ന്യൂയോർക്ക്: ഇന്ത്യയിൽനിന്നുള്ള സോളാർ ഉത്പന്നങ്ങൾക്ക് 126 ശതമാനം പ്രാഥമിക തീരുവ ഏർപ്പെടുത്തി യുഎസ്. ഇന്ത്യ സോളാർ മേഖലയ്ക്ക് അന്യായമായ രീതിയിൽ സബ്സിഡികൾ നല്കുന്നുണ്ടെന്നും ഇത് യുഎസിലെ നിർമാതാക്കളേക്കാൾ കുറഞ്ഞ വിലയിൽ ഉത്പന്നങ്ങൾ വിൽക്കാൻ സഹായിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് യുഎസ് വാണിജ്യവകുപ്പിന്റെ ഈ നടപടി.
ഇന്തോനേഷ്യ, ലാവോസ് രാജ്യങ്ങൾക്കും സമാനമായ തീരുവ ചുമത്തിയിട്ടുണ്ട്. ഇന്തോനേഷ്യക്ക് 86 മുതൽ 143 ശതമാനം വരെയും ലാവോസിന് 81 ശതമാനവുമാണ് പ്രാഥമിക തീരുവ നിശ്ചയിച്ചിരിക്കുന്നത്. വിദേശ കയറ്റുമതിക്കാർ യുഎസിലെ ആഭ്യന്തര സോളാർ ഉത്പന്നങ്ങളുടെ വില കുറച്ച് വിപണി പിടിച്ചെടുക്കുന്നത് തടയുക എന്നതാണ് പ്രധാന ലക്ഷ്യം.
യുഎസിലെ വാണിജ്യവകുപ്പ് നടത്തിയ പ്രാഥമികാന്വേഷണത്തിൽ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ സോളാർ നിർമാണത്തിന് വൻതോതിൽ ആനുകൂല്യം നൽകുന്നുണ്ടെന്ന് കണ്ടെത്തി. ഈ ആനുകൂല്യങ്ങൾ വഴി ഇന്ത്യ, ഇന്തോനേഷ്യ, ലാവോസ് തുടങ്ങിയ രാജ്യങ്ങളിലെ സോളാർ ഉത്പന്നങ്ങളുടെ നിർമാതാക്കൾക്ക് അവരുടെ ഉത്പന്നങ്ങൾ വിപണി മൂല്യത്തേക്കാൾ കുറഞ്ഞ വില നിശ്ചയിക്കാൻ സഹായിക്കുന്നു. ഇത് യുഎസിലെ ആഭ്യന്തര സോളാർ നിർമാതാക്കൾക്ക് ദോഷം ചെയ്യുന്നുവെന്നും യുഎസ് അധികൃതർ കണ്ടെത്തി.
അമേരിക്കൻ സോളാർ ഉത്പാദനമേഖലയെ സംരക്ഷിക്കുന്നതിന് കൃത്യമായ അന്വേഷണം ആവശ്യമാണെന്നു ചൂണ്ടിക്കാട്ടി അലയൻസ് ഫോർ അമേരിക്കൻ സോളാർ മാനുഫാക്ചറിംഗ് ആൻഡ് ട്രേഡ് എന്നു യുഎസ് സോളാർ കൂട്ടായ്മ വാണിജ്യവകുപ്പിനു പരാതി നൽകിയിരുന്നു. വിദേശരാജ്യങ്ങൾ സോളാർ മേഖലയിൽ നല്കുന്ന സബ്സിഡി ഇടപാടുകളെക്കുറിച്ച് അന്വേഷിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.
യുഎസ് സോളാർ വിപണിയിൽ ഇന്ത്യ ഉൾപ്പെടെ മൂന്ന് രാജ്യങ്ങൾക്കും വലിയ സ്വാധീനമുണ്ട്. 2025-ന്റെ ആദ്യപകുതിയിലെ കണക്കനുസരിച്ച് യുഎസിലേക്കുള്ള സോളാർ മോഡ്യൂൾ ഇറക്കുമതിയുടെ 57 ശതമാനവും ഇന്ത്യ, ഇന്തോനേഷ്യ, ലാവോസ് എന്നിവിടങ്ങളിൽനിന്നായിരുന്നു. നേരത്തെ അമേരിക്കൻ വിപണിയിൽ ഭൂരിഭാഗം വിഹിതമുണ്ടായിരുന്ന നാല് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾക്ക് (കംബോഡിയ, മലേഷ്യ, തായ്ലൻഡ്, വിയറ്റ്നാം) മേൽ യുഎസ് കടുത്ത നികുതി ചുമത്തിയതിനെത്തുടർന്ന് പല നിർമാതാക്കളും പാനൽ വാങ്ങുന്നത് ഇന്ത്യ ഉൾപ്പെടെയുള്ള ഈ രാജ്യങ്ങളിലേക്കു മാറ്റിയിരുന്നു.
2022-നെ അപേക്ഷിച്ച് 2024-ൽ ഇന്ത്യയിൽനിന്നുള്ള സോളാർ ഇറക്കുമതി ഒന്പത് മടങ്ങ് വർധിച്ച് 792.6 മില്യൺ ഡോളറിലെത്തി.
ഇന്ത്യക്കുമേലുള്ള ആഘാതം
നിലവിൽ ചുമത്തിയിരിക്കുന്ന ഉയർന്ന തീരുവനിരക്കുകൾ ഇന്ത്യൻ സോളാർ പാനൽ നിർമാതാക്കൾക്ക് യുഎസ് വിപണി അപ്രാപ്യമാക്കുമെന്ന് സാന്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. ഈ കൗണ്ടർവെയ്ലിംഗ് നികുതി ഇന്ത്യയിൽ നിർമിച്ച സോളാർ സെല്ലുകൾക്കു മാത്രമാണ് ബാധകം. ഇറക്കുമതി ചെയ്ത സെല്ലുകൾ ഉപയോഗിച്ച് അസംബിൾ ചെയ്യുന്ന പാനലുകൾക്ക് ഇത് ബാധകമല്ല.
അമേരിക്ക നികുതി ചുമത്തിയിരിക്കുന്നത് സോളാർ സെല്ലുകൾ നിർമിച്ച രാജ്യത്തിന്റെ അടിസ്ഥാനത്തിലാണെന്നും പാനലുകൾ അസംബിൾ ചെയ്ത രാജ്യത്തിന്റെ അടിസ്ഥാനത്തിലല്ലെന്നും വാരി എനർജീസ് സിഎംഡി ഹിതേഷ് ദോഷി പറഞ്ഞു. ഭൂരിഭാഗം ഇന്ത്യൻ കന്പനികളും കുറഞ്ഞ നികുതിയുള്ള രാജ്യങ്ങളിൽനിന്ന് സെല്ലുകൾ ഇറക്കുമതി ചെയ്ത് ഇന്ത്യയിൽ പാനലുകൾ നിർമിച്ച് കയറ്റുമതി ചെയ്യുന്നതിനാൽ, യുഎസ് തീരുമാനത്തിന്റെ ആഘാതം പരിമിതമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎസ് സോളാർ ഇറക്കുമതിയുടെ നാലു ശതമാനം മാത്രമാണ് ഇന്ത്യൻ നിർമിത സെല്ലുകൾ ഉപയോഗിച്ചുള്ള പാനലുകൾ. 600-1000 മെഗാവാട്ട് കയറ്റുമതിയെ മാത്രമേ ഈ നികുതി ബാധിക്കൂ.