ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ വിമാനക്കമ്പനികൾക്കായി കടുത്ത ജാഗ്രതാ നിർദ്ദേശങ്ങളടങ്ങിയ പുതുക്കിയ മാർഗരേഖ വ്യോമയാന മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്മെന്റായ ഡിജിസിഎ പുറത്തിറക്കി.
ഉഗാണ്ട, കോംഗോ എന്നീ രാജ്യങ്ങളിൽ നിന്ന് നേരിട്ടോ അല്ലെങ്കിൽ മറ്റ് രാജ്യങ്ങൾ വഴി ട്രാൻസിറ്റ് ചെയ്തോ ഇന്ത്യയിലേക്ക് എത്തുന്ന എല്ലാ യാത്രക്കാരും നിർബന്ധമായും 'സ്വയം സാക്ഷ്യപത്ര ഫോം' പൂരിപ്പിച്ചു നൽകണമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഉത്തരവിട്ടു.
യാത്രക്കാരുടെ ആരോഗ്യസ്ഥിതി മുൻകൂട്ടി മനസ്സിലാക്കുന്നതിനും രാജ്യത്തേക്ക് രോഗവ്യാപനം ഉണ്ടാകുന്നത് തടയുന്നതിനും വേണ്ടിയാണ് ഈ അടിയന്തര നടപടി. എബോള ബാധിത പ്രദേശങ്ങളിൽ നിന്ന് വരുന്ന യാത്രക്കാരെ നിരീക്ഷിക്കാനും നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും എല്ലാ വിമാനക്കമ്പനികൾക്കും അതോറിറ്റി കർശന നിർദേശം നൽകിയിട്ടുണ്ട്.