ബംഗളൂരു: വാൽമീകി കോർപറേഷൻ അഴിമതിക്കേസിൽ ആരോപണവിധേയനായ കർണാടക സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി ബി.നാഗേന്ദ്ര രാജിവച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസിൽ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയാണ് നാഗേന്ദ്രയുടെ രാജി. നാഗേന്ദ്രയെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു.
നാഗേന്ദ്രക്കെതിരെ സിബിഐ അന്വേഷണവും നടക്കുന്നുണ്ട്. പ്രോസിക്യൂഷന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് സിബിഐ ഗവർണറെ സമീപിച്ചിരുന്നു. ഗവർണർ അനുമതി നൽകാനിരിക്കെയാണ് നാഗേന്ദ്ര രാജിവച്ചത്. വാൽമീകി കോർപറേഷനിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട ആരോപണത്തെ തുടർന്ന് 2024 ജൂണിൽ നാഗേന്ദ്ര മന്ത്രിസ്ഥാനം രാജിവച്ചിരുന്നു.
സിദ്ധരാമയ്യ സർക്കാരിൽ പട്ടികവർഗ മന്ത്രിയായിരുന്നു നാഗേന്ദ്ര. പിന്നീട് മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി വീണ്ടും മന്ത്രിസഭയിലെത്തി. ഇതോടെ അദ്ദേഹത്തിനെതിരെ പ്രതിപക്ഷവും വിവിധ സംഘടനകളും പ്രതിഷേധം ശക്തമാക്കിയിരുന്നു.