ബോക്സ് ഓഫീസിലെ സർപ്രൈസ് ഹിറ്റ് 'ഹനുമാൻ അൻഷ്' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ വിരാട് കോഹ്ലി, അനുഷ്ക ശർമ തുടങ്ങിയവർ അതിഥിവേഷത്തിൽ എത്തുമോ എന്ന വാർത്തകളിൽ പ്രതികരിച്ച് നിർമാതാക്കൾ. നീം കരോളി ബാബയുടെ ജീവിതത്തെ ആസ്പദമാക്കി വിശാൽ ചതുർവേദി സംവിധാനം ചെയ്ത ചിത്രം ഇതിനോടകം 160 കോടിയിലേറെ കളക്ഷൻ നേടി വലിയ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്.
നീം കരോളി ബാബയുടെ ഭക്തരായ വിരാട് കോഹ്ലി, അനുഷ്ക ശർമ, ഹോളിവുഡ് താരം ജൂലിയ റോബർട്സ് തുടങ്ങിയ പ്രമുഖർ രണ്ടാം ഭാഗത്തിൽ എത്തുമോ എന്ന ചോദ്യത്തിനാണു നിർമാതാക്കൾ വ്യക്തത വരുത്തിയത്. രണ്ടാം ഭാഗത്തിൽ സെലിബ്രിറ്റി കാമിയോ ഉണ്ടാകില്ല. ബാബയുടെ ജീവിതത്തെക്കുറിച്ചുള്ള ട്രിലോളജി ആണ് ലക്ഷ്യമിടുന്നത്. ആദ്യ ചിത്രം കൈഞ്ചി ധാമിലെ സംഭവവികാസങ്ങളാണു കാണിച്ചതെങ്കിൽ, രണ്ടാം ഭാഗം ബാബയുടെ ജനനസ്ഥലമായ ഫിറോസാബാദ്, ആഗ്ര, മഥുര തുടങ്ങിയ സ്ഥലങ്ങളിലെ അദ്ദേഹത്തിന്റെ ആത്മീയ യാത്രകളുമാകും.
അതേസമയം, സ്റ്റീവ് ജോബ്സ്, മാർക്ക് സക്കർബർഗ്, ജൂലിയ റോബർട്സ് തുടങ്ങിയ പ്രമുഖരെ സ്വാധീനിച്ച ബാബയുടെ ആത്മീയ സ്വാധീനത്തെക്കുറിച്ചുള്ള കഥകൾ ചിത്രത്തിന്റെ മൂന്നാം ഭാഗത്തിലായിരിക്കും ഉൾപ്പെടുത്തുകയെന്നും നിർമാതാവ് അറിയിച്ചു. വെറും രണ്ടു കോടി രൂപ ബജറ്റിൽ നിർമിച്ച് വൻ വിജയം നേടിയ 'ഹനുമാൻ അൻഷ്' ഓഗസ്റ്റ് ഏഴിനാണു തിയേറ്ററുകളിൽ എത്തിയത്.