ന്യൂഡൽഹി: ആയിരത്തിലധികം കോടി രൂപയുടെ അഴിമതി ആരോപണങ്ങൾക്കെതിരേ സുപ്രീംകോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിട്ടും അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡു എന്തുകൊണ്ടാണ് പദവിയിൽ തുടരുന്നതെന്ന് കോണ്ഗ്രസ്.
പേമ ഖണ്ഡു പദവിയിൽ തുടരുന്നത് സുപ്രീംകോടതി ഉത്തരവിനെ പരിഹസിക്കുന്നതാണെന്നും എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് ചൂണ്ടിക്കാട്ടി. ഞാൻ അഴിമതിക്കാരനല്ല, അഴിമതി ചെയ്യാൻ അനുവദിക്കുകയുമില്ല എന്ന് ഒരിക്കൽ പറഞ്ഞ മനുഷ്യൻ എന്തുകൊണ്ടാണ് അരുണാചൽ മുഖ്യമന്ത്രിയോട് രാജി ആവശ്യപ്പെടാത്തതെന്നും ഇപ്പോൾ നിശബ്ദനായിരിക്കുന്നതെന്നും ജയ്റാം രമേശ് എക്സിലെ പോസ്റ്റിൽ ചോദിച്ചു.
പൊതുമരാമത്ത് വകുപ്പുകൂടി കൈകാര്യം ചെയ്യുന്ന അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡു 1270 കോടി രൂപ വിലമതിക്കുന്ന കരാറുകൾ തന്റെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടുള്ള കന്പനികൾക്കു നിയമവിരുദ്ധമായി നൽകിയെന്നാണ് ആരോപണമുള്ളത്.
ആരോപണങ്ങൾ മുഖ്യമന്ത്രി നിഷേധിച്ചിട്ടുണ്ടെങ്കിലും ഏപ്രിൽ ആറിന് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് ആരോപണങ്ങളിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. 2015 ജനുവരി ഒന്നിനും 2025 ഡിസംബർ 31നും ഇടയിൽ നടന്ന പൊതുമരാമത്ത് വകുപ്പ് കരാറുകളെക്കുറിച്ച് അന്വേഷണം നടത്താനായിരുന്നു പരമോന്നത കോടതിയുടെ ഉത്തരവ്.
ഒരു സിറ്റിംഗ് മുഖ്യമന്ത്രിക്കെതിരേ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത് അന്ത്യന്തം ഗൗരവമുള്ള വിഷയമാണ്. അന്വേഷണം നടത്താൻ സിബിഐക്ക് ആവശ്യമായ ഫയലുകളിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായതിനാൽ പേമ ഖണ്ഡുവിന് നിയന്ത്രണമുണ്ടെന്നും എഐസിസി ജനറൽ സെക്രട്ടറി ചൂണ്ടിക്കാട്ടി.