മുംബൈ: ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്രവ്യാപാരക്കരാറിനെക്കുറിച്ചുള്ള ശുഭപ്രതീക്ഷകളുടെയും കരുത്തുറ്റ ആഗോള സൂചനകളുടെയും പിൻബലത്തിൽ സെൻസെക്സും നിഫ്റ്റിയും ഉയർന്ന തലത്തിൽ വ്യാപാരം പൂർത്തിയാക്കി. ഇന്ത്യൻ ഓഹരിവിപണി തുടർച്ചയായ രണ്ടാം ദിനമാണ് ശക്തമായ മുന്നേറ്റം നടത്തുന്നത്.
സെൻസെക്സ് 487.20 പോയിന്റ് (0.60%) 82,344.68ൽ വ്യാപാരം പൂർത്തിയാക്കി. വ്യാപാരത്തിനിടെ 646.49 പോയിന്റ് ഉയർന്ന് 82503ൽ വരെയെത്തിയതാണ്. നിഫ്റ്റി 167.35 പോയിന്റ് മുന്നേറി (0.66%) 25,342.75ലും ക്ലോസ് ചെയ്തു.
സെൻസെക്സിലെ 30 മുൻനിര കന്പനികളിലൊന്നായ ഭാരത് ഇലക്ട്രോണിക്സിന്റെ മൂന്നാംപാദ സാന്പത്തിക ഫലങ്ങൾ പുറത്തുവന്നതിനു പിന്നാലെ ഓഹരിവില ഒന്പത് ശതമാനത്തിനു മുകളിൽ കുതിച്ചുയർന്നു.
കന്പനിയുടെ അറ്റാദായം മുൻവർഷത്തെ അപേക്ഷിച്ച് 21 ശതമാനം വർധനയോടെ 1590 കോടി രൂപയിലെത്തി. വരുമാനം കഴിഞ്ഞ വർഷം ഇതേകാലയളവിനേക്കാൾ 24 ശതമാനം ഉയർന്ന് 7122 കോടി രൂപയിലെത്തി.
എഫ്ഐഐകളുടെ ഇന്ത്യ വിപണയിൽ നിന്നുള്ള പിന്മാറ്റം തുടരുകയാണ്. ചൊവ്വാഴ്ച 3068.49 കോടി രൂപയുടെ ഓഹരികളാണ് വിറ്റത്. അതേസമയം ഡൊമസ്റ്റിക് ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റേഴ്സ് നിക്ഷേപം ഉയർത്തുകയും ചെയ്തു. ചൊവ്വാഴ്ച 8999.71 കോടി രൂപയുടെ നിക്ഷേപം നടത്തി. തുടർച്ചയായ 15 ദിവസത്തെ വിൽപ്പനയ്ക്കുശേഷം എഫ്ഐഐകൾ ഇന്ത്യൻ വിപണിയിലേക്ക് ഇന്നലെ നിക്ഷേപകരായെത്തി. 480.26 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിയത്.
വിപണിയുടെ ഉയർച്ചയ്ക്കു കാരണം
ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാരക്കരാറിന്റെ പൂർത്തീകരണം നിക്ഷേപകരിൽ ആത്മവിശ്വാസമുണ്ടാക്കി. ഇയു രാജ്യങ്ങളിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയുടെ 99 ശതമാനത്തിനും തീരുവ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യും. പകരം ഇയുവിൽനിന്ന് ഇറക്കുമതി ചെയ്യുന്ന 97 ശതമാനത്തിനും ഇന്ത്യ നികുതി ഇളവു നൽകും. ഏഷ്യൻ മാർക്കറ്റുകളിൽ ദക്ഷിണ കൊറിയയുടെ കോസ്പി, ജപ്പാന്റെ നിക്കീ, ഷാങ്ഹായ് എസ്എസ്ഇ കോന്പോസിറ്റ്, ഹോങ്കോംഗിന്റെ ഹാംഗ്സെങ് സൂചികകൾ ഇന്നലെ ഉയർന്നാണ് ക്ലോസ് ചെയ്തത്.
വിപണിയിലെ ചാഞ്ചാട്ടം അളക്കുന്ന ഇന്ത്യ വിക്സ് താഴേക്കു പോയതും നേട്ടമായി. മുൻ സെഷനേക്കാൾ 6.44 ശതമാനം താഴ്ന്ന് 13.52 എന്ന നിലവാരത്തിലെത്തി.