തിരുവനന്തപുരം: കേരളത്തിൽ പലയിടത്തും അമീബിക് മസ്തിഷ്ക ജ്വരവും മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ തിരുവനന്തപുരത്തെ കുടിവെള്ള പദ്ധതിയെക്കുറിച്ച് ആരോഗ്യവിദഗ്ധരുടെ അപകട മുന്നറിയിപ്പ്.
കേരളത്തിലെ ഉപരിതലത്തിലെ കിണറുകൾ, ആറുകൾ , കുളങ്ങൾ എന്നിവയിൽനിന്നു പടരുന്ന ബാക്ടീരിയകളും മറ്റ് അണുബാധകളുംകൊണ്ട് നിരവധി മരണങ്ങൾ അടുത്ത കാലത്തായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോട് ഞായറാഴ്ച മരിച്ച സച്ചിദാനന്ദന്റെ മരണവും അമീബിക് മസ്തിഷ്കജ്വരം കൊണ്ടാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. കിണർ വെള്ളത്തിൽ കുളിച്ചതിലൂടെയാണ് അമീബ ഉള്ളിൽ കടന്നതെന്നു സംശയിക്കുന്നു.
മൺപൈപ്പുകൾ ഇപ്പോഴും
കുഴൽ കിണറിൽനിന്നും ശുദ്ധീകരിച്ച ജലസ്ത്രോസുകളിൽ നിന്നുമുള്ള കുഴൽവഴിയുള്ള കുടിവെള്ള പദ്ധതികൾ താരതമ്യേന സുരക്ഷിതമാണ് എന്നാണ് കരുതുന്നതെങ്കിലും കാലഹരണപ്പെട്ട നെയ്യാർ അരുവിപ്പുറം പൈപ്പ് ലൈൻ ആണ് തലസ്ഥാനത്തിനു ഭീഷണി.
1934ൽ തുടങ്ങിയ ഈ വിതരണ പദ്ധതിയിൽ ഭൂരിഭാഗം സ്ഥലങ്ങളിലും പഴയ മൺ, ലോഹ പൈപ്പുകൾ ആണ് ഉപയോഗിക്കുന്നത്. ഇതു മിക്ക സ്ഥലങ്ങളിലും ആഴത്തിൽ അല്ല ഇട്ടിരിക്കുന്നത് . വേഗം പൊട്ടാനും മലിനജലവുമായി കലരാനും ഇടയുണ്ട്. മാലിന്യതോടുകളുടെ അടുത്തുകൂടി പൈപ്പുകൾ പോകുന്നതും ഭീഷണിയാണ് . അപൂർവം ചില സ്ഥലങ്ങളിൽ കുഴലുകൾ പരിഷ്കരിക്കുകയും പുതിയ പദ്ധതികൾ വരികയും ചെയ്തിട്ടുണ്ട്.
ഇവ കുറെയൊക്കെ സുരക്ഷിതമാണ് "പഴയ പെപ്പിൽ ഒരു പോയിന്റിൽ ഒന്നു സ്പർശിച്ചാൽ പോലും അണുബാധ ഉണ്ടാകാം. അങ്ങനെ വന്നാൽ മാരകമായ ബാക്ടീരിയ അണുബാധ പകർച്ച വ്യാധിയായി മാറാം. നമ്മുടെ പൈപ്പ് ലൈൻ പദ്ധതി അടിയന്തരമായി ആരോഗ്യപരമായി അഴിച്ചുപണിയണം" പൊതുജന ആരോഗ്യ വിദഗ്ധനും ആരോഗ്യ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്റുമായ ഡോ. വി.മോഹനൻ നായർ പറയുന്നു
അതീവഗുരുതര സ്ഥിതി
രാജഭരണകാലത്തു കുടിവെള്ള വിതരണം തുടങ്ങിയ ആലപ്പുഴയിലും ഈ ഭീഷണിയുണ്ട് എന്നാൽ, കുടിവെള്ള പദ്ധതിയെ കൂടുതൽ ആശ്രയിച്ചു നിൽക്കുന്ന തലസ്ഥാനത്താണ് പ്രശ്നം കൂടുതൽ ഗൗരവം. തലസ്ഥാനത്ത് അടുത്തിടെ ഉണ്ടായ തട്ടുകടകളുടെയും രാത്രി ഭക്ഷണ സംസ്കാരത്തിന്റെയും പശ്ചാത്തലത്തിൽ കൂടുതൽ ജാഗ്രത വേണമെന്നാണ് വിദഗ്ധർ പറയുന്നത്.
വേണ്ടത്ര വേവിക്കാത്ത ഇറച്ചി പോലുള്ള ഭക്ഷണങ്ങൾ , കൃത്യമായി തിളപ്പിക്കാത്ത വെള്ളം, വായ കഴുകുന്ന വെള്ളം എന്നിവ വഴിയെല്ലാം രോഗ സാധ്യത കൂടാം.