ന്യൂയോർക്ക്: ഗവേഷകരെ ആധികാരികമായി റാങ്ക് ചെയ്യുന്ന യുഎസിലെ സ്കോളർ ജിപിഎസ് പ്രഖ്യാപിച്ച പട്ടികയിൽ ബിസിനസ് അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ ആഗോള ഒന്നാംറാങ്ക് അമേരിക്കയിലെ മലയാളി പ്രഫസർ ഡോ. ജസ്റ്റിൻ പോളിന്.
ഇംഗ്ലണ്ടിലെ ബൈറ്റൺ, ഐഐടി മുംബൈ, റൊമാനിയയിലെ ഗലാത്തി സർവകലാശാല എന്നിവിടങ്ങളിൽനിന്നായി നാലു ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. നൂറോളം രാജ്യങ്ങളിൽ പ്രഫസറും പ്രഭാഷകനുമായി ജോലിചെയ്യുന്ന ജസ്റ്റിൻ, ഇപ്പോൾ യുഎസിലെ പോർട്ടോറിക്കോ സർവകലാശാല പ്രഫസറും ബുഡാപെസ്റ്റ് യൂണിവേഴ്സിറ്റി ഡിസ്റ്റിൻഗ്വിഷ്ഡ് റിസർച്ച് ഫെല്ലോയും കൊറിയ സർവകലാശാല അസിസ്റ്റന്റ് പ്രഫസറുമാണ്.
ഐഐഎമ്മിൽ ഡിപ്പാർട്ട്മെന്റ് ചെയർ, മുംബൈ എൻഎംഐഎംഎസ് യൂണിവേഴ്സിറ്റി പ്രോവോസ്റ്റ് ഡീൻ എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്. കൊടകര മറ്റത്തൂർ എസ്കെഎച്ച്എസ് റിട്ട. അധ്യാപകൻ പരേതനായ പി.വി. പൗലോസിന്റെ മകനാണ്.
210 ദശലക്ഷം ഗവേഷണപ്രബന്ധങ്ങളും മൂന്നൂറുകോടി സൈറ്റേഷനുകളും 30 ദശലക്ഷം സ്കോളേഴ്സും അടിസ്ഥാനമാക്കി മെഡിക്കൽ സയൻസ് ഉൾപ്പെടെയുള്ള 14 സബ്ജക്ട് ഫീൽഡിലാണ് സ്കോളർ ജിപിഎസ് എല്ലാവർഷവും റാങ്കിംഗ് നടത്തുന്നത്.
പ്രയർ അഞ്ചു വർഷം, ലൈഫ് ടൈം വിഭാഗങ്ങളിലാണു റാങ്കിംഗ്. അഞ്ചുവർഷ കാറ്റഗറിയിലാണ് ഡോ. ജസ്റ്റിന് ഒന്നാംറാങ്ക് ലഭിച്ചത്. ലൈഫ് ടൈം പെർഫോമൻസ് വിഭാഗത്തിൽ അന്താരാഷ്ട്രതലത്തിൽ 28-ാം റാങ്കാണ് ഡോ. ജസ്റ്റിന്.
പുസ്തകങ്ങളും പ്രബന്ധങ്ങളും ഉൾപ്പെ ടെയുള്ള പ്രസിദ്ധീകരണങ്ങൾ, അവയുടെ എച്ച് ഇൻഡക്സ്, സൈറ്റേഷൻസ് എന്നിവയുടെ ജ്യോമട്രിക് മീൻ ഇൻഡക്സാണ് റാങ്കിംഗ് മാനദണ്ഡം. ഏഴു പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.
പത്രസമ്മേളനത്തിൽ തൃശൂർ സെന്റ് തോമസ് കോളജ് ഡീൻ പ്രഫ.എം. ബിജു ജോൺ, സെന്റ് അലോഷ്യസ് കോളജ് മുൻ പ്രിൻസിപ്പൽ പ്രഫ. ചാക്കോ ജോസ്, ഗവ. എൻജിനിയറിംഗ് കോളജ് പ്രഫസർ കെ.പി. രാജേഷ്, തോമസ് ചക്കാലയ്ക്കൽ എന്നിവർ പങ്കെടുത്തു.