വാഷിംഗ്ടൺ: ഇറാനിൽ പൊട്ടിച്ചുകളഞ്ഞ പടക്കോപ്പുകൾക്കുള്ള പണം തരണമെന്ന് വൈറ്റ്ഹൗസ്. യുദ്ധവുമായി ബന്ധപ്പെട്ട അടിയന്തര ആവശ്യങ്ങൾക്ക് 8760 കോടി ഡോളർ അനുവദിക്കണമെന്ന് എംപിമാരോട് വൈറ്റ്ഹൗസ് ആവശ്യപ്പെട്ടു. 8760 കോടിയിൽ 6700 കോടിയും പ്രതിരോധച്ചെലവുകൾക്കാണെന്നും വൈറ്റ്ഹൗസ് പറയുന്നു.
ഇറാനിലെ സൈനികനടപടികൾ നിർത്തിവയ്ക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം യുഎസ് കോൺഗ്രസ് പാസാക്കിയതിനു പിന്നാലെയാണ് വൈറ്റ്ഹൗസ് പണം ആവശ്യപ്പെട്ടിരിക്കുന്നത്. ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ സൈനിക നടപടിക്കായി 87.6 ബില്യൺ ഡോളർ അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്പീക്കർ മൈക്ക് ജോൺസന് വൈറ്റ് ഹൗസ് ഓഫീസ് ഓഫ് മാനേജ്മെന്റ് ആൻഡ് ബജറ്റ് കത്തയച്ചു.
യുദ്ധോപകരണങ്ങൾക്കായി 21 ബില്യൺ ഡോളറും പ്രവർത്തന ചെലവുകൾക്കായി 17.3 ബില്യൺ ഡോളറുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. യുദ്ധത്തിന്റെ തുടക്കത്തിൽത്തന്നെ ആക്രമണത്തിനു വിധേയമായ മിഡിൽ ഈസ്റ്റിലെയും ദക്ഷിണേഷ്യയിലെയും യുഎസ് എംബസികളുടെയും നയതന്ത്ര ഔട്ട്പോസ്റ്റുകളുടെയും സുരക്ഷ വർധിപ്പിക്കുന്നതിന് ഏകദേശം 300 മില്യൺ ഡോളറും ആവശ്യമാണെന്ന് പറയുന്നു.
കഴിഞ്ഞ ഫെബ്രുവരിയിൽ ആരംഭിച്ച ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ സൈനിക നീക്കങ്ങൾക്കായി അമേരിക്കയ്ക്കു മാത്രം ഏകദേശം 34 ബില്യൺ മുതൽ 42 ബില്യൺ ഡോളർ വരെ അധികച്ചെലവ് വന്നിട്ടുണ്ടെന്നാണ് വിലയിരുത്തൽ.