വാഷിംഗ്ടൺ: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ നിർണായക പ്രഖ്യാപനവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ പിക്കാക്സ് ആണവകേന്ദ്രം ആക്രമിക്കുമെന്നും ആക്രമണം നേരിടാൻ ഇറാനോട് തയാറായിരിക്കാനും ട്രംപ് വ്യക്തമാക്കി. മധ്യ ഇറാനിലെ സാഗ്രോസ് പർവത നിരകളിൽ ഭൂമിക്കടിയിൽ അതീവ സുരക്ഷയോടെ സ്ഥിതി ചെയ്യുന്ന ആണവകേന്ദ്രമാണ് പിക്കാക്സ് മൗണ്ടൻ.
ഈ ഭീഷണിക്ക് തൊട്ടുപിന്നാലെ ഇറാനിൽ അമേരിക്കൻ സൈന്യം ആക്രമണം കടുപ്പിച്ചു. തുടർച്ചയായ മൂന്നാമത്തെ രാത്രിയും ഇറാനെ ലക്ഷ്യമിട്ട് വ്യോമാക്രമണം തുടങ്ങിയതായി യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. ഇറാനിലെ തന്ത്രപ്രധാന തുറമുഖ നഗരമായ ബന്ദർ അബ്ബാസ്, കിഷ് ദ്വീപ്, ജാം, ഖേഷം ദ്വീപ് എന്നിവിടങ്ങളിൽ കനത്ത സ്ഫോടനങ്ങൾ തുടരുകയാണെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഹോർമുസ് കടലിടുക്കിൽ കടുത്ത ഉപരോധമേർപ്പെടുത്തിയതിനു തൊട്ടുപിന്നാലെയാണ് ഈ പുതിയ നീക്കം. ചൊവ്വാഴ്ച മുതൽ നിലവിൽ വരുന്ന ഉപരോധത്തിന്റെ ഭാഗമായി ഹോർമുസിലൂടെയുള്ള വാണിജ്യ കപ്പലുകൾ 20 ശതമാനം ഫീസ് നൽകണമെന്നും ട്രംപ് പറഞ്ഞു. ഹോർമുസ് കടലിടുക്കിൽ സാധാരണക്കാർക്കും വാണിജ്യ കപ്പലുകൾക്കും നേരെ ആക്രമണം നടത്താനുള്ള ഇറാന്റെ ശേഷിയെ ദുർബലപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യം.
ഇറാനുള്ള കനത്ത തിരിച്ചടി വരുംദിവസങ്ങളിലും തുടരുമെന്നും യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. യുഎസിന്റെ കടുത്ത നീക്കത്തോടെ പശ്ചിമേഷ്യ പൂർണമായൊരു യുദ്ധത്തിലേക്ക് നീങ്ങുകയാണെന്ന ആശങ്കയിലാണ് രാജ്യാന്തര സമൂഹം.