റിയോ ഡി ജനൈറോ: ഫിഫ ലോകകപ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ബ്രസീൽ ക്യാമ്പിൽ ആശങ്ക പരത്തി നെയ്മറുടെ പരിക്ക്. സാന്റോസ് ക്ലബിനായി കളിക്കുന്നതിനിടെ താരത്തിന്റെ വലതുകാലിലെ പേശിക്കേറ്റ പരിക്ക് വരാനിരിക്കുന്ന ലോകകപ്പ് പങ്കാളിത്തത്തെക്കുറിച്ച് ആശങ്കകൾ ഉയർത്തിയിരിക്കുകയാണ്.
നെയ്മറുടെ വലതുകാലിലെ പേശിയിൽ നീർക്കെട്ടുള്ളതായി മെഡിക്കൽ വിഭാഗം സ്ഥിരീകരിച്ചു. 2023-ലുണ്ടായ കടുത്ത കാൽമുട്ട് പരിക്കിൽനിന്ന് മോചിതനായി ദേശീയ ടീമിലേക്ക് തിരിച്ചെത്തിയ 34കാരനായ നെയ്മർക്ക് ഈ പുതിയ തടസം തിരിച്ചടിയായിരിക്കുകയാണ്.
പരിക്ക് മൂലം സാൻ ലോറെൻസോയുമായുള്ള കോപ്പ സുഡാമെറിക്കാന മത്സരം നെയ്മർക്ക് നഷ്ടമായിരുന്നു. വരാനിരിക്കുന്ന ഗ്രെമിയോയുമായുള്ള ലീഗ് മത്സരത്തിലും അദ്ദേഹം കളിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. 27ന് ബ്രസീൽ ദേശീയ ടീമിനൊപ്പം ചേരുന്നതിന് മുൻപായി പൂർണ കായിക്ഷമത വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് താരം.