ബി ടൗൺ സൂപ്പർതാരം ആമിർ ഖാന്‍റെ അർധസഹോദരൻ ഹൈദർ അലി ഖാൻ ദയനീയ സാഹചര്യത്തിലാണു കഴിയുന്നതെന്ന് മുൻ ഭാര്യയും ടെലിവിഷൻ താരവുമായ ഈവ ഗ്രോവർ. ഒരു ചാനലിനു നൽകിയ അഭിമുഖത്തിലാണ് ഈവ തന്‍റെ തകർന്ന ദാമ്പത്യത്തെക്കുറിച്ചും ഹൈദറിന്‍റെ ഇപ്പോഴത്തെ പരിതാപകരമായ അവസ്ഥയെക്കുറിച്ചും തുറന്നുപറഞ്ഞത്.
ഹൈദറിനു സ്വന്തമായി വീടില്ല. ഭക്ഷണത്തിനുപോലും വരുമാനവുമില്ല. സുഹൃത്തുക്കളുടെ സഹായത്തോടെ, തൊഴിലാളി പാർപ്പിടങ്ങളിലാണു താമസിക്കുന്നത്. കടുത്ത മദ്യപാനത്തിന് അടിമയായ ഹൈദറിനു മാനസികമായ പിന്തുണ നൽകാൻ ആരുമില്ലെന്നും അവരെ ചൂഷണം ചെയ്യുന്ന ആളുകളാണ് ചുറ്റുമുള്ളതെന്നും ഈവ പറഞ്ഞു.
2000-ൽ വെറും പതിനെട്ടു ദിവസത്തെ പ്രണയത്തിനു ശേഷമാണ് ഈവയും ഹൈദറും വിവാഹിതരായത്. എന്നാൽ ഹൈദറിന് സിസോഫ്രീനിയ എന്ന ഗുരുതരമായ മാനസികരോഗമുണ്ടായിരുന്നുവെന്ന കാര്യം വിവാഹശേഷമാണ് ഈവ അറിയുന്നത്. വിവാഹത്തിന്‍റെ മൂന്നാം ദിവസം മുതൽ തന്നെ ഹൈദർ ശാരീരികമായി ഉപദ്രവിക്കാൻ തുടങ്ങിയെന്നും, അഞ്ചു വർഷത്തോളം കടുത്ത ഗാർഹിക പീഡനം സഹിച്ച ശേഷമാണു വിവാഹമോചനം നേടിയതെന്നും ഈവ തുറന്നുപറഞ്ഞു.
വിവാഹമോചനത്തിനുശേഷം, മകൾക്കു മൂന്നു വയസുള്ളപ്പോൾ കുട്ടിയുടെ സംരക്ഷണം ഹൈദറിന്‍റെ കുടുംബത്തിനു നൽകേണ്ടി വന്നു. തുടർന്നുള്ള പത്തു വർഷത്തോളം മകളെ കാണാൻ പോലും ഈവയ്ക്ക് സാധിച്ചില്ല. എന്നാൽ മകളുടെ പഠനാവശ്യങ്ങൾക്കായി എല്ലാ മാസവും പണം അയച്ചുകൊടുക്കുമായിരുന്നു. നിലവിൽ 19 വയസുള്ള മകൾ ഇപ്പോൾ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഈവയെ കാണാൻ വരാറുണ്ട്.
ഹൈദറിന്‍റെ കുടുംബവുമായി ആമിർ ഖാൻ എപ്പോഴും അകലം പാലിച്ചിരുന്നുവെന്നും, തന്‍റെ വിവാഹ തീരുമാനം തെറ്റാണെന്ന് ആമിർ ഖാൻ നേരത്തെ മുന്നറിയിപ്പു നൽകിയിരുന്നതായി അറിഞ്ഞിരുന്നുവെന്നും ഈവ കൂട്ടിച്ചേർത്തു. എല്ലാ വേദനാജനകമായ അനുഭവങ്ങൾക്കും ശേഷവും, മുൻഭർത്താവിന്‍റെ ഇന്നത്തെ പരിതാപകരമായ അവസ്ഥയിൽ തനിക്ക് ഏറെ വിഷമമുണ്ടെന്നും ഈവ പറഞ്ഞു.