കൽപ്പറ്റ: സുൽത്താൻ ബത്തേരി പൊലിസ് സ്റ്റേഷനിലെ സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ ഏഴ് ചാക്ക് പുകയില ഉൽപ്പന്നങ്ങൾ മോഷണം പോയ സംഭവത്തിൽ പൊലിസുകാരന് സസ്പെൻഷൻ. സീനിയർ സിവിൽ പൊലിസ് ഓഫീസർ സബിത്തിനെയാണ് സസ്പെൻഡ് ചെയ്തത്. ഇയാൾക്കെതിരെ വകുപ്പുതല നടപടിക്ക് ബത്തേരി ഡിവൈഎസ്പി ശിപാർശ ചെയ്തു.
കഴിഞ്ഞ പത്താം തീയതി നടത്തിയ പരിശോധനയിലാണ് സ്റ്റേഷനിലെ സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ കാണാതായതായി കണ്ടെത്തിയത്. താക്കോൽ ഉപയോഗിച്ചാണ് മുറി തുറന്നതെന്ന് വ്യക്തമായതോടെ സ്റ്റേഷനിലെ പൊലിസുകാരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം ആരംഭിച്ചത്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സബിത്ത് കുടുങ്ങിയത്.
ജൂൺ ഏഴിന് ബത്തേരി ദൊട്ടപ്പകുളത്ത് നിന്ന് പിടികൂടിയ നിരോധിത പുകയില ഉൽപ്പന്നങ്ങൾ 26ന് കോടതിയിൽ ഹാജരാക്കിയ ശേഷം സ്റ്റേഷൻ വളപ്പിലെ സ്റ്റോർ റൂമിൽ സൂക്ഷിക്കുകയായിരുന്നു. ജൂലൈ 18ന് രാത്രി 12ന് ശേഷമാണ് സബിത്ത് ഹാൻസ് കടത്തിയതെന്നാണ് പൊലിസ് പറയുന്നത്. സ്വന്തം കാറിലാണ് ഏഴ് ചാക്ക് ഹാൻസ് സ്റ്റേഷനിൽ നിന്ന് കൊണ്ടുപോയത്.
ഓണത്തിന് ശേഷം മെഡിക്കൽ ലീവിലായിരുന്ന സബിത്ത് നിലവിൽ ഒളിവിലാണ്. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. ഇയാൾ പുകയില ഉൽപ്പന്നങ്ങൾ കടത്തിക്കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലിസിന് ലഭിച്ചിരുന്നു.