കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി മറികടക്കാനും പാര്‍ട്ടിക്കു പുതിയ ഊര്‍ജം പകരാനും ലക്ഷ്യമിട്ട് കോഴിക്കോട്ട് ഈ മാസം 13 മുതൽ ചേരുന്ന മൂന്നു ദിവസത്തെ സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 307 പ്രതിനിധികളാണു പങ്കെടുക്കുക. കോഴിക്കോട് കണ്ണൂര്‍ റോഡിലെ എകെജി ഓഡിറ്റോറിയത്തിലാണു സംസ്ഥാന കമ്മിറ്റി നടക്കുക.
സമാപനം കോഴിക്കോട് ബീച്ചില്‍ ഫ്രീഡം സ്ക്വയറില്‍ നടക്കുന്ന ഒരു ലക്ഷം പേര് അണിനിരക്കുന്ന റാലിയോടെയാണ്. വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ ഭാഗമായി 271 ലോക്കല്‍ കമ്മിറ്റികളിലും കുടുംബയോഗങ്ങള്‍ സംഘടിപ്പിച്ചു. അവശേഷിക്കുന്ന കുടുംബസംഗമങ്ങള്‍ ഇന്നും നാളെയുമായി നടക്കുമെന്നു നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കേരളത്തിൽനിന്നുള്ള പിബി അംഗങ്ങളായ എം.എ. ബേബി, പിണറായി വിജയൻ, എം.വി. ഗോവിന്ദൻ, എ. വിജയരാഘവൻ എന്നിവർക്കു പുറമേ കെ. ബാലകൃഷ്ണൻ, ബി.വി. രാഘവുലു, അശോക് ധാവ്ളെ, വിജു കൃഷ്ണൻ, യു. വാസുകി എന്നീ അഞ്ച് പിബി അംഗങ്ങൾ വിശാല സംസ്ഥാന സമിതിയിൽ നിരീക്ഷകരായി പങ്കെടുക്കും. കേരളത്തിലെ കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ, സംസ്ഥാന സമിതി അംഗങ്ങൾ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ, വർഗ ബഹുജന സംഘടനാ ഭാരവാഹികൾ എന്നിവരാകും വിശാല സംസ്ഥാന സമിതി യോഗത്തിൽ പങ്കെടുക്കുക. ബീച്ചില്‍ നടക്കുന്ന സമാപനറാലിയോടനുബന്ധിച്ച് ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തും.
പണപ്പിരിവ് കേഡര്മാരില് നിന്നുമാത്രം
കോഴിക്കോട്: തെരഞ്ഞെടുപ്പിലെ വലിയ തിരിച്ചടിക്ക് പിന്നാലെ ചേരുന്ന സിപിഎം വിപുലീകൃത സംസ്ഥാന കമ്മറ്റി യോഗ ചെലവുമായി ബന്ധപ്പെട്ട് പിരിവ് ഭാരം മറ്റുള്ളവരില്‍നിന്ന് ഒഴിവാക്കാന്‍ സിപിഎം. ഇത്തവണ ജില്ലയിലെ പാര്‍ട്ടി കേഡര്മാരില്നിന്നു മാത്രം നൂറില്‍ കുറയാത്ത തുക സംഭാവനയായി സ്വീകരിച്ചാല്‍ മതിയെന്നാണു തീരുമാനം.
പാര്‍ട്ടിക്കു പുറത്തുനിന്നുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്നു പണം സ്വീകരിക്കില്ല. ജില്ലയില്‍ സിപിഎമ്മിന് ഒരു ലക്ഷം പാര്‍ട്ടി അംഗങ്ങളുണ്ട്. ആഡംബരങ്ങളും നക്ഷത്ര ഹോട്ടല്‍ താമസവും ഒഴിവാക്കി സമ്മേളനച്ചെലവുകള്ക്കായി അംഗങ്ങളില്‍ നിന്ന് മാത്രം തുക ഈടാക്കാനാണ് തീരുമാനം.