എടത്വ: അധികൃതരുടെ അവഗണനയില്‍ തകര്‍ന്ന് എടത്വ ഗവ. ആശുപതി റോഡ്. റോഡിലെ ഇരുവശത്തെയും അനധികൃത പാര്‍ക്കിംഗിനെ തുടര്‍ന്ന് ഗതാഗത കുരുക്കും രൂക്ഷമാണ്. ആമ്പുലന്‍സിന് പോലും കടന്നുപോകാനാവാത്ത നിലയിലാണ് കുരുക്ക്. പട്ടണത്തിന്റെ ഹൃദയഭാഗത്തുകൂടി കടന്നുപോകുന്ന ബറോഡ ബാങ്ക്-സിഎച്ച്സി-ബോട്ടുജെട്ടി റോഡിനാണ് ഈ ദുര്‍ഗതി.
ടൗണ്‍ വാർഡ് അംഗം മനോജ് മാത്യു പുത്തന്‍വീട്ടില്‍ റോഡ് പുനര്‍നിർമിക്കണമെന്നാവശ്യപ്പെട്ട് റെജി ചെറിയാന് എംഎല്‍എയ്ക്ക് അപേക്ഷ നല്കി. പതിറ്റാണ്ടുകളായി പുനര്‍നിര്‍മാണം നടക്കാത്ത റോഡില്‍ പ്രതിഷേധമുണ്ടാകുമ്പോൾ കുഴിയടച്ച് അറ്റകുറ്റപ്പണി ചെയ്ത് കൈ കഴുകുകയാണ് അധികൃതര്‍.
150 മീറ്റര്‍ മാത്രം ദൈര്‍ല്യമുള്ള റോഡ് ഏറെക്കുറെ പൂർണമായും തകർന്ന നിലയിലാണ്. മഴയിൽ ഓടയിലെ മലിനജലം റോഡില്‍ നിരന്നൊഴുകുന്നതും പതിവാണ്. ഈ റോഡിൽ ട്രഷറി, മാവേലി സ്റ്റോര്‍, ബാങ്ക്, സപ്ലൈകോ മെഡിക്കല്‍ സ്റ്റോര്‍, നിരവധി ലാബുകൾ, മെഡിക്കല്‍ സ്റ്റോറുകള്‍, കച്ചവട സ്ഥാപനങ്ങള്‍ തുടങ്ങി നിരവധി സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളും ആരാധനാലയവും പ്രവര്‍ത്തിക്കുന്നുണ്ട്.
എടത്വ ആശുപത്രിയില്‍ എത്തുന്ന രോഗികളെ അടിയന്തിര സാഹചര്യത്തില്‍ മറ്റ് ആശുപത്രിയിലേയ്ക്ക് മാറ്റാനും വലിയ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ദിവസേന നൂറുകണക്കിന് രോഗികളും യാത്രക്കാരും ആശ്രയിക്കുന്ന റോഡാണ് അധികൃതരുടെ അവഗണനയില്‍ തകർന്നു കിടക്കുന്നത്.