ന്യൂഡൽഹി: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധസാഹചര്യം കണക്കിലെടുത്ത് പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകൾ റദ്ദാക്കി. സൗദി അറേബ്യ, യുഎഇ, ബഹ്റൈൻ, ഖത്തർ, ഒമാൻ, കുവൈറ്റ് എന്നീ രാജ്യങ്ങളിലെ പരീക്ഷകളാണ് റദ്ദാക്കിയത്.
മേഖലയിലെ നിലവിലെ അസ്ഥിരമായ സുരക്ഷാ സാഹചര്യവും വിദ്യാർത്ഥികളുടെ സുരക്ഷയും മുൻനിർത്തിയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും സിബിഎസ്ഇയും ഈ നിർണായക തീരുമാനമെടുത്തത്. യുദ്ധഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ പരീക്ഷാ കേന്ദ്രങ്ങളിൽ കുട്ടികളെ എത്തിക്കുന്നത് അപകടകരമാണെന്ന് അധികൃതർ വിലയിരുത്തി.
റദ്ദാക്കിയ പരീക്ഷകൾക്ക് പകരം വിദ്യാർത്ഥികളുടെ മൂല്യനിർണ്ണയം നടത്തുന്ന കാര്യത്തിൽ സിബിഎസ്ഇ പിന്നീട് വ്യക്തത വരുത്തും. ഇന്റേണൽ അസസ്മെന്റുകളുടെയോ അല്ലെങ്കിൽ മറ്റൊരു തീയതിയിൽ പരീക്ഷ നടത്തുന്നതിനെക്കുറിച്ചോ ഉള്ള ആലോചനകൾ നടക്കുന്നുണ്ട്.
ഇന്ത്യയിലെ പരീക്ഷാ ഷെഡ്യൂളുകളിൽ നിലവിൽ മാറ്റങ്ങളില്ല. കൂടുതൽ വിവരങ്ങൾക്കായി വിദ്യാർത്ഥികളും രക്ഷിതാക്കളും ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കണമെന്ന് അധികൃതർ അറിയിച്ചു.