ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലും സമീപപ്രദേശങ്ങളിലും കർശന വ്യോമ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇന്നു മുതൽ 13 വരെ രാവിലെ ഏഴു മുതൽ രാത്രി 11 വരെ ഷെഡ്യൂൾ ചെയ്യാത്ത വിമാന സർവീസുകൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ഡൽഹിയുടെ 300 കിലോമീറ്റർ ചുറ്റളവിലുള്ള വിമാനത്താവളങ്ങളിലും നിയന്ത്രണം ബാധകമായിരിക്കും. കൃത്യമായ സമയക്രമം പാലിച്ച് സർവീസ് നടത്തുന്ന സാധാരണ വിമാനങ്ങളെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിദേശ പ്രതിനിധികളുമായി എത്തുന്ന പ്രത്യേക വിമാനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയോടെ സർവീസ് നടത്താം.
ഗവർണർമാർ, മുഖ്യമന്ത്രിമാർ തുടങ്ങിയവരുമായി യാത്ര ചെയ്യുന്ന സംസ്ഥാന സർക്കാർ വിമാനങ്ങൾക്കും ഹെലികോപ്റ്ററുകൾക്കും ഇളവുണ്ട്. അടിയന്തര സാഹചര്യങ്ങളിലെ വിഐപി ഡ്യൂട്ടികൾ ഒഴികെ സഫ്ദർജംഗ് വിമാനത്താവളം പൂർണമായും അടച്ചിടും. ഉച്ചകോടിയിൽ പങ്കെടുക്കാൻ പന്ത്രണ്ടോളം രാഷ്ട്രത്തലവന്മാരും വിദേശ പ്രതിനിധികളും ശനിയാഴ്ച എത്തും.