കൊച്ചി: ശബരിമല സന്നിധാനത്തെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകളിൽ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയെ ഇന്ന് കൊച്ചിയിലെ ഓഫീസിൽ ഇഡി മണിക്കൂറുകളോളം ചോദ്യം ചെയ്തു. പ്രമുഖ ചലച്ചിത്ര താരം ജയറാമിനോട് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാനും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.
സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളിൽ വ്യക്തത തേടിയാണ് ഇഡി ജയറാമിനെ വിളിപ്പിച്ചിരിക്കുന്നത്. സന്നിധാനത്തെ ദ്വാരപാലക ശില്പങ്ങളിൽ പതിപ്പിക്കേണ്ട സ്വർണ്ണപ്പാളികൾ ജയറാമിന്റെ ചെന്നൈയിലെ വീട്ടിലെത്തിച്ച് പൂജ നടത്തിയെന്ന കണ്ടെത്തൽ വിവാദമായിരുന്നു.
വെറുമൊരു ചടങ്ങിനപ്പുറം, സ്വർണ്ണക്കൊള്ളയിലൂടെ ലഭിച്ച തുക താരത്തിന്റെ ബിസിനസ്സ് ഇടപാടുകളിലോ സിനിമയിലോ ഉപയോഗിച്ചിട്ടുണ്ടോ എന്നാണ് ഇഡി പ്രധാനമായും പരിശോധിക്കുന്നത്. ദേവസ്വം ബോർഡ് സെക്രട്ടറിയായിരിക്കെ, സ്വർണ്ണപ്പാളികളെ രേഖകളിൽ 'ചെമ്പ്' എന്ന് തിരുത്തി എഴുതാൻ ഉത്തരവിട്ടത് ജയശ്രീയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.