സൂര്യ നായകനായെത്തിയ കറുപ്പ് തിയറ്ററുകളിൽ പ്രദർശനം തുടരുമ്പോൾ
സംഗീത സംവിധായകൻ ഇളയരാജയെ കുറിച്ച് ചിത്രത്തിൽ നടത്തിയ പരാമർശം ആണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.
‘ഇളയരാജ കോപ്പിറൈറ്റ് വാങ്ങും’ എന്ന തരത്തിൽ ചിത്രത്തിലെ സംഭാഷണമാണ് വിവാദമായത്. ഇത് വിവാദമായതോടെ കറുപ്പിന്റെ നിർമാതാക്കളായ ഡ്രീം വാരിയർ പിക്ചേഴ്സ് ക്ഷമാപണം നടത്തി. ചിത്രത്തിൽ ഇളയരാജയെക്കുറിച്ചുള്ള പരാമർശം നീക്കം ചെയ്യുമെന്നും ഡ്രീം വാരിയർ പിക്ചേഴ്സ് പറഞ്ഞു.
ഇളയരാജയെ അപമാനിക്കാൻ ഉദ്ദേശിച്ചില്ലെന്നും പരാമർശം നീക്കം ചെയ്യുകയോ ആവശ്യമായ മാറ്റങ്ങള് വരുത്തുകയോ ചെയ്യുമെന്നും നിർമാണ കമ്പനി അറിയിച്ചു.
ഡ്രീം വാരിയർ പിക്ചേഴ്സിന്റെ വാക്കുകൾ
‘ഇന്ത്യൻ സിനിമയ്ക്കും സംഗീതത്തിനും ഇളയരാജ നൽകിയ സംഭാവനയോട് അങ്ങേയറ്റം ആദരവുണ്ട്. അദ്ദേഹവും അദ്ദേഹത്തിന്റെ സംഗീതവും തലമുറകളെ പ്രചോദിപ്പിക്കുകയും ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ഹൃദയങ്ങളിൽ പ്രത്യേക സ്ഥാനം നേടുകയും നിലനിർത്തുകയും ചെയ്തതാണ്.
കറുപ്പ് എന്ന സിനിമയിലെ ഒരു സംഭാഷണം അദ്ദേഹത്തെയും ആരാധകരെയും വേദനിപ്പിച്ചിട്ടുണ്ടെന്ന് ഞങ്ങൾ മനസിലാക്കുന്നു. ഈ സംഭാഷണം അത്തരം വികാരങ്ങൾക്ക് കാരണമായതിൽ ഞങ്ങൾ ആത്മാർത്ഥമായി ഖേദിക്കുന്നു. ഇളയരാജയെയോ അദ്ദേഹത്തിന്റെ സംഭാവനയെയോ അദ്ദേഹത്തിന്റെ അവകാശങ്ങളെയോ ഏതെങ്കിലും തരത്തിൽ വേദനിപ്പിക്കാനോ, അപമാനിക്കാനോ യാതൊരു ഉദ്ദേശ്യവും ഉണ്ടായിരുന്നില്ല.
ഈ പരാമർശം സിനിമയിലെ ഒരു സന്ദർഭത്തിന്റെ ഭാഗമായിരുന്നു, അല്ലാതെ അദ്ദേഹത്തെ വ്യക്തിപരമായി ഉദ്ദേശിച്ചുള്ളതായിരുന്നില്ല. എങ്കിലും, അദ്ദേഹത്തിന്റെ വികാരങ്ങളെ ഞങ്ങൾ വളരെ വിലമതിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ ബഹുമാനത്തിന്റെ പ്രതീകമായി, സിനിമയുടെ ഭാവി പതിപ്പുകളിലും തുടർച്ചയായുള്ള പ്രദർശനങ്ങളിലും ബന്ധപ്പെട്ട ഭാഗം നീക്കം ചെയ്യാനോ മാറ്റങ്ങൾ വരുത്താനോ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു.’