാണം തുടങ്ങാൻ അനുമതി ആയ ഘട്ടത്തിലും ജില്ലാ സ്റ്റേഡിയത്തിനെതിരേ പലയിടത്തു നിന്നും നീക്കങ്ങൾ നടത്തിയിരുന്നു. ഇതിനെയെല്ലാം പ്രതിരോധിച്ചാണ് മുന്നോട്ടു നീങ്ങിയത്. ആദ്യഘട്ടമാണ് ഇപ്പോൾ ഉദ്ഘാടനം ചെയ്തത്. അടുത്ത ഘട്ടം മൂന്നുമാസത്തിനകം പൂർത്തിയാകും.
അബാൻ മേൽപാലത്തിന്റെ നിർമാണത്തിലുണ്ടായത് സ്വാഭാവിക കാലതാമസമാണ്. നിയമക്കുരുക്കുകൾ അഴിച്ചശേഷമേ മുന്നോട്ടു നീങ്ങാനാകൂ. കോഴഞ്ചേരി പാലം നിർമാണം വൈകിയതും ഇക്കാരണത്താലാണ്. ആറന്മുളയുടെ സാംസ്കാരിക പൈതൃകം നിലനിർത്താനുള്ള പദ്ധതികൾ ഉണ്ടാകുമെന്നും വീണാ ജോർജ് പറഞ്ഞു.
സിസ്റ്റം വർക്കാക്കുമെന്ന് അബിൻ വർക്കി
തനിക്ക് അവസരം നൽകിയാൽ വർക്കാകാത്ത സിസ്റ്റം വർക്ക് ചെയ്യിപ്പിക്കാമെന്ന് യുഡിഎഫ് സ്ഥാനാർഥി അബിൻ വർക്കി കോടിയാട്ട് പറഞ്ഞു. പത്തനംതിട്ടയിൽ അവകാശപ്പെടുന്ന വികസന പദ്ധതികൾ പലതും യുഡിഎഫ് കാലത്ത് അനുവദിച്ചതും തുടങ്ങിവച്ചതുമാണ്. ഇഴഞ്ഞുനീങ്ങുന്ന അബാൻ മേൽപാലം നിർമാണം പത്തനംതിട്ടയുടെ വ്യാപാര മേഖലയെയും ഗതാഗത സംവിധാനങ്ങളെയും സാരമായി ബാധിച്ചു. കോഴഞ്ചേരിയിൽ പാലമാണോ അപ്രോച്ച് റോഡാണോ ഉദ്ഘാടനം ചെയ്തതെന്നു മന്ത്രി വ്യക്തമാക്കണം. പൂർത്തിയാകാത്ത കെട്ടിടങ്ങളും സ്റ്റേഡിയങ്ങളുമാണ് തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ഉദ്ഘാടനം ചെയ്തത്.
കോന്നി സർക്കാർ മെഡിക്കൽ കോളജിൽ ചികിത്സയ്ക്കെത്തുന്നവർ ഇൻഷ്വർ ചെയ്യണമെന്ന് നോട്ടീസ് പുറപ്പെടുവിച്ചത് അവിടെ ജോലി ചെയ്യുന്ന ഡോക്ടറാണ്. കൊട്ടിഘോഷിച്ച മെഡിക്കൽ കോളജിലേക്ക് ഒരാളെയെങ്കിലും പത്തനംതിട്ടയിലെ ഏതെങ്കിലും ആശുപത്രിയിൽ നിന്ന് ഇന്നേവരെ റഫർ ചെയ്തിട്ടുണ്ടോയെന്ന് അബിൻ വർക്കി ആരാഞ്ഞു.
വാഗ്ദാനങ്ങൾ പാലിക്കുന്നില്ല
ഇടതു, വലതു മുന്നണികൾ വാഗ്ദാനങ്ങൾ പാലിക്കുന്നില്ലെന്ന് എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരന്റെ പ്രതിനിധി കെ.ഹരിദാസ് പറഞ്ഞു. ആറൻമുള പൈതൃക ഗ്രാമം അവഗണന നേരിടുന്നു. ശബരിമല സ്വർണക്കൊള്ള പോലെയുള്ള വൻഅഴിമതികളാണ് തെരഞ്ഞെടുപ്പിൽ ചർച്ചയാകുന്നതെന്നും പറഞ്ഞു. ആറന്മുളയിലടക്കമുള്ള കാർഷിക മേഖലയുടെ പുരോഗതിക്ക് രണ്ട് മുന്നണികളും ഒന്നും ചെയ്യുന്നില്ല. ഏക്കർ കണക്കിനു പാടശേഖരങ്ങളാണ് തരിശുകിടക്കുന്നത്. കേന്ദ്ര സഹായത്തോടെയുള്ള ജനക്ഷേമ പദ്ധതികൾ ഏറ്റെടുക്കാൻ ശ്രദ്ധിക്കുന്നില്ലെന്നും ആറന്മുളയ്ക്ക് ഒരു മാറ്റമാണ് എൻഡിഎ ലക്ഷ്യമിടുന്നതെന്നും ഹരിദാസ് പറഞ്ഞു.
വിദേശ സർവകലാശാലകളുമായി കൈകോർക്കണം
വിദേശ സർവകലാശാലകളുമായി കൈകോർത്ത് നമ്മുടെ കുട്ടികൾക്ക് പത്തനംതിട്ടയിൽ തന്നെ ഉന്നത വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങളുണ്ടാകണമെന്ന് അബിൻ വർക്കി പറഞ്ഞു. കുട്ടികൾ ഉന്നത വിദ്യാഭ്യാസം തേടി മറ്റിടങ്ങളിലേക്ക് പോകുന്നത് തടയണമെങ്കിൽ നാട്ടിൽതന്നെ നല്ല സ്ഥാപനങ്ങളുയരണം. അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ നഴ്സിംഗ് കോളജുകൾ സ്ഥാപിച്ചിട്ടു കാര്യമില്ലെന്ന് അബിൻ വർക്കി പറഞ്ഞു.വയോജന ക്ഷേമത്തിനു യുഡിഎഫ് മുൻഗണന നൽകും. ഒറ്റപ്പെട്ടു കഴിയുന്ന ധാരാളം മാതാപിതാക്കളും വയോധികരും ഉള്ള നാടാണിത്. അവരെ ചേർത്തു പിടിക്കും. ജില്ലാ ആസ്ഥാനത്തെ ജനപ്രതിനിധിയുടെ ഓഫീസിന് വയോധികരെ അച്ഛനമ്മമാരെ പോലെ ചേർത്തുപിടിച്ച് മുന്നോട്ടു പോകാനാകണം.
ശബരിമല സ്വർണക്കൊള്ളയിൽ എന്താണ് നടപടി
ശബരിമല സ്വർണക്കൊള്ളയിൽ പങ്കാളിത്തമുള്ളവർക്കെതിരേ എന്തു നടപടിയെന്ന ചോദ്യവുമായി യുഡിഎഫും എൻഡിഎയും രംഗത്തെത്തി. അഴിമതിക്കു കൂട്ടുനിൽക്കുന്നവരാണ് യുഡിഎഫും എൽഡിഎഫുമെന്ന് കെ. ഹരിദാസ് ആരോപിച്ചു.ശബരിമലയുമായി ബന്ധപ്പെട്ട കേസിൽ ഉൾപ്പെട്ട സിപിഎം നേതാക്കൾക്കെതിരേ എന്തു നടപടിയാണുണ്ടായതെന്ന് അബിൻ വർക്കി ആരാഞ്ഞു. സിപിഎം ഇവർക്കെതിരേ നടപടിയെടുത്തിട്ടുണ്ടെന്നായിരുന്നു വീണാ ജോർജിന്റെ മറുപടി.