കയ്പമംഗലം: 72 ദിവസമായി കുടിവെള്ള വിതരണം മുടങ്ങിയതിൽ പ്രതിഷേധിച്ച് നാട്ടുകാർ ഗ്രാമസഭയിൽ പ്ലക്കാർഡും കുടങ്ങളുമായെത്തി. രണ്ടുമാസങ്ങൾ കഴിഞ്ഞിട്ടും പ്രശ്നത്തിന് ശാശ്വതപരിഹാരം കാണാത്തതിൽ പ്രതിഷേധിച്ചാണ് കയ്പമംഗലം ഗ്രാമപഞ്ചായത്തിലെ പത്താം വാർഡ് ഗ്രാമസഭയിൽ നാട്ടുകാർ പ്രതിഷേധം സംഘടിപ്പിച്ചത്.
ചളിങ്ങാട് താഴ്വാരം, ഐഎച്ച്ഡിപി ഉന്നതി, എൽബിഎസ് ഉന്നതി, പുഴയോരം എന്നീ പ്രദേശങ്ങളിൽ താമസിക്കുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണ് പ്ലക്കാർഡുകളും ഒഴിഞ്ഞ കുടങ്ങളും കൈകളിലേന്തി ഗ്രാമസഭാ വേദിയിലെത്തിയത്. ഗ്രാമസഭ നടക്കുന്ന മദ്രസ ഹാളിന് മുന്നിൽ പ്രതിഷേധക്കാർ മുദ്രാവാക്യംമുഴക്കി നിലയുറപ്പിച്ചതോടെ ഗ്രാമസഭ ഏറെ നേരം തടസപ്പെട്ടു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന സുരേന്ദ്രൻ പ്രതിഷേധക്കാരുമായി സംസാരിച്ച് സമരം അവസാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ ഉറച്ച നിലപാട് സ്വീകരിക്കുകയായിരുന്നു. തുടർന്ന് മതിലകം വാട്ടർ അഥോറിറ്റിയിലെ ഉദ്യോഗസ്ഥരെ അടിയന്തരമായി ഗ്രാമസഭാ വേദിയിലേക്ക് വിളിച്ചുവരുത്തി. പ്രദേശത്ത് പുതിയ കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിച്ചതിന് പിന്നാലെയാണ് വിതരണം പൂർണമായും നിലച്ചതെന്ന് നാട്ടുകാർ ആരോപിച്ചു.
മഴക്കാലത്ത് പോലും തങ്ങൾക്കു കുടിവെള്ളം കിട്ടാക്കനിയാണ്. പലതവണ പരാതി നൽകിയിട്ടും ഫലപ്രദമായ നടപടികൾ ഉണ്ടായില്ലെന്നും ഇത്രയും ദിവസമായി കടുത്ത കുടിവെള്ളക്ഷാമമാണ് അനുഭവിച്ചതെന്നും അവർ പറഞ്ഞു. പ്രശ്നം പരിശോധിച്ച വാട്ടർ അഥോറിറ്റി അസി. എൻജിനീയർ, പൈപ്പ് ലൈനിലെ തടസം കണ്ടെത്തി പരിഹരിച്ചതായും ഒരാഴ്ചയ്ക്കകം ഈ പ്രദേശങ്ങളിൽ കുടിവെള്ളവിതരണം പുനഃസ്ഥാപിക്കുമെന്നും ഗ്രാമസഭയിൽ ഉറപ്പുനൽകി.
അതേസമയം പ്രശ്നപരിഹാരത്തിന് പഞ്ചായത്തും നടപടികൾ സ്വീകരിച്ചതായി പ്രസിഡന്റ് ബീന സുരേന്ദ്രൻ പറഞ്ഞു. കയ്പമംഗലം പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവർക്കും വാട്ടർ അഥോറിറ്റി ഉന്നത ഉദ്യോഗസ്ഥർക്കും പരാതിനൽകിയിരുന്നു. കുടിവെള്ളം ഉറപ്പുവരുത്താനായി പുതിയ കണക്ഷൻ, ഹൈവേയിലൂടെ പഞ്ചായത്തിന്റെ തെക്കേ ഭാഗത്തുള്ള വാട്ടർ ടാങ്കിലേക്ക് കണക്ട് ചെയ്തിട്ടുണ്ട്. നാട്ടികയിൽനിന്നുള്ള വിതരണത്തിലേക്കു ഷട്ട് ഡൗൺ ചെയ്യുമ്പോൾ കുടിവെള്ളം എത്താനായി സമയം പിടിക്കുമെന്നും സ്ഥിരം വിതരണം പുനാരംഭിക്കുന്നതുവരെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുടിവെള്ളം എത്തിച്ചുനൽകാനുള്ള ക്രമീകരണം നടത്തുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന സുരേന്ദ്രൻ അറിയിച്ചു.