ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്നലെ പാർലമെന്റിൽ അവതരിപ്പിച്ച കോർപ്പറേറ്റ് നിയമ (ഭേദഗതി) ബിൽ 2026 കൂടുതൽ പരിശോധനയ്ക്കായി സംയുക്ത പാർലമെന്ററി സമിതിക്ക് (ജെപിസി) വിട്ടു.
കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയ ബിൽ ഇന്നലെ പാർലമെന്റിൽ അവതരിപ്പിച്ച ഉടൻ ജെപിസിക്ക് വിടാൻ മന്ത്രിതന്നെ നിർദേശിക്കുകയായിരുന്നു.
2008 ലെ ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പ് ആക്ടിലും 2013ലെ കന്പനി ആക്റ്റിലും കൂടുതൽ ഭേദഗതികൾ വരുത്താൻ ലക്ഷ്യമിട്ടുകൊണ്ടാണ് കേന്ദ്ര സർക്കാർ ബിൽ അവതരിപ്പിച്ചത്.
ചെറിയ നടപടിക്രമ ലംഘനങ്ങൾക്ക് ക്രിമിനൽ ശിക്ഷയ്ക്കുപകരം പിഴ ഏർപ്പെടുത്തുക, പിഴ വ്യവസ്ഥകൾ യുക്തിസഹമാക്കുക, നിയന്ത്രണ നടപടിക്രമങ്ങൾ ലഘൂകരിക്കുക തുടങ്ങിയ ഭേദഗതികൾ ബില്ലിൽ നിർദേശിക്കുന്നുണ്ട്. ഇത്തരം നടപടികളിലൂടെ കൂടുതൽ ബിസിനസ് സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാനും ലക്ഷ്യമിടുന്നു.
രണ്ടുവർഷത്തെ സമഗ്രമായ ആലോചനകൾക്കു ശേഷമാണ് ബിൽ അവതരിപ്പിച്ചതെന്നും കന്പനി നിയമ സമിതിയുടെ (സിഎൽസി) ശിപാർശകളും റിപ്പോർട്ടുകളും പൂർണമായും ഉൾക്കൊണ്ടിട്ടുണ്ടെന്നും ബിൽ അവതരിപ്പിച്ചുകൊണ്ട് നിർമല പറഞ്ഞു.
അതേസമയം കന്പനികൾ നിർബന്ധമായും ലാഭത്തിന്റെ രണ്ടു ശതമാനം കോർപ്പറേറ്റ് സാമൂഹ്യ ഉത്തരവാദിത്ത (സിഎസ്ആർ) പ്രവർത്തനങ്ങൾക്ക് നൽകണമെന്ന നിയമ വ്യവസ്ഥ ദുർബലപ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്ന് ബിൽ അവതരണത്തെ എതിർത്തുകൊണ്ട് കോണ്ഗ്രസ് അംഗം മനീഷ് തിവാരി, തൃണമൂൽ കോണ്ഗ്രസിന്റെ സൗഗത റോയ്, ഡിഎംകെയുടെ തമിഴ്ച്ചി തങ്കപ്പാണ്ഡ്യൻ എന്നിവർ കുറ്റപ്പെടുത്തി.
സിഎസ്ആർ വ്യവസ്ഥ മൊത്തത്തിൽ ഭേദഗതി ചെയ്യാനല്ല, മറിച്ച് അറ്റ ലാഭം കണക്കാക്കുന്നതിനുള്ള മാനദണ്ഡം മാത്രം ഭേദഗതി ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കി. തുടർന്ന് ബിൽ ജെപിസിയ്ക്ക് വിടാൻ നിർദേശിക്കുകയായിരുന്നു. എന്നാൽ ജെപിസി ആര് നയിക്കുമെന്നും അംഗങ്ങൾ ആരൊക്കെ എന്നതിൽ തീരുമാനം ആയിട്ടില്ല.