കൊച്ചി: ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്നുള്ള തന്റെ സ്ഥലംമാറ്റം ശരിവെച്ച ഹൈക്കോടതി വിധിയോട് പ്രതികരിച്ച് ഡോ. കെ. ജെ. റീന. സ്ഥലംമാറ്റത്തിനെതിരെയുള്ള നിയമപോരാട്ടത്തിൽ നിന്നും താൻ പിന്നോട്ടില്ലെന്നും അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അവർ വ്യക്തമാക്കി.
ഡോ. കെ. ജെ. റീനയുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്ത അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഈ നടപടി. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളി കൃഷ്ണൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
പുതിയ ഡിഎച്ച്എസിന് ചുമതല ലഭിച്ച ശേഷമാണ് ഡോ. കെ. ജെ. റീന ട്രൈബ്യൂണലിനെ സമീപിച്ചതെന്നും ഇത് കൃത്യമായ നടപടിക്രമങ്ങൾക്ക് വിരുദ്ധമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
റീനയുടെ ആരോഗ്യവകുപ്പ് ഡയറക്ടറായുള്ള കാലാവധി അവസാനിച്ചതാണെന്നും, അവരെ തരംതാഴ്ത്തിയിട്ടില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. എല്ലാ ചട്ടങ്ങളും പാലിച്ചാണ് സ്ഥലംമാറ്റ ഉത്തരവ് ഇറക്കിയതെന്നും അതിനാൽ ട്രൈബ്യൂണലിന്റെ സ്റ്റേ റദ്ദാക്കണമെന്നുമുള്ള സർക്കാരിന്റെ വാദം ഒടുവിൽ കോടതി അംഗീകരിക്കുകയായിരുന്നു.