മലപ്പുറം: പൊന്നാനിയിൽ കടലാക്രമണം അതിരൂക്ഷമായി തുടരുന്നു. വെളിയംകോട്, ഹിദായത്ത് പള്ളി, പാലപ്പെട്ടി എന്നീ പ്രദേശങ്ങളിലെ അഞ്ച് വീടുകൾ കടലെടുത്തു. വെള്ളിയാഴ്ചയും ഇന്നുമായി പെയ്ത കനത്ത മഴയിലും ശക്തമായ തിരമാലകളിലുമാണ് ഈ വീടുകൾ പൂർണമായി തകർന്നത്.
പ്രദേശത്ത് നേരത്തെ തന്നെ കടൽക്ഷോഭം രൂക്ഷമായിരുന്നതിനാൽ അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതർ ആളുകളെ മാറ്റിപ്പാർപ്പിച്ചിരുന്നു. അതിനാൽ വലിയൊരു ദുരന്തം ഒഴിവാക്കാനായി. കടലെടുത്ത വീടുകളിൽ ഒന്നിൽ മാത്രമാണ് സംഭവസമയം ആളുകൾ ഉണ്ടായിരുന്നത്.
അതേസമയം സംസ്ഥാനത്ത് ഞായറാഴ്ചയും കനത്ത മഴ തുടരും. ഞായറാഴ്ച അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഞായറാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.