വാഷിംഗ്ടൺ ഡിസി: ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് 25 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇതോടെ വ്യാപാര രംഗത്തും ഇറാനെതിരെ കടുത്ത സമ്മർദമാണ് ട്രംപ് ഉയർത്തുന്നത്.
വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനുമെതിരെ ഇറാനിൽ ആരംഭിച്ച ജനകീയ പ്രക്ഷോഭം സർക്കാർ വിരുദ്ധ പ്രക്ഷോഭമായി മാറിയ സാഹചര്യത്തിലാണ് തീരുവ വർധിപ്പിച്ച് ഇറാനെ യുഎസ് സമ്മർദത്തിലാക്കിയത്.
ഇറാന്‍റെ പ്രധാന വ്യാപാര പങ്കാളികൾ ചൈന, തുർക്കി, യുഎഇ, ഇറാക്ക് എന്നീ രാജ്യങ്ങളാണ്. ഇറാനുമായി വ്യാപാരം നടത്തുന്ന ഏതൊരു രാജ്യവും യുഎസുമായി നടത്തുന്ന ഏതൊരു ബിസിനസിനും 25 ശതമാനം അധിക തീരുവ നൽകേണ്ടി വരും. ഈ ഉത്തരവ് അന്തിമമാണ്. ഉടൻ പ്രാബല്യത്തിൽ വരുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.