കൊച്ചി: പാതിവില തട്ടിപ്പുകേസില്‍ അന്വേഷണം ഊര്‍ജിതമാക്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). മുഖ്യപ്രതി അനന്തുകൃഷ്ണനെ മൂവാറ്റുപുഴ സബ് ജയിലിലെത്തി ഇഡി ചോദ്യം ചെയ്തു. സംഭവത്തില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകൾ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. ഇതിനിടെയാണ് ഇഡി അന്വേഷണവും.
ജുഡീഷല്‍ കസ്റ്റഡിയിലുള്ള അനന്തുകൃഷ്ണനെ കോടതിയുടെ പ്രത്യേക അനുമതിയോടെയായിരുന്നു ചോദ്യം ചെയ്തത്. തട്ടിപ്പിലൂടെ ലഭിച്ച പണം, മറ്റ് ആളുകളുടെ പങ്ക് തുടങ്ങിയ കാര്യങ്ങളാണു പ്രധാനമായും ഇഡി ചോദിച്ചറിഞ്ഞത്. കേസില്‍ അനന്തുകൃഷ്ണന്റെ അറസ്റ്റടക്കമുള്ള നടപടികളിലേക്ക് ഇഡി വൈകാതെ കടക്കും. സ്വത്തുക്കള്‍ കണ്ടുകെട്ടുന്ന നടപടികളും ഇഡി സ്വീകരിക്കും.
പാതിവില തട്ടിപ്പിന്റെ മുഖ്യസൂത്രധാരന്‍ അനന്തുകൃഷ്ണനെ ഒന്നാം പ്രതിയും എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ചെയര്മാന് കെ.എന്‍. ആനന്ദകുമാറിനെ രണ്ടാം പ്രതിയാക്കിയും ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിന്റെ തുടര്‍ച്ചയായാണ് ഇഡിയും കേസ് രജിസ്റ്റര്‍ ചെയ്തത്.
ഇരുചക വാഹനങ്ങള്‍ക്കടക്കം പകുതിവില നല്‍കിയവര്‍ക്ക് വലിയ തുക നഷ്ടം സംഭവിച്ചിരുന്നു. തട്ടിപ്പിലൂടെ സമാഹരിച്ച പണം കൈവശമാക്കിയ മറ്റുചില കണ്ണികളും കേസിലുണ്ടെന്നാണ് ഇഡി അന്വേഷണത്തില്‍ വ്യക്തമാകുന്നത്. ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്.