Kerala
പത്തനംതിട്ട: ശബരിമലയിലെ കട്ടിള പാളികള്‍, ദ്വാരപാലക ശില്പ പാളികള്‍ എന്നിവയുടെ ശാസ്ത്രീയ പരിശോധനയ്ക്ക് തന്ത്രിയുടെ അനുമതി. ഹൈക്കോടതി നിര്‍ദേശപ്രകാരം എസ്ഐടി നല്കിയ അപേക്ഷ പരിഗണിച്ചാണ് തന്ത്രിയുടെ തീരുമാനം.
ഇതനുസരിച്ച് 17ന് ഉച്ചപൂജയ്ക്കുശേഷം പരിശോധന നടത്തും. ശബരിമല നട തുറന്നശേഷം 17ന് ഉച്ചപൂജ വേളയില്‍ തന്ത്രി കണ്ഠര് മഹേഷ് മോഹനര് ദേവനു കലശമാടി അനുജ്ഞ വാങ്ങും. തുടര്‍ന്നായിരിക്കും പരിശോധന.
ശബരിമല ശ്രീ കോവിലില്‍ 1998-ല്‍ വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞു സ്ഥാപിച്ച ചെമ്പുപാളികള്‍ തന്നെയാണോ 2019-ല്‍ ഉണ്ണികൃഷ്ണന് പോറ്റി സ്വര്‍ണം പൂശി ഘടിപ്പിച്ചതെന്ന് കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. ദ്വാരപാലക ശില്പങ്ങള്, കട്ടിളപ്പാളികള്‍, വാതില്‍പ്പാളികള്‍ എന്നിവയില്‍ പൊതിഞ്ഞിട്ടുള്ള സ്വര്‍ണത്തിന്റെ അളവ് കേസന്റെ ഭാഗമായി എസ്ഐടിക്കു കണ്ടെത്തേണ്ടതുണ്ട്.
ഒരിക്കല്‍ സ്വര്‍ണം പൊതിഞ്ഞ പാളികള്‍ ഉണ്ണിക്കൃഷ്ണന് പോറ്റി മറിച്ചു വിറ്റിരിക്കാനുള്ള സാധ്യതയും പരിശോധിക്കപ്പെടും. ഇതിന്റെ ഭാഗമായി പാളികളില്‍ ചെമ്പിന്റെ അളവ്, ഗുണനിലവാരം, ഭാരം എന്നിവ പരിശോധിക്കും. പൂശിയ സ്വര്‍ണത്തിന്റെ കാരറ്റ് കണ്ടെത്തുക എന്നതാണ് മറ്റൊരു ലക്ഷ്യം. ഇതിനായി ഒരു സെന്റിമീറ്റര്‍ അളവില്‍ സ്വര്‍ണം ഇളക്കി മാറ്റി പരിശോധന നടത്തും.
2019-ല്‍ ദ്വാരപാലക ശില്പത്തില് പൂശിയ സ്വര്‍ണത്തില്‍ ക്ലിയര്‍ കോട്ട് അടിച്ച് നല്കിയപ്പോള് ചെന്നൈയിലെ സ്മാര്‍ട് ക്രിയേഷന്‍സ് എന്ന സ്ഥാപനം 40 വര്‍ഷത്തെ ഗാരണ്ടിയാണ് പറഞ്ഞിരുന്നത്. എന്നാല്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാകും മുമ്പ് സ്വര്‍ണത്തിന്റെ നിറം മങ്ങിയിരുന്നു. ഈ കാരണം പറഞ്ഞാണ് കഴിഞ്ഞ സെപ്റ്റംബറില്‍ ഓണ പൂജകള്‍ക്ക് ശേഷം നട അടച്ച ദിനത്തില്‍ വീണ്ടും ദ്വാരപാലക പാളികള്‍ ഇളക്കി ചെന്നൈയില്‍ എത്തിച്ച് ഒരിക്കല്‍ കൂടി സ്വര്‍ണം പൂശിയത്.
അതിനാല്‍ 2019ല്‍ സ്വര്‍ണം പൂശിയ കട്ടിള പാളികളും ദ്വാരപലക ശില്പപാളികളും കെമിക്കല്‍, ഇലക്ട്രിക്കല്‍, മൈക്രൊ സ്ട്രച്ചറല്‍ പരിശോധനകള്‍ക്ക് വിധേയമാക്കും. ഭാര പരിശോധനകള്‍ക്കായി പാളികള്‍ ചുവരില്‍ നിന്നും ഇളക്കി എടുക്കേണ്ടത് ആവശ്യമാണ്.
Kerala
തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ സ്വർണം കൊള്ളയടിച്ച കേസിൽ സിപിഎമ്മിലെ ഉന്നതർ അടക്കം അറസ്റ്റിലായിട്ടും ബിജെപി സമരരംഗത്തു സജീവമാകാത്തതു സിപിഎം- ബിജെപി ഡീലിന്റെ ഭാഗമായിട്ടാണെന്നു എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.
വിശ്വാസത്തിന്റെ പേരിൽ കോണ്‍ഗ്രസിനു മേൽ കുതിരകയറുന്ന ബിജെപിക്കാരെ ഇപ്പോൾ മഷിയിട്ട് നോക്കിയിട്ട് പോലും കാണാനില്ല. പ്രതികരണവുമില്ല. പി.കെ. ഗുരുദാസൻ എക്സൈസ് മന്ത്രിയായിരിക്കേ സിപിഎം നിയോഗിച്ച പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം മുൻ കമ്മീഷണർ എൻ. വാസു.
പാർട്ടി പറയുന്നതിന് അനുസരിച്ചാണ് വാസു പ്രവർത്തിച്ചത്. അന്നു പിണറായി വിജയനായിരുന്നു സിപിഎം സെക്രട്ടറി. എൻ. വാസുവിന്റെ ഗോഡ്ഫാദർമാർ ഉൾപ്പെടെയുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതു വരെ കോണ്‍ഗ്രസിന് വിശ്രമമില്ല.
വാസു സിപിഎം ബാനറിൽ മത്സരിച്ച് ജയിച്ച് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ഇപ്പോൾ വെറും ഉദ്യോഗസ്ഥനായി മാത്രമാണ് പാർട്ടി സെക്രട്ടറി ചിത്രീകരിക്കുന്നത്. ദേവസ്വം ബോർഡിനെ കമ്മിഷൻ അടിക്കുന്ന മറ്റു കോർപ്പറേഷൻ ബോർഡുകളെപ്പോലെയാണ് പിണറായി സർക്കാർ കണ്ടതെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.
Kerala
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ മുൻ തിരുവാഭരണ കമ്മീഷണർ കെ.എസ്.ബൈജുവിനെ റിമാൻഡ് ചെയ്തു. പോറ്റി നവീകരിച്ച് തിരികെ എത്തിച്ച കട്ടിളപ്പാളികൾ പരിശോധിച്ച് ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
തിരുവാഭരണം കമ്മീഷണറുടെ ഓഫീസിന്റെ പ്രവർത്തനം അടിമുടി ദുരൂഹമായിരുന്നുവെന്നും റിമാൻഡ് റിപ്പോര്‍ട്ടിലുണ്ട്. കട്ടിളപ്പാളി കേസിലെ നാലാം പ്രതിയാണ് ബൈജു. 2019 ൽ സ്വർണപ്പാളികൾ ചെമ്പായി രേഖപ്പെടുത്തി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറുമ്പോൾ തിരുവാഭരണം കമ്മീഷണറായിരുന്നു ബൈജു.
ബൈജു കൂടി അറസ്റ്റിലായതോടെ പിടിയിലായ മുൻ ഉദ്യോഗസ്ഥരുടെ എണ്ണം മൂന്നായി. കേസിൽ ദേവസ്വം ബോർഡ് മുൻ അഡിമിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ തിങ്കളാഴ്ച വരെ എസ്ഐടി കസ്റ്റഡിയിൽ വിട്ടു. മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 12ലേക്ക് മാറ്റി.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ മുൻ ദേവസ്വം കമ്മീഷണർ എൻ.വാസുവിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. വാസു കുടുങ്ങുന്നതോടെ സ്വർണക്കൊള്ളയിൽ പങ്കുള്ള മന്ത്രിമാരും സിപിഎം നേതാക്കളും കുടുങ്ങും.
ശബരിമലയിലെ ദ്വാരപാലക ശില്പങ്ങള് അറ്റകുറ്റപണികള്‍ക്ക് കൊണ്ടു പോകുന്നതില്‍ ദേവസ്വം ബോര്‍ഡ് അനാവശ്യ തിടുക്കം കാട്ടിയെന്ന് ഹൈക്കോടതി കണ്ടെത്തിയിട്ടുണ്ട്. ഇതുതന്നെയാണ് പ്രതിപക്ഷവും നിരന്തരമായി പറഞ്ഞുകൊണ്ടിരുന്നത്.
2019 മുതലാണ് സ്വർണക്കൊള്ള തുടങ്ങിയതെങ്കിലും 2018 മുതൽ 2025 വരെയുളള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നടപടികൾ കൂടി അന്വേഷണ പരിധിലേക്ക് കൊണ്ടുവരണം. അതുകൊണ്ടുതന്നെ നിലവിലെ ദേവസ്വം ബോർഡിന്റെ കാലാവധി നീട്ടി നൽകാൻ അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വാർത്താക്കുറിപ്പിൽ പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മൂന്നാം പ്രതിയായ മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ അറസ്റ്റിൽ. ഇന്നലെ വൈകിട്ട് മുതൽ തിരുവനന്തപുരം ഈഞ്ചക്കൽ ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. എസ്പി ശശിധരന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.
2019ൽ ദ്വാരപാലക ശിൽപ്പങ്ങളിലെ പാളികൾ സ്വർണം പൂശാൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറുമ്പോൾ ശബരിമല എക്സിക്യൂട്ടീവ് ഓഫീസറായിരുന്നു സുധീഷ് കുമാർ. ചെമ്പ് പാളികൾ എന്ന് രേഖപ്പെടുത്തിയാണ് സുധീഷ് കുമാർ പോറ്റിയെ സ്പോൺസർ ആക്കാമെന്ന ശിപാർശ ബോർഡിന് നൽകിയത്.
സ്വർണം പൊതിഞ്ഞത് എന്ന് അറിഞ്ഞിട്ടും പാളികൾ ഇളക്കിയ സമയത്തും ചെമ്പ് എന്ന് രേഖപ്പെടുത്തി. ഏറ്റുവാങ്ങിയത് ഉണ്ണികൃഷ്ണൻ പോറ്റി അല്ലാതിരുന്നിട്ടും മഹസറിൽ പോറ്റിയുടെ പേര് എഴുതിയതും സുധീഷ് കുമാരായിരുന്നു. സ്വർണം കവരാൻ മുരാരി ബാബുവിനൊപ്പം ചേർന്ന് സഹായം ചെയ്തെന്നാണ് നിഗമനം. ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹായിയായിരുന്ന സി.കെ. വാസുദേവനെയും എസ്ഐടി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു.
Kerala
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന് പോറ്റിയെ റിമാന്‍ഡ് ചെയ്തു. റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡു ചെയ്ത പ്രതിയെ തിരുവനന്തപുരം സബ് ജയിലിലേക്ക് മാറ്റി.
തുറന്ന കോടതിയിലായിരുന്നു പോറ്റിയുടെ കേസ് പരിഗണിച്ചത്. പരാതികള്‍ ഉണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു മറുപടി. താന്‍ അസുഖ ബാധിതനാണെന്നും ബംഗളൂരുവില്‍ ചികിത്സയിലായിരുന്നെന്നും ജയിലില്‍ കഴിയാന്‍ ബുദ്ധിമുട്ടുള്ളതായും ഉണ്ണികൃഷ്ണന് പോറ്റി പറഞ്ഞു.
എന്നാല്‍ അന്വേഷണ സംഘം മെഡിക്കല്‍ രേഖകള്‍ ഹാജരാക്കി. കൃത്യമായ പരിശോധനകള്‍ നടത്തുന്നുണ്ടെന്നും അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ടെന്നും എസ്ഐടി കോടതിയെ അറിയിച്ചു. പ്രത്യേക അന്വേഷണ സംഘം ഒക്ടോബര്‍ 17നാണ് പോറ്റിയെ കസ്റ്റഡിയിലെടുത്തത്.
മോഷ്ടിച്ച സ്വര്‍ണം ഉണ്ണികൃഷ്ണന് പോറ്റി കൈമാറിയത് കല്‍പേഷിനാണെന്നും എസ്ഐടി കണ്ടെത്തിയിരുന്നു. ശബരിമല കട്ടിളപ്പാളി സ്വര്‍ണ മോഷണ കേസില്‍ ഇയാളെ വെള്ളിയാഴ്ച വീണ്ടും വീഡിയോ കോണ്‍ഫറന്‍സ് വഴി കോടതിയില്‍ ഹാജരാക്കും.