ന്യൂഡൽഹി: ഇന്ത്യയുടെ തദ്ദേശീയ ഗതിനിർണയ സംവിധാനമായ നാവികിന് വൻ തിരിച്ചടി. ഐആർഎൻഎസ്എസ്-1എഫ് ഉപഗ്രഹത്തിലെ അവസാന ആറ്റോമിക് ക്ലോക്കും പ്രവർത്തനരഹിതമായതായി ഐഎസ്ആർഒ അറിയിച്ചു. ഇതോടെ കൃത്യമായ ലൊക്കേഷൻ വിവരങ്ങൾ നൽകാൻ ആവശ്യമായ കുറഞ്ഞത് നാല് ഉപഗ്രഹങ്ങൾ എന്ന പരിധിയിൽ നിന്നും എണ്ണം മൂന്നായി കുറഞ്ഞു. ഇത് രാജ്യത്തിന്റെ 'ഇന്ത്യൻ ജിപിഎസ്' സംവിധാനത്തിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കും.
2016 മാർച്ചിൽ വിക്ഷേപിച്ച ഐആർഎൻഎസ്എസ്-1എഫ് ഉപഗ്രഹം അതിന്റെ പത്ത് വർഷത്തെ നിശ്ചിത കാലാവധി ഈ മാർച്ച് പത്തിന് പൂർത്തിയാക്കിയിരുന്നു. ഇതിന് പിന്നാലെ മാർച്ച് 13-നാണ് ഇതിലെ ആറ്റോമിക് ക്ലോക്ക് നിലച്ചത്. നാവിക് ശൃംഖലയ്ക്കായി ഇതുവരെ വിക്ഷേപിച്ച 11 ഉപഗ്രഹങ്ങളിൽ ആറെണ്ണവും പരാജയപ്പെട്ടത് ആറ്റോമിക് ക്ലോക്കുകളുടെ തകരാർ മൂലമാണ്.
സ്വിറ്റ്സർലൻഡിൽ നിന്നും ഇറക്കുമതി ചെയ്ത ക്ലോക്കുകളായിരുന്നു ഇവയിൽ ഭൂരിഭാഗവും.
നിലവിൽ മൂന്ന് ഉപഗ്രഹങ്ങൾ മാത്രമാണ് പൂർണമായി പ്രവർത്തിക്കുന്നത്. സ്ഥാനനിർണയത്തിന് ചുരുങ്ങിയത് നാല് ഉപഗ്രഹങ്ങൾ ആവശ്യമായതിനാൽ നാവിക് സേവനങ്ങൾ ഇപ്പോൾ ഭാഗികമായി മാത്രമേ ലഭ്യമാകൂ.