ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേട് കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ സ്ഥാപിച്ച ഫാസ്റ്റ് ട്രാക്ക് കോടതിയുടെ തുടക്കം തന്നെ പാളി. സിബിഐ അഭിഭാഷകൻ ഹാജരാകാത്തതിനെ തുടർന്ന് കോടതിയുടെ ആദ്യ സിറ്റിംഗ് മാറ്റിവച്ചു. ഡൽഹി റൗസ് അവന്യൂ കോടതിയിലാണ് നീറ്റ് കേസുകൾക്കായി പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി സജ്ജീകരിച്ചിരിക്കുന്നത്.
നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ ഉൾപ്പെട്ട 13 പ്രതികളിൽ രണ്ട് പേരുടെ ജാമ്യാപേക്ഷയായിരുന്നു കോടതി പരിഗണിക്കേണ്ടിയിരുന്നത്. എന്നാൽ സിബിഐ അഭിഭാഷകൻ ഹാജരാകാതിരുന്നതിനെ തുടർന്ന് കേസ് മാറ്റിവെക്കുകയായിരുന്നു. കേസ് മാറ്റിവെക്കേണ്ടി വന്നതിൽ ജസ്റ്റീസ് അനു ഗ്രോവർ ബലിഗ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. അടുത്ത ഹിയറിംഗ് ഓഗസ്റ്റ് മൂന്നിലേക്ക് മാറ്റി.
രാജ്യവ്യാപക പ്രതിഷേധങ്ങൾക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക പ്രഖ്യാപനത്തിനും പിന്നാലെയാണ് നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതി രൂപീകരിച്ചത്. ജസ്റ്റീസ് അനു ഗ്രോവർ ബലിഗയാണ് ഫാസ്റ്റ് ട്രാക്ക് കോടതി പ്രത്യേക ജഡ്ജി.