കൊച്ചി: കെ.എം.മാണിയുടെ ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് നിയമസഭയിൽ നടന്ന സംഘർഷത്തിൽ സിപിഎമ്മിന് തിരിച്ചടി. വനിതാ എംഎൽഎമാരെ കൈയേറ്റം ചെയ്തെന്നാരോപിച്ച് നൽകിയ കേസ് ഹൈക്കോടതി റദ്ദാക്കി. യുഡിഎഫിന്റെ മുൻ എംഎൽഎമാരായ ശിവദാസൻ നായർ, ഡൊമിനിക് പ്രസന്റേഷൻ, എം.എ.വാഹിദ്, എ.ടി.ജോർജ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കി.
സ്ത്രീത്വത്തെ അപമാനിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഗീതാ ഗോപി എംഎൽഎയായിരുന്നു കേസിലെ പരാതിക്കാരി. കേസ് റദ്ദാക്കിയതോടെ നിയമസഭാ കൈയാങ്കളിയുമായി ബന്ധപ്പെട്ട് ഇനി ഒരു കേസ് മാത്രമാണ് നിലനിൽക്കുന്നത്. ഈ കേസിൽ ഇടത് എംഎൽഎമാർ വിചാരണ നേരിടേണ്ടിവരും.
വനിതാ എംഎൽഎമാരെ കൈയേറ്റം ചെയ്തെന്ന കേസും സ്ത്രീത്വത്തെ അപമാനിച്ചതുമായി ബന്ധപ്പെട്ട കുറ്റങ്ങളും ഒഴിവായതോടെ ശേഷിക്കുന്ന ഒറ്റ കേസിലാണ് ഇനി വിചാരണ നടക്കുക. കേസ് അടുത്ത മാസം 16ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പരിഗണിക്കും.