ന്യൂഡൽഹി: മണിപ്പുർ വംശീയ കലാപവുമായി ബന്ധപ്പെട്ട വിഷയങ്ങൾ അന്വേഷിക്കുന്നതിന് സുപ്രീംകോടതി നിയോഗിച്ച ജസ്റ്റീസ് ഗീത മിത്തൽ അധ്യക്ഷയായ മൂന്നംഗ സമിതിയുടെ കാലാവധി ഈ വർഷം ജൂലൈ 31 വരെ നീട്ടി.
നിലവിൽ കമ്മിറ്റിയുടെ കാലാവധി അവസാനിച്ചതായി വിഷയത്തിലെ അമിക്കസ് ക്യൂറി സുപ്രീംകോടതിയെ അറിയിച്ചതിനെത്തുടർന്നാണ് നടപടി. കലാപവുമായി ബന്ധപ്പെട്ട വിവിധ വശങ്ങളെ ബന്ധിപ്പിച്ച 42 റിപ്പോർട്ടുകൾ സമിതി ഇതുവരെ സമർപ്പിച്ചിട്ടുണ്ട്. കൂടുതൽ റിപ്പോർട്ടുകൾ ഉടൻ സമർപ്പിക്കുമെന്നും അമിക്കസ് ക്യൂറി ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിനെ അറിയിച്ചു.
മണിപ്പുർ വംശീയ കലാപവുമായി ബന്ധപ്പെട്ട മാനുഷിക ആശങ്കകൾ പരിഹരിക്കുന്നതിന് 2023 ഓഗസ്റ്റിലാണ് സുപ്രീംകോടതി ജസ്റ്റീസ് ഗീത മിത്തൽ കമ്മിറ്റി രൂപീകരിക്കുന്നത്. അന്നത്തെ ചീഫ് ജസ്റ്റീസായിരുന്ന ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതായിരുന്നു തീരുമാനം.
ബോംബെ ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റീസ് ശാലിനി ഫൻസാൽക്കർ ജോഷി, ഡൽഹി ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റീസ് ആശാ മേനോൻ തുടങ്ങിയവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.