കാര്യവട്ടം: കേരളാ ക്രിക്കറ്റ് ലീഗ് സീസണ് മൂന്നിലെ ചാന്പ്യൻമാരെ ഇന്നറിയാം. ഇന്നലെ നടന്ന ആദ്യ സെമിയിൽ ട്രിവാൻഡ്രം റോയൽസിനെ ഒരു വിക്കറ്റിന് പരാജയപ്പെടുത്തി തൃശൂർ ടൈറ്റൻസ് ഫൈനലിൽ ഇടം നേടി. കാലിക്കട്ട് ഗ്ലോബ്സ്റ്റേഴ്സ് ആണ് എതിരാളികൾ. രണ്ടാം സെമിയിൽ കാലിക്കട്ട് 36 റൺസുകൾക്ക് ആലപ്പി റിപ്പിൾസിനെ പരാജയപ്പെടുത്തി.
ആവേശം അലതല്ലിയ ട്രിവാൻഡ്രംxതൃശൂർ പോരാട്ടം
അവസാന ഓവർ വരെ ക്രിക്കറ്റ് പ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിക്കുന്ന മത്സരമായിരുന്നു തൃശൂർ- ട്രിവാൻഡ്രം സെമി. ആദ്യം ബാറ്റ് ചെയ്ത ട്രിവാൻഡ്രം മുന്നോട്ടുവച്ച 164 റണ്‍സ് വിജയലക്ഷ്യം അവസാന ഓവറിൽ ഒരു വിക്കറ്റും ഒരു പന്തും ബാക്കി നിൽക്കേ കലാശപ്പോരാട്ടത്തിന് അർഹത നേടി. അവസാന ഓവറിൽ രണ്ട് സിക്സും ഒരു ബൗണ്ടറിയും നേടിയ ആനന്ദ് ജോസഫിന്റെ പ്രകടനമാണ് തൃശൂരിനെ വിജയത്തിലെത്തിച്ചത്. ആനന്ദാണ് പ്ലയർ ഓഫ് ദ മാച്ച്.
സ്കോർ: ട്രിവാൻഡ്രം റോയൽസ് 20 ഓവറിൽ 163/5
തൃശൂർ ടൈറ്റൻസ് 19.5 ഓവറിൽ 167/9.
ടോസ് നേടിയ ട്രിവാൻഡ്രം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മികച്ച ടോട്ടൽ പടുത്തുയത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ക്യാപ്റ്റൻ കൃഷ്ണപ്രസാദ് ബാറ്റിംഗ് തെരഞ്ഞെടുത്ത്. എന്നാൽ ക്യാപ്റ്റന്റെ തീരുമാനം ശരിവയ്ക്കുന്ന പ്രകടനമായിരുന്നില്ല ഓപ്പണർമാർ കാഴ്ച്ചവച്ചത്. വിഷ്ണു വിനോദ്(ഏഴ്), കൃഷ്ണപ്രസാദ്(നാല്), പി.എൻ. അഭിഷേക്(28) എന്നിവരുടെ വിക്കറ്റുകളാണ് സ്കോർബോർഡിൽ 50 തികയുന്നതിനു മുന്‍പേ നഷ്ടമായത്. ഗോവിന്ദ് ദേവ് പൈ (18), സിജോമോൻ ജോസഫ്(20) എന്നിവരും വേഗത്തിൽ മടങ്ങി. 26 പന്തിൽ നിന്ന് 53 റണ്‍സെടുത്ത് പുറത്താകാതെ നിന്ന അക്ഷയ് മനോഹറാണ് ടീമിനെ തകർച്ചയിൽ നിന്ന് കരകയറ്റിയത്. ആറാം വിക്കറ്റിൽ അക്ഷയ് എം. നിഖിലുമായി ചേർന്ന് 34 പന്തിൽ നിന്നാണ് 70 റണ്‍സ് അടിച്ചെടുത്തത്. ഇരുവരും ചേർന്ന് അവസാന രണ്ട് ഓവറിൽ നേടിയ 36 റണ്‍സാണ് ട്രിവാൻഡ്രത്തിന്റെ സ്കോർ 163ലെത്തിച്ചത്
164 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ തൃശൂർ ടൈറ്റൻസ് ആദ്യ അഞ്ച് ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 40 റണ്‍സ് എന്ന നിലയിലായിരുന്നു കെ.ആർ. രോഹിത് (16), വിഷ്ണുരാജ് (ഏഴ്) എന്നിവരുടെ വിക്കറ്റുകളായിരുന്നു ആദ്യം കടപുഴകിയത്. അഹമ്മദ് ഇമ്രാനും ഷോണ്‍ റോജറും ചേർന്ന് സ്കോർ 50 കടത്തി.
ടീം സ്കോർ 69ൽ എത്തിയപ്പോൾ ഷോണിന്റെ (17) വിക്കറ്റ് നഷ്ടമായി. അഹമ്മദ് ഇമ്രാനും നിഖിൽ തോട്ടത്തിലും ചേർന്ന് സ്കോർ 100 ലെത്തിച്ചു. സ്കോർ 112ൽ എത്തിയപ്പോൾ ഇമ്രാനെ (43) തൃശൂരിനു നഷ്ടമായി. നിഖിൽ തോട്ടത്തിൽ(24), ക്യാപ്റ്റൻ എം.എസ്. അഖിൽ (27) എന്നിവർകൂടി പവലിയനിലേക്ക് മടങ്ങിയതോടെ 18.6 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 149 എന്ന നിലയിലായി തൃശൂർ. അവസാന ഓവറിൽ മൂന്നു പന്തിൽനിന്നു രണ്ട് സിക്സും ഒരു ബൗണ്ടറിയും ഉൾപ്പടെ 16 റണ്‍സ് നേടിയ ആനന്ദ് ജോസഫ് ഒരു പന്തും ഒരു വിക്കറ്റും ബാക്കി നിൽക്കേ തൃശൂരിനെ വിജയത്തേരിലേറ്റി.
ജയം പിടിച്ചെടുത്ത് കാലിക്കട്ട്
ടോസ് നേടി ഫീൽഡിംഗ് തെരഞ്ഞെടുത്ത ആലപ്പി റിപ്പിൾസിന്റെ കണക്കുകൂട്ടലുകൾ തെറ്റുന്നതാണ് കാണുന്നത്. കാലിക്കട്ട് വരുണ്‍ നായനാർ (59), രോഹൻ കുന്നുമ്മൽ (45), അബ്ദുൾ ബാസിത് (53), കൃഷ്ണ ദേവൻ (24), സൽമാൻ നിസാർ (19) എന്നിവരുടെ മികവിൽ 20 ഓവറിൽ അഞ്ചു വിക്കറ്റിന് 218 റണ്‍സ് നേടി. മറുപടി ബാറ്റിംഗിൽ സച്ചിൻ ബേബി (73), കെ.എ. അരുണ്‍ (82) എന്നിവരുടെ പ്രകടനം ആലപ്പി റിപ്പിൾസിന് വിജയപ്രതീക്ഷ നല്കി. 16.3 ഓവറിൽ മൂന്നിന് 164 നിന്ന് അപ്രതീക്ഷിത തകർച്ചയോടെയാണ് ആലപ്പി വീണത്. ആലപ്പി 20 ഓവറിൽ എട്ടിന് 182.