ചെന്നൈ: മണ്ഡല പുനർനിർണയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി സി. ജോസഫ് വിജയ് വിളിച്ച സർവകക്ഷി യോഗത്തിൽ നിന്ന് പ്രമുഖ പാർട്ടികൾ വിട്ടുനിന്നു. തമിഴ്നാട്ടിലെ 57 എംപിമാരിൽ 37 പേരും യോഗം ബഹിഷ്കരിച്ചു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പാർലമെന്റ് സീറ്റുകൾ കുറയാൻ സാധ്യതയുണ്ടെന്ന ആശങ്കയ്ക്കിടെ ഒറ്റക്കെട്ടായുള്ള നിലപാട് രൂപീകരിക്കാനാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്.
എന്നാൽ കാവേരി ജലപ്രശ്നത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണിതെന്ന് ആരോപിച്ചാണ് പ്രധാന പ്രതിപക്ഷമായ ഡിഎംകെയും അണ്ണാ ഡിഎംകെയും യോഗം ബഹിഷ്കരിച്ചത്. ഡിഎംകെയുടെ 30 എംപിമാരും അണ്ണാ ഡിഎംകെയുടെ നാല് എംപിമാരും പിഎംകെ, എംഎൻഎം കക്ഷികളുടെ ഓരോ എംപിമാരും യോഗത്തിൽ പങ്കെടുത്തില്ല.
കോൺഗ്രസിന്റെ 12 എംപിമാരും വിസികെ, സിപിഐ, സിപിഎം എന്നീ പാർട്ടികളുടെ രണ്ട് എംപിമാരും എംഡിഎംകെ, മുസ്ലിം ലീഗ് എന്നീ പാർട്ടികളുടെ ഓരോ എംപിമാരുമാണ് യോഗത്തിൽ പങ്കെടുത്തത്. മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗം അനാവശ്യമാണെന്നും കാവേരി പ്രശ്നത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്നും ഡിഎംകെ എംപി കനിമൊഴി പറഞ്ഞു.