ന്യൂഡൽഹി: കേരളത്തിന്റെ സ്വപ്നപദ്ധതികൾക്ക് സഹായവും സംസ്ഥാനത്തിന് കൂടുതൽ കേന്ദ്രവിഹിതവും വേണമെന്നു കേന്ദ്രത്തോട് മുഖ്യമന്ത്രി വി.ഡി. സതീശൻ. മുനന്പത്തെ ജനതയ്ക്ക് അവരുടെ ഭൂമിയിൽ പൂർണാവകാശവും നികുതി അടയ്ക്കാനുള്ള സംവിധാനവും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി.
പുതിയ കേരളം സൃഷ്ടിക്കാൻ എല്ലാവരുടെയും സഹായവും സഹകരണവും തേടുമെന്ന് സതീശൻ പറഞ്ഞു. എന്നാൽ കേരളത്തിന്റെ സ്വപ്നപദ്ധതികൾ ഏതൊക്കെയെന്ന് മുഖ്യമന്ത്രി വിശദീകരിച്ചില്ല. മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ധനമന്ത്രി നിർമല സീതാരാമനുമായും നടത്തിയ ചർച്ച ഊഷ്ളവും ക്രിയാത്മകവുമായിരുന്നുവെന്ന് സതീശൻ പറഞ്ഞു.
പ്രധാനമായും മര്യാദയുടെ പേരിലുള്ള സൗഹൃദസന്ദർശമായിരുന്നു ഇന്നലത്തേത്. സംസ്ഥാനത്തിന്റെ ആവശ്യങ്ങളടങ്ങിയ വിശദമായ നിവേദനങ്ങളും വിശദമായ പദ്ധതിറിപ്പോർട്ടുകളും വൈകാതെ കേന്ദ്രത്തിന് സമർപ്പിക്കും-പ്രധാനമന്ത്രി, കേന്ദ്ര ധനമന്ത്രി എന്നിവരുമായി നടത്തിയ ചർച്ചയ്ക്കുശേഷം ഡൽഹിയിലെ കേരള ഹൗസിൽ നടത്തിയ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിന്റെ സന്പദ്വ്യവസ്ഥയെക്കുറിച്ചുള്ള ധവളപത്രം അടുത്ത മാസാദ്യം പുറത്തിറക്കും. സിൽവർ ലൈൻ ഉപേക്ഷിച്ചതു തന്റെ സർക്കാരല്ല. മുൻ സർക്കാരാണ്. സ്ഥലം ഏറ്റെടുത്ത വിജ്ഞാപനം നിലനിന്നു. അതാണിപ്പോൾ റദ്ദാക്കിയത്. സാധാരണക്കാർക്കു സ്ഥലം വിൽക്കാൻ കഴിയാത്തതിനാലാണിത്. എങ്കിലും പുതിയൊരു അതിവേഗ റെയിൽ പദ്ധതി കേരളത്തിന് ആവശ്യമല്ലേയെന്നു മുഖ്യമന്ത്രി ചോദിച്ചു. പുതിയ അതിവേഗ റെയിൽ പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചില്ല.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഒപ്പുവച്ച പിഎം ശ്രീ പദ്ധതിയുടെ ഭാവി സംബന്ധിച്ച് നിയമപരമായ കാര്യങ്ങൾ പരിശോധിക്കും. മന്ത്രിസഭായോഗത്തിലും ഇക്കാര്യം സംസാരിച്ചു. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ 40 ശതമാനം വിഹിതം സംസ്ഥാനം കണ്ടെത്തണമെന്നാണ് പുതിയ നിർദേശം.സംസ്ഥാനത്തിന് കൂടുതൽ സാന്പത്തിക ബാധ്യതയാണിത്. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിലെ പ്രശ്നങ്ങളെക്കുറിച്ചും പ്രധാനമന്ത്രിയോട് പറഞ്ഞു.
ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ 5,580 കോടി രൂപ കേരളം നൽകി. ഈ തുക കടമെടുപ്പുപരിധിയിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. കേന്ദ്രത്തിൽനിന്നു പരമാവധി കാര്യങ്ങൾ നേടിയെടുക്കാനാകും ശ്രമം.
വിവിധ കേന്ദ്രപദ്ധതികളുടെ വിഹിതം, കേരളത്തിന് കിട്ടാനുള്ള തുക, കേന്ദ്രത്തിന്റെ സാങ്കേതിക തടസങ്ങൾ എന്നിവയെല്ലാം പരിശോധിക്കും. കിഫ്ബിയുടെ ഡയറക്ടർ ബോർഡ് ഉടൻ ചേർന്ന് അതു തുടരണമോയെന്നതിനെക്കുറിച്ച് തീരുമാനമെടുക്കും- മുഖ്യമന്ത്രി വിശദീകരിച്ചു.
കേരളത്തിന് അർഹമായ ദുരിതാശ്വാസസഹായം ഉൾപ്പെടെയുള്ള കാര്യങ്ങൾ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി മുഖ്യമന്ത്രി ഇന്ന് ചർച്ച നടത്തും.
നീറ്റ്, സിബിഎസ്ഇ ചോദ്യപേപ്പർ വിവാദത്തിലായ വിദ്യാർഥികളുടെ പ്രയാസമടക്കം സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ അവകാശങ്ങൾക്കായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനുമായും സതീശൻ ഇന്നു ചർച്ച നടത്തിയേക്കും.
ഡൽഹിയിലെ ട്രാവൻകൂർ പാലസ് മുഖ്യമന്ത്രി ഇന്നലെ സന്ദർശിച്ചു. ഡൽഹിയിലുള്ള കോണ്ഗ്രസ് പ്രവർത്തകസമിതിയംഗം ഡോ. ശശി തരൂരിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച് സതീശൻ വിശദചർച്ച നടത്തി.