കോട്ടയം: കടുത്ത വേനല്‍ മൂലം പശുക്കളുടെ പാലുത്പാദനം മാത്രമല്ല പാലിലെ കൊഴുപ്പ്, പ്രോട്ടീന്‍ എന്നിവ കുറയാനും കാരണമാകും. പശുക്കളുടെ പ്രത്യുത്പാദനത്തെയും വേനല്‍ ബാധിക്കും. മദിലക്ഷണങ്ങള്‍ കൃത്യമായി പ്രകടമാക്കാത്തത് കടുത്ത വേനലില്‍ സാധാരണയാണ്.
കര്‍ഷകര്‍ ശ്രദ്ധിക്കണം
പശു, എരുമ
മേല്‍ക്കൂരയ്ക്ക് മുകളില്‍ പച്ചക്കറി പന്തല്‍, സ്പ്രിംഗ്ളര്‍, നനച്ച ചാക്കിടുന്നത് ഒരു പരിധിവരെ തൊഴുത്തിനുള്ളിലെ അന്തരീക്ഷ ഊഷ്മാവ് കുറയ്ക്കുന്നതിന് സഹായിക്കും.
പ്ലാസ്റ്റിക്, ജിഐ ഷിറ്റുകളാല് മേഞ്ഞ തൊഴുത്തുകളില്‍ സാധാരണ കോണ്ക്രീറ്റ്റൂഫു കൊണ്ടുള്ള തൊഴുത്തുകളെക്കാള് ചൂട് കൂടുതലായിരിക്കും. ഇത്തരം തൊഴുത്തുകള്‍ക്ക് മുകളില്‍ ഓല, പച്ചപ്പുല്ല് എന്നിവ വിരിക്കാവുന്നതാണ്.
നേരിട്ട് പശുക്കളുടെ ശരീരത്തില്‍ വെള്ളമൊഴിക്കുന്നതിനേക്കാള് ഉത്തമം മേല്‍ക്കൂരയുടെ മുകൾഭാഗം നനയ്ക്കുന്നതാണ്.
തൊഴുത്തില്‍ ഫാന്‍ വച്ചുകൊടുക്കുക. (സീലിംഗ് ഫാനുകളേക്കാള്‍ നല്ലത് വശങ്ങളില്‍നിന്നുള്ള ഫാനുകളാണ്)
രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചു വരെ പൊള്ളുന്ന വെയിലില്‍ തുറസായ സ്ഥലത്ത് കെട്ടിയിടുന്നത് ഒഴിവാക്കുക.
ശുദ്ധമായ കുടിവെള്ളം എപ്പോഴും ലഭ്യമായിരിക്കണം.
പരമാവധി പച്ചപ്പുല്ല് കൊടുക്കാന്‍ ശ്രദ്ധിക്കണം.
കാലിത്തീറ്റ രാവിലെയും വൈകിട്ടുമായി പരിമിതപ്പെടുത്തുന്നത് ശരീര ഊഷ്മാവ് കുറയ്ക്കുന്നതിന് സഹായിക്കും.
ധാതുലവണ മിശ്രിതം, പ്രോബയോട്ടിക്സ്, ഇലക്രോളൈറ്റ്സ്, എന്നിവ ഒരു ഡോക്ടറുടെ നിര്‍ദേശപ്രകാരം തീറ്റയില്‍ ഉള്‍പ്പെടുത്തണം.
പശുക്കളെ വില്‍ക്കുന്ന, കൈമാറ്റം ചെയ്യുന്ന സാഹചര്യത്തില്‍ യാത്രകള്‍ രാവിലെയും വൈകുന്നേരവുമായി പരിമിതപ്പെടുത്തണം.
എരുമകള്‍
എരുമകള്‍ക്ക് വിയര്‍പ്പ് ഗ്രന്ഥികള്‍ കുറവായതിനാല്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. വെള്ളം നിറച്ച് മുങ്ങിക്കിടക്കാന്‍ പാകത്തിലുള്ള ടാങ്കുകള്‍ ഒരുക്കേണ്ടതാണ്.
പന്നികള്‍
കേരളത്തില്‍ താരതമ്യേന കൂടുതലുള്ളത് വിദേശയിനം ക്രോസ് ബ്രഡ് പന്നികളാണ്. ഇത്തരം പന്നികള്‍ക്ക് ചൂട് താങ്ങാന്‍ ബുദ്ധിമുട്ടാണ് എപ്പോഴും ശുദ്ധമായ കുടിവെള്ളം നല്‍കുന്നതും നന കൊടുക്കാനും ശ്രദ്ധിക്കണം. പ്രോബയോട്ടിക്സ്, ധാതുലവണ മിശ്രിതം ചൂടുകാലത്ത് അവശ്യമാണ്.
വളര്‍ത്തുപക്ഷികള്‍
വളര്‍ത്തുപക്ഷികള്‍ക്ക് തണുത്ത വെള്ളം കുടിക്കാനായി ലഭ്യമാക്കണം. വൈറ്റമിന്‍ സി, ഇലക്ട്രോലൈറ്റ് പ്രോബയോട്ടിക്സ് എന്നിവ കുടിവെള്ളത്തില്‍ കൂടി നല്‍കുന്നത് ചൂടിനെ പ്രതിരോധിക്കാന്‍ സഹായിക്കും. മേല്‍ക്കൂരയ്ക്കു മുകളില്‍ ചാക്ക് നനച്ച് ഇടാവുന്നതാണ്.
അരുമ മൃഗങ്ങള്‍
വിദേശയിനം നായ്ക്കള്‍, പൂച്ചകള്‍, കിളികള്‍ എന്നിവയെ യാത്ര ചെയ്യിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. യാത്രകള്‍ രാവിലെയും വൈകിട്ടുമായി പരിമിതപ്പെടുത്തണം. തീറ്റ രാവിലെയും വൈകിട്ടും അന്തരീക്ഷ ഊഷ്മാവ് കുറഞ്ഞ സമയങ്ങളിലാക്കി ക്രമപ്പെടുത്തണം.
കുടിക്കാനുള്ള ശുദ്ധമായ വെള്ളം എപ്പോഴും കൂട്ടില്‍ വയ്ക്കണം. കിളികള്‍ക്ക് കുളിക്കാനുള്ള വെള്ളവും ക്രമീകരിക്കുക. നിര്‍ജലീകരണം പ്രതിരോധശേഷി കുറക്കുന്നത് മൂലം മറ്റ് അസുഖങ്ങള്‍ പിടിപെടാനുള്ള സാധ്യതയുമുണ്ട്. നനഞ്ഞ ടവല്‍ ഉപയോഗിച്ച് തുടക്കുന്നതും പൊതിയുന്നതും ചൂട് കുറയ്ക്കും.
മൃഗങ്ങളിലെ സൂര്യാഘാതത്തിന്റെ ലക്ഷണങ്ങള്‍
ശാരീരിക അസ്വസ്ഥത, കിതപ്പ്, തളര്‍ച്ച, ഭക്ഷണത്തോട് മടുപ്പ്, ഉയര്‍ന്ന ഹൃദയമിടിപ്പ്, പനി, വായില്‍നിന്ന് നുരയും പതയും വരിക, നാക്ക് പുറത്തേക്ക് തള്ളിവിടുക, പൊള്ളിയ പാടുകള്‍ എന്നിവ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍തന്നെ ചികിത്സ തേടുക.