ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ സ്കൂൾ സന്ദർശിക്കാനെത്തിയ കോക്രോച്ച് ജനതാ പാർട്ടി നേതാവ് അശുതോഷ് റങ്ക ഉൾപ്പെടെയുള്ളവരെ ബിജെപി പ്രവർത്തകർ ആക്രമിച്ചതായി പരാതി. സ്കൂളിൽ വിദ്യാർഥികളെ തൊഴുത്തിലിരുത്തിയാണ് പഠിപ്പിക്കുന്നതെന്ന പരാതി ഉയർത്തിയതിനെ തുടർന്നാണ് സിജെപി സംഘം പരിശോധനയ്ക്കായി എത്തിയത്.
ഗ്രാമത്തിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ സംഘത്തെ ഒരു സംഘം ആളുകൾ തടയുകയും ബിജെപി അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കുകയുമായിരുന്നു. തുടർന്ന് സംഘർഷാവസ്ഥയുണ്ടാകുകയും പ്രവർത്തകർക്ക് നേരെ കൈയേറ്റമുണ്ടാവുകയും ചെയ്തുവെന്നാണ് സിജെപിയുടെ ആരോപണം. ഗ്രാമവാസികളല്ല തങ്ങളെ ആക്രമിച്ചത്.
ബിജെപി പുറത്തുനിന്ന് ആളുകളെ എത്തിച്ചാണ് ആക്രമണം നടത്തിയതെന്ന് സിജെപി കോ-കൺവീനർ അശുതോഷ് റങ്ക ആരോപിച്ചു. രാജസ്ഥാൻ പോലീസിന്റെ ഒത്താശയോടെയാണ് ഇവർ ആക്രമണം നടത്തിയതെന്ന് അഭിജീത് ദീപ്കെയും ആരോപിച്ചു. സിജെപി പ്രവർത്തകരെ അർബൻ നക്സലുകൾ, രാജ്യവിരുദ്ധർ, പാക്കിസ്ഥാനികൾ എന്നിങ്ങനെ വിളിച്ചായിരുന്നു പ്രതിഷേധം.
സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രവർത്തകരുടെ വാഹനങ്ങൾ തകർത്തതായും മൊബൈൽ ഫോണുകൾ നശിപ്പിച്ചതായും ഒരു വനിതാ പ്രവർത്തകയെ ആക്രമിച്ചതായും റങ്ക ആരോപിച്ചു. തന്റെ ഷർട്ട് കീറിയതായും സംഘത്തിലെ ഒരാൾക്ക് കൈയ്ക്ക് പൊട്ടലേറ്റതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിജെപി നേരത്തെ വിവിധ ഇടപെടലുകൾ നടത്തിയിരുന്നു. രാജസ്ഥാനിലെ സ്കൂളുകളിൽ പഠനയോഗ്യമായ അന്തരീക്ഷം ഒരുക്കണമെന്നും ക്ലാസ് മുറികൾ, ശുചിമുറികൾ, കുടിവെള്ള സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കണമെന്നും സിജെപി ആവശ്യപ്പെട്ടു.