കഠ്മണ്ഡു: നേപ്പാളിലെ മിന്നൽപ്രളയത്തെ തുടർന്ന് മണ്ണിനടിയിൽ കുടുങ്ങിയ ആറുവയസുകാരിക്ക് അത്ഭുത രക്ഷ. മൂന്ന് ദിവസത്തോളം അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടന്ന പെൺകുട്ടിയെ വെള്ളിയാഴ്ചയാണ് രക്ഷാപ്രവർത്തകർ ജീവനോടെ കണ്ടെത്തിയത്. റസുവ ജില്ലയിലെ തിമുര ഗ്രാമത്തിൽ നിന്നാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കരച്ചിൽ കേട്ടതോടെയാണ് രക്ഷാപ്രവർത്തകർ പരിശോധന നടത്തിയത്. തുടർന്ന് കുട്ടിയെ കണ്ടെത്തി പുറത്തെടുക്കുകയായിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി ഹെലികോപ്റ്ററിൽ കുട്ടിയെ കഠ്മണ്ഡുവിലേക്ക് മാറ്റി. ബുധനാഴ്ചയുണ്ടായ മിന്നൽപ്രളയത്തിൽ നേപ്പാളിൽ മരണസംഖ്യ 734 ആയി ഉയർന്നു.
ദുരന്തബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണ്. എന്നാൽ പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. പ്രളയത്തിൽ 2,426 പേരെയാണ് ഇതുവരെ കാണാതായതായി റിപ്പോർട്ട്. ഇതിൽ 540 പേർ വിദേശികളാണ്. ദുരന്തബാധിത മേഖലകളിൽ കാണാതായവർക്കായുള്ള തെരച്ചിലും തുടരുകയാണ്.