മുംബൈ: മഹാരാഷ്ട്രയിൽ വനിതാ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും ആക്രമിച്ച സംഭവത്തിൽ മൂന്ന് ശിവസേന പ്രവത്തകർ പിടിയിൽ. ഇക്കഴിഞ്ഞ തിങ്കളാഴ്ച കല്യാൺ ഡോംബിവാലി മുൻസിപൽ കോർപറേഷൻ ആശുപത്രിയിലാണ് സംഭവം.
ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നെങ്കിലും പോലീസ് കേസെടുത്തിരുന്നില്ല. പ്രസവത്തിനെത്തിയ യുവതിയുടെ കുടുംബത്തോട് ആശുപത്രിയിലെ എൻഐസിയുവിൽ സ്ഥലമില്ലെന്നും മറ്റൊരു ആശുപത്രിയിലേക്ക് മാറണമെന്നും പറഞ്ഞതാണ് തർക്കത്തിന് കാരണം.
യുവതിയുടെ ബന്ധുക്കൾ ശിവസേന ഷിൻഡേ വിഭാഗം നേതാവും കോർപറേഷൻ കൗണ്‍സിലറുമായ രമേഷ് മഹാത്രെയെ വിവരം അറിയിച്ചു. അനുയായികളോടൊപ്പം ആശുപത്രിയിലെത്തിയ രമേഷ് മഹാത്രെ ഡോക്ടർമാരുമായി തർക്കത്തിലേർപ്പെട്ടു.
തുടർന്ന് രമേഷും അനുയായികളും വനിതാ ഡോക്ടർ ഉൾപ്പെടെയുള്ളവരെ ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസിൽ പരാതി നൽകുകയായിരുന്നു. രണ്ട് ദിവസത്തിന് ശേഷമാണ് രമേഷ് മഹാത്രെയ്ക്കെതിരെ പോലീസ് കേസെടുത്തത്. ഇതിന് പിന്നാലെയാണ് അനുയായികളായ അക്ഷയ് കരാൻഡെ, രമേഷ് പവാർ, ഷൈലേഷ് നികം എന്നിവരെ അറസ്റ്റ് ചെയ്തത്.