ആലപ്പുഴ: ആലപ്പുഴ റെയിൽവേ സ്റ്റേഷൻ കൈയേറി തെരുവുനായകൾ. റെയിൽവേ സ്റ്റേഷനിലേക്ക് എത്തുമ്പോൾ ട്രെയിൻ വൈകുമോയെന്ന ആശങ്കയേക്കാൾ നായ കടിക്കുമോ എന്ന ഭയമാണ് യാത്രക്കാരെ അലട്ടുന്നത്. തെരുവുനായ്ക്കൾ പെരുകിയതിനാൽ യാത്രക്കാരെ ഇവ ആക്രമിക്കുന്ന സംഭവങ്ങളുമുണ്ടാകുന്നുണ്ട്. ബൈക്കുകൾക്ക് പിറകേ തെരുവുനായകൾ ഓടുന്നതുമൂലം അപകടങ്ങളുമുണ്ടാകുന്നുണ്ട്.
റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ വരെ നായകൾ വിലസുകയാണ്. യാത്രക്കാർക്കും ട്രെയിനിനു നേരേയും പാഞ്ഞടുക്കുന്ന പത്തിലധികം നായ്ക്കൾ സ്റ്റേഷനിൽ സ്ഥിരമായുണ്ട്. മുമ്പ് വിദേശവനിതയെ റെയിൽവേ സ്റ്റേഷനിൽവച്ച് നായ കടിച്ചെങ്കിലും ഇതുവരെ ഇതിനെതിരേ തുടർനടപടകിളൊന്നുമുണ്ടായിട്ടില്ല. റെയിൽവേ സ്റ്റേഷനിലെ രണ്ടു പ്ലാറ്റ്ഫോമുകളിലായി നായശല്യം രൂക്ഷമാണ്.
പ്ലാറ്റ്ഫോമിലേക്ക് ട്രെയിൻ അടുക്കുമ്പോഴുള്ള ഹോണടി ശബ്ദമാണ് നായ്ക്കളെ പരിഭ്രാന്തരാക്കുന്നത്. പ്ലാറ്റ്ഫോമിലേക്ക് അടുക്കുമ്പോൾ ട്രെയിനിനു പിറകെ നായ്ക്കൾ കുരച്ചുകൊണ്ട് ഓടും. ഇതുമൂലം ട്രെയിനിൽനിന്ന് യാത്രക്കാർക്ക് ഇറങ്ങാനും ഭയമാണ്. രണ്ടാമത്തെ പ്ലാറ്റ്ഫോമിലെ ലിഫ്റ്റ് ഒന്നാമത്തെ പ്ലാറ്റ്ഫോമിലെ എസ്കലേറ്റർ എന്നിവിടങ്ങളെല്ലാം നായ്ക്കളുടെ താവളമാണ്. നായ്ക്കളുടെ ശല്യം മൂലം സ്റ്റേഷനിലെ വിവിധ ജീവനക്കാരും ഭയന്നാണ് പുറത്തിറങ്ങുന്നത്.
ട്രെയിൻ കാത്തിരിക്കാൻ ഭയം
കുട്ടികളുമായി സ്റ്റേഷനിൽ വരുന്നവർക്കാണ് ഏറ്റവും കൂടുതൽ ആശങ്ക. ട്രെയിൻ വൈകിയാൽ അത്രയും സമയം കുട്ടികൾ പ്ലാറ്റ്ഫോമിൽ ഓടിക്കളിക്കും. ഇവർക്കു നേരേ നായ്ക്കൾ എത്തുമോയെന്ന ഭയം രക്ഷാകർത്താക്കൾക്കുണ്ട്. രാത്രികാലങ്ങളിൽ സ്റ്റേഷനിൽ ഇരുന്നു മയങ്ങാനും യാത്രക്കാർക്ക് ഭയമാണ്. ബാഗുകൾ നായ്ക്കൾ കടിച്ചുകീറുമോ എന്ന പേടിയാണ് പലർക്കും. കഴിഞ്ഞ ദിവസം ട്രെയിനിൽ തെരുവുനായ കയറി യാത്ര ചെയ്ത സംഭവത്തോടെ യാത്രക്കാർക്ക് ആശങ്ക ഇരച്ചിട്ടുണ്ട്.
നായ്ക്കളെക്കൊണ്ട് വലിയ പ്രശ്നമാണ്. വൈകിട്ട് ജോലി കഴിഞ്ഞെത്തുന്പോൾ പ്ലാറ്റ്ഫോമിലേക്കു കയറാൻതന്നെ ഭയമാണ്. ചിലപ്പോൾ ശാന്തരായിരിക്കുന്ന നായ്ക്കൾ പെട്ടന്നാണ് അക്രമാസക്തരാകുന്നത്. റെയിൽവേ സ്റ്റേഷനിൽനിന്ന് ഇവയെ ഒഴിപ്പിക്കണം.
മായ, യാത്രക്കാരി