പാലക്കാട്: ഐഐടി കാന്പസിൽ പെണ്‍കുട്ടിക്കുനേരേ ആക്രമണം നടത്തിയ പ്രതിയുമായുള്ള തെളിവെടുപ്പ് ഉടൻ നടത്തുമെന്നു കസബ പോലീസ് അറിയിച്ചു. കൊൽക്കത്ത സ്വദേശി സുമൻ (21) ആണ് പ്രതി. കാന്പസിൽ നിർമാണ തൊഴിലാളിയായി എത്തിയ ഇയാൾ കുറ്റകൃത്യത്തിനുശേഷം കൊൽക്കത്തയിലേക്കു കടന്നുകളഞ്ഞിരുന്നു.
പ്രത്യേക അന്വേഷണസംഘം കഴിഞ്ഞദിവസമാണ് ഇയാളെ തിരിച്ചെത്തിച്ചത്. ഫെബ്രുവരി 23 നായിരുന്നു സംഭവം. സേലം സ്വദേശിനിയായ നാലാംവർഷ വിദ്യാർഥിനി അശ്വിനി (23) ആണ് ആക്രമിക്കപ്പെട്ടത്. തലയ്ക്ക് അടിയേറ്റതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനിയെ ശസ്ത്രക്രിയക്കു വിധേയയാക്കിയിരുന്നു.
ചികിത്സകഴിഞ്ഞ് കഴിഞ്ഞദിവസമാണ് പെണ്‍കുട്ടി കാന്പസിൽ തിരിച്ചെത്തിയത്. പ്രതിയെ പെണ്‍കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. കാന്പസിലും കഞ്ചിക്കോട്ടെ താമസസ്ഥലത്തും പ്രതിയെഎത്തിച്ച് തെളിവെടുപ്പു നടത്താനാണ് പോലീസ് നീക്കം.