ടെൽഅവീവ്: ഒരിക്കലും എനിക്ക് മറക്കാൻ കഴിയില്ല. ആ ദുരന്തദിനങ്ങൾ... ഹമാസ് തീവ്രവാദികളെക്കുറിച്ചു കേട്ടറിവ് മാത്രമേ ആ ദിനം വരെ എനിക്ക് ഉണ്ടായിരുന്നുള്ളൂ. എന്നാൽ, അവരുടെ യഥാർഥ രീതികൾ നേരിട്ടറിഞ്ഞ ദിനങ്ങൾ എന്റെ ജീവിതത്തിൽനിന്ന് ഇനി അടർത്തി മാറ്റാൻ കഴിയുമെന്നു തോന്നുന്നില്ല. ആ മുറിപ്പാടുകളുമായി ഞാൻ ഇനിയുള്ള കാലം ജീവിക്കും. നിങ്ങൾക്ക് എന്നെ സുഖപ്പെടുത്താൻ കഴിയില്ല. സുഖപ്പെടുത്താൻ കഴിയുന്ന മുറിവുകളല്ല അവർ എന്റെ മനസിലും ശരീരത്തിലും എല്പിച്ചത്...
ഈ പറയുന്നത് 2023 ഒക്ടോബർ ഏഴിന് ഹമാസ് ഭീകരർ ഇസ്രയേൽ ആക്രമിച്ച ദിനം ഭീകരരുടെ കൈകളിൽ അകപ്പെട്ട റോമി ഗോണൻ എന്ന 24 വയസുകാരിയാണ്. ഒറ്റപ്പെടലിന്റെയും ലൈംഗിക അതിക്രമങ്ങളുടെയും ദിനങ്ങളാണ് തന്നെ കാത്ത് ഗാസയിൽ ഉണ്ടായിരുന്നതെന്ന് റോമി പറയുന്നു.
471 ദിവസങ്ങൾ ഹമാസ് തടങ്കലിൽ ബന്ദിയായി നേരിട്ട കൊടുംക്രൂരതകളെക്കുറിച്ച് ആദ്യമായൊരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ തുറന്നു സംസാരിക്കുകയായിരുന്നു റോമി ഗോണൻ. അവരുടെ വാക്കുകളിലേക്ക്...
ഗാസയിലെ ജീവിതം തടവിന്റെയും ലൈംഗിക അതിക്രമത്തിന്റെയും അതിജീവനത്തിന്റെയുമായിരുന്നെന്നു റോമി ഗോണൻ ചാനൽ 12 ഉവ്ദയ്ക്കു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തുന്നു. നോവ സംഗീത പരിപാടിയിൽനിന്നാണ് റോമിയെ അവർ ബന്ദിയായി പിടിച്ചത്. ഒന്നും സംഭവിച്ചില്ലെന്നു കരുതാനായിരുന്നു ഇഷ്ടം. പക്ഷേ, യാഥാർഥ്യം അതായിരുന്നില്ല. എന്നാൽ, ഞാൻ അനുഭവിച്ചത്രയും പലർക്കും അനുഭവിക്കേണ്ടി വന്നില്ല എന്നത് ആശ്വാസവുമാണ്.
ഇത് എന്നെ പിന്തുടരും...
ഇത് എന്റെ ജീവിതകാലം മുഴുവൻ എന്നെ പിന്തുടരും. ഒക്ടോബർ ഏഴിലെ കൂട്ടക്കൊലയ്ക്കു ശേഷം, എന്നെ അവിടേക്ക് എത്തിച്ചപ്പോൾ തനിച്ചായിരുന്നു, ഞാൻ ഒറ്റയ്ക്ക് ആ തുരങ്കത്തിലേക്ക് ഇറങ്ങി. 24 മണിക്കൂർ കടുത്ത നിശബ്ദതയിൽ ഞാൻ അവിടെ കഴിഞ്ഞു.
എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നു എനിക്കു മനസിലായില്ല. എനിക്ക് ഇനി എന്തു സംഭവിക്കുമെന്നതും അറിയില്ല. വല്ലാത്തൊരു ഭീതി എന്നെ പൊതിഞ്ഞിരുന്നു. ഒറ്റയ്ക്കാണ് എന്ന ചിന്ത എന്നെ കൂടുതൽ തളർത്തി. ആ നിമിഷങ്ങളെ മറകടക്കാൻ എന്തു ചെയ്യണമെന്ന് എനിക്ക് അറിയില്ലായിരുന്നു.
നീ ശക്തയാണെന്നു ഞാൻ എന്നോടു തന്നെ പറഞ്ഞു. വീണ്ടും വീണ്ടും പറഞ്ഞു. പക്ഷേ, അത്തരമൊരു സാഹചര്യത്തിൽ അത് എന്നെത്തന്നെ വിശ്വസിപ്പിക്കാൻ എനിക്കു കഴിയുമായിരുന്നില്ല. ദുരിതങ്ങളുടെ ദിനങ്ങൾ എനിക്ക് അരികിലുണ്ടെന്ന ഭീതി എന്ന പൊതിഞ്ഞു നിൽക്കുകയായിരുന്നു. ആ പേടി വെറുതെയല്ലെന്നു വൈകാതെ എനിക്കു മനസിലായി.
പെൺ വേട്ടക്കാർ
എന്നെ തേടി അവർ തുരങ്കത്തിലേക്കു വന്നു. മൂന്നു പേരായിരുന്നു വേട്ടക്കാർ. അവർക്ക് ആവശ്യമുള്ളപ്പോഴൊക്കെ അവർ എന്റെ അടുത്തേക്ക് എത്തി. എന്റെ അനുവാദത്തിനു കാത്തുനിൽക്കാതെ എന്നെ ആക്രമിച്ചു കീഴ്പ്പെടുത്തി. വീണ്ടും വീണ്ടും ഇതു സംഭവിക്കുമെന്ന് എന്റെ മനസ് എന്നോടു പറഞ്ഞുകൊണ്ടിരുന്നു. നീ ശക്തയാണെന്ന് പിന്നെ എങ്ങനെ എനിക്ക് എന്നോടുതന്നെ പറയാൻ കഴിയും.
വൈകാതെ മറ്റു ചില പെൺകുട്ടികളെയും അവർ തുരങ്കത്തിലേക്ക് എത്തിച്ചു. ഞാൻ അവരെ പരിചയപ്പെട്ടു. ഐഡിഎഫ് നിരീക്ഷകരായ അഗം ബെർഗറും ലിറി ആൽബാഗും ആയിരുന്നു എനിക്കു പിന്നാലെ അവിടേക്ക് ഹമാസ് ഭീകരർ എത്തിച്ച യുവതികൾ.
എനിക്ക് ചെറിയൊരു ആശ്വാസം തോന്നി. ഇനി ഞാൻ ഒറ്റയ്ക്കല്ലല്ലോ. പക്ഷേ, പരസ്പരം സംസാരിച്ചു തുടങ്ങിയപ്പോൾ ഞങ്ങളുടെ സ്ഥിതി ഒട്ടും ആശാവഹമല്ല എന്നെനിക്കു തോന്നി. തികച്ചും ഭയാനകമായ സാഹചര്യം. എങ്ങനെ കരകയറാനാകും- ഇത്രയും പറഞ്ഞിട്ട് റോമി കാമറയ്ക്കു മുന്നിൽ കരച്ചിൽ അടക്കാനാവാതെ വിതുമ്പി.
കുട്ടികളും അവർക്കൊപ്പം
പതിനഞ്ച് വയസുള്ള ഡാഫ്നയും എട്ടു വയസുള്ള എല എല്യാക്കിമും വൈകാതെ അവിടേക്ക് എത്തി. അവർ സഹോദരിമാരായിരുന്നു. ദിവസങ്ങൾ കടന്നുപോകുന്നത് പലപ്പോഴും ഞങ്ങൾ അറിഞ്ഞിരുന്നില്ല.
വൈകാതെ ചെൻ അൽമോഗ്-ഗോൾഡ്സ്റ്റൈൻ ദന്പതികളെ ബന്ദികളാക്കി കൊണ്ടുവന്നു. ഒപ്പം പതിനേഴും പതിനൊന്നും ഒൻപതും വയസുള്ള അവരുടെ മക്കളും ഒപ്പമുണ്ടായിരുന്നു. പിന്നീട് സംഗീതമേളയിൽനിന്നു തട്ടിയെടുക്കപ്പെട്ട മിയ സ്കെം, ഐഡിഎഫ് നിരീക്ഷക നാമ ലെവി എന്നിവരെയും കൊണ്ടുവന്നു. നാൽപതാം ദിവസമാണ് എമിലി ഡമാരി അവിടേക്ക് ബന്ദിയായി എത്തിയത്.
ഭീതി പരത്തുന്ന തുരങ്കങ്ങളിലേക്കു കൊണ്ടുപോകുന്നതിനു മുമ്പ് ഭൂമിക്കു മുകളിലുള്ള ചില അപ്പാർട്ട്മെന്റുകളിൽ ഒരു മാസത്തിലേറെ എന്നെ അവർ താമസിപ്പിച്ചിരുന്നു. ഇടയ്ക്കു കമാൻഡർമാരിൽ ഒരാൾ തുരങ്കത്തിൽ എന്റെ അടുത്തുവന്ന് രണ്ടു പെൺകുട്ടികൾകൂടി ഇവിടേക്കു വരുമെന്നു പറഞ്ഞു.
ഒറ്റപ്പെടലിന്റെ കടുത്ത വേദനയിലായിരുന്ന ഞാൻ അവരെ എത്രയും വേഗം ഇവിടേക്ക് എത്തിക്കാൻ അഭ്യർഥിച്ചു. ഹിജാബ് ധരിച്ചാണ് ബെർഗർ തുരങ്കത്തിലേക്കു വന്നത്. അവളും എന്നെപ്പോലെ ഒറ്റപ്പെട്ട് എവിടെയോ കഴിയുകയായിരുന്നെന്ന് തോന്നി. അടുത്തുവന്നു കിടക്കയിൽ ഇരുന്നു. മാസങ്ങൾക്കു ശേഷമായിരുന്നു സ്നേഹമുള്ള ഒരു മനുഷ്യജീവിയെ എനിക്ക് അടുത്തു ലഭിക്കുന്നത്. എന്നെ ഒന്നു ചേർത്തുപിടിക്കാമോ എന്നു ഞാൻ ചോദിച്ചു. എനിക്ക് അതു വലിയൊരു ആശ്വാസമായിരുന്നു.
തുരങ്കത്തിൽ വന്നതിനു ശേഷം ലൈംഗിക ആക്രമണത്തിന് അല്ലാതെ എനിക്ക് അടുത്തേക്ക് ഒരു മനുഷ്യസമ്പർക്കം എത്തിയിരുന്നില്ല. ബെർഗർ എന്ന ചേർത്തുപിടിച്ച് ആലിംഗനം ചെയ്തു. തൊട്ടുപിന്നാലെ ലിറിയും തുരങ്കത്തിലേക്കു വന്നു. അവളും ആലിംഗനത്തിൽ പങ്കുചേർന്നു. ഞങ്ങളുടെ കണ്ണുകൾ നിറഞ്ഞു.
എല്യാക്കിം സഹോദരിമാർ വന്നപ്പോൾ, അവരും ഇതുവരെ എവിടെയോ ഒറ്റയ്ക്കായിരുന്നെന്നു മനസിലായി. ഒറ്റയ്ക്കു കഴിയേണ്ടിവന്ന ആ കുട്ടികളുടെ അവസ്ഥ എന്നെ തകർത്തുകളഞ്ഞു. തുരങ്കത്തിലേക്ക് എത്തിയ ദമാരിയുമായി വളരെ അടുപ്പമായിരുന്നു. ഞാൻ കൂടെയില്ലായിരുന്നെങ്കിൽ ഇതിനകം മരിച്ചുപോയേനെയെന്ന് ദമാരി പറഞ്ഞു. എന്നെ കണ്ടപ്പോൾത്തന്നെ ഞാൻ ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്നു ദാമാരിക്കു മനസിലായിരുന്നു.