തളിപ്പറമ്പ്: പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ സഞ്ചരിച്ച വാഹനം കുഴിയിൽ വീണു. അപകടത്തിൽപ്പെട്ട വാഹനം തളിപ്പറന്പ് അഗ്നിരക്ഷാ സേനാംഗങ്ങളെത്തിയാണ് കുഴിയിൽ നിന്ന് പുറത്തെടുത്തത്. വാഹനത്തിലുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി 11 ഓടെ കൊട്ടില കുഞ്ഞൻചാലിലായിരുന്നു സംഭവം.
തൃശൂർ സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്. ജോലി ആവശ്യാർഥം എത്തിയ സംഘം കൂട്ടത്തിലൊരാൾക്ക് ജോലിക്കിടെ പരിക്കേറ്റതിനെ തുടർന്ന് കണ്ണപുരം ഭാഗത്ത് നിന്ന് പരിയാരം മെഡിക്കൽ കോളജിലേക്ക് ഗൂഗിൾ മാപ്പ് നോക്കി സഞ്ചരിക്കുകയായിരുന്നു. ഗൂഗിൾ മാപ്പിൽ എളുപ്പവഴിയായി കാണിച്ച കുഞ്ഞൻചാലിലൂടെ സഞ്ചരിക്കുന്നതിനിടെ കാടുപിടിച്ച ഇടുങ്ങിയ റോഡിലൂടെ സഞ്ചരിക്കുന്നതിനിടെ താഴ്ചയിലേക്ക് വീഴുകയായിരുന്നു.
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് തളിപ്പറമ്പ് അഗ്നിരക്ഷാ കേന്ദ്രത്തിൽ നിന്നും സീനിയര്‍ ഫയര്‍ റെസ്ക്യു ഓഫീസര്‍ ഇന്‍ചാര്‍ജ് അനുരൂപിന്റെ നേതൃത്വത്തില്‍ സംഘം സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ കാർ വലിച്ചു കയറ്റുകയായിരന്നു. സി. ധനേഷ്, ജി. കിരണ്‍, വൈശാഖ്, ഹോംഗാര്‍ഡ് മാത്യു എന്നിവരും അഗ്നിരക്ഷാ സംഘത്തിലുണ്ടായിരുന്നു.