മിനസോട്ട: മിനസോട്ടയിൽ എൻഫോഴ്സ്മെന്റ് (ഐസിഇ) ഉദ്യോഗസ്ഥന്റെ വെടിയേറ്റ് റെനി നിക്കോൾ ഗുഡ് എന്ന യുവതി മരിച്ച സംഭവത്തിൽ അന്വേഷണം എഫ്ബിഐ ഏറ്റെടുത്തത് വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവച്ചു.
മിനസോട്ട പോലീസിനെ അന്വേഷണത്തിൽ നിന്ന് മാറ്റിനിർത്തിക്കൊണ്ട് എഫ്ബിഐ അധികാരം കൈപ്പിടിയിലൊതുക്കിയതിനെതിരേ മിനസോട്ട ഗവർണർ ടിം വാൾസും മേയർ ജേക്കബ് ഫ്രേയും രംഗത്തെത്തി. ഇത് അധികാര ദുർവിനിയോഗമാണെന്ന് അവർ ആരോപിച്ചു.
സംഭവത്തെ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഇടതുപക്ഷ പ്രത്യയശാസ്ത്രത്തിന്റെ ഇര എന്ന് വിശേഷിപ്പിച്ചത് ഡെമോക്രാറ്റുകളെ ചൊടിപ്പിച്ചു. ഭരണകൂടത്തിന്റെ തീവ്രമായ കുടിയേറ്റ നയമാണ് കൊലപാതകത്തിന് കാരണമെന്ന് ഹക്കീം ജെഫ്രീസ് തിരിച്ചടിച്ചു.
ഇമിഗ്രേഷൻ ഏജന്റായ ജോനാഥൻ റോസ് ആണ് വെടിവയ്പ് നടത്തിയത്. തെളിവുകളിലേക്ക് പ്രവേശനം നിഷേധിച്ചതിനാൽ മിനസോട്ട ബ്യൂറോ ഓഫ് ക്രിമിനൽ അപ്രഹെൻഷൻ (ബിസിഎ) അന്വേഷണത്തിൽ നിന്ന് പിന്മാറി.
ഫെഡറൽ ഏജന്റുമാർ നടത്തുന്ന ഇത്തരം വെടിവയ്പുകളിൽ നീതി ലഭിക്കാൻ ജൂറി വിചാരണ വേണമെന്ന് നിയമവിദഗ്ധർ ആവശ്യപ്പെടുന്നു.