ന്യൂഡൽഹി: മണിപ്പുരിൽ പുതിയ സർക്കാർ രൂപവത്കരണത്തിനായി മുൻ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗും ബിജെപി സംസ്ഥാന അധ്യക്ഷ എ. ശാരദാദേവിയും ഡൽഹിയിൽ ചർച്ച തുടങ്ങി. ഏഴു ബിജെപിക്കാരടക്കം പത്ത് കുക്കി എംഎൽഎമാരും ഇന്നും നാളെയുമായി ഡൽഹിയിലെത്തും. എന്നാൽ ഇരുവിഭാഗവും ഡൽഹിയിൽ ഒരുമിച്ചു ചർച്ച ഉണ്ടായേക്കില്ല.
കുക്കി ഭൂരിപക്ഷ മലയോര ജില്ലകൾക്കായി നിയമസഭയോടുകൂടിയ പ്രത്യേക കേന്ദ്രഭരണ പ്രദേശം അനുവദിക്കാമെന്ന് രേഖാമൂലം ഉറപ്പുലഭിച്ചാൽ മണിപ്പുരിലെ മന്ത്രിസഭാ രൂപീകരണത്തോടു സഹകരിക്കാമെന്ന് കുക്കി എംഎൽഎമാർ അറിയിച്ചു.
രണ്ടേമുക്കാൽ വർഷമായി തുടരുന്ന സംഘർഷത്തിന് അവസാനം കാണാൻ ആഗ്രഹമുണ്ടെങ്കിലും ഉപാധികളോടെ മാത്രമേ ചർച്ചകളിൽ സഹകരിക്കാനാകൂ എന്ന് കാംഗ്പോക്പിയിൽനിന്നുള്ള കുക്കി നേതാവും മുൻമന്ത്രിയുമായ ഹക്കോലത്ത് കിപ്ഗെൻ എംഎൽഎ പറഞ്ഞു. സമാധാനശ്രമങ്ങളോടു വിമുഖതയില്ല. എന്നാൽ, കുക്കി സോ ഗോത്രജനതയുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഡൽഹിയിലുള്ള കിപ്ഗെൻ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ രാഷ്ട്രപതി ഭരണത്തിലുള്ള മണിപ്പുരിൽ സർക്കാർ രൂപീകരണത്തിനുള്ള വഴികളാണു ബിജെപി കേന്ദ്ര നേതാക്കളുമായും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായും ചർച്ച ചെയ്യുന്നതെന്ന് മെയ്തെയ് എംഎൽഎമാർ അറിയിച്ചു.
ബിരേൻ സിംഗും ശാരദാദേവിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്തുന്ന ചർച്ചകളിൽ വഴിത്തിരിവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് എംഎൽഎമാർ. അടുത്ത വർഷം മാർച്ചിൽ നിയമസഭയുടെ കാലാവധി അവസാനിക്കും.